ലത്തീൻ ജൂലൈ 09 മത്തായി 9: 32-38 സാർവ്വത്രിക രക്ഷ

“എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു…” (വാക്യം 35).

സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന സൗഖ്യശുശ്രൂഷകളെ അവയുടെ സ്വഭാവമനുസരിച്ച് “സാർവ്വത്രികം” (Universal), “വ്യക്തിപരം” (Individual) എന്നിങ്ങനെ രണ്ടായി തിരിക്കാം. യേശു അനേകരെ സുഖപ്പെടുത്തുന്ന സാർവ്വത്രിക സൗഖ്യശുശ്രൂഷയുടെ വിവരണങ്ങൾ ഒൻപതും, വ്യക്തികളെ പ്രത്യേകമായി സുഖപ്പെടുത്തുന്നത് മുപ്പത്തിയൊന്നെണ്ണവുമാണ്.

നിന്റെ രോഗം പാപത്തിനുള്ള ശിക്ഷയാണ് ” എന്നോ “ദൈവത്തിൽ ആശ്രയിക്കാനുള്ള ഒരു പരീക്ഷണമാണ് ” എന്നോ ഉള്ള കാരണങ്ങൾ പറഞ്ഞ് ആരെയും സൗഖ്യം നൽകുന്നതിൽ നിന്നും അവൻ ഒഴിവാക്കുന്നില്ല. സൗഖ്യത്തിനായി അനുതാപത്താൽ ഒരുങ്ങിയെത്തിയവർക്കെല്ലാം അവൻ സൗഖ്യം നൽകുന്നു. ദൈവം രോഗികളുമായുള്ള ബന്ധത്തിൽ സാർവ്വത്രിക രക്ഷകനും, പിതാവും, സൗഖ്യദാതാവുമാണ്. ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ ഒരുപോലെ മഴ പെയ്യിക്കുകയും സൂര്യനെ ഉദിപ്പിക്കുകയും ചെയ്യുന്ന ചെയ്യുന്ന ദൈവത്തിന്റെ ചിത്രം സാർവ്വത്രിക സ്നേഹത്തിന്റെ പ്രകാശനമാണ്.

കരുണയുടെ കണ്ണുകളിൽ കൂടി മനുഷ്യരെ നോക്കുന്ന  ദൈവത്തിന്റെ ദൃഷ്ടിയിൽ ദുഷ്ടരോ ശിഷ്ടരോ ഇല്ല. എല്ലാവരും മക്കൾ മാത്രം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ