ലത്തീൻ ഏപ്രിൽ 16 യോഹ. 13:21-33; 36-38 അനുതാപ മനഃസ്ഥിതി

വിശുദ്ധവാരത്തിൽ ദൈവപുത്രൻ്റെ ഹൃദയം ഭേദിച്ച രണ്ട് സംഭവങ്ങളാണ് “ഒറ്റു കൊടുക്കൽ (betrayal), തള്ളിപ്പറയൽ (denial)” എന്നിവ. സമാഗതമാകുന്ന ഈ രണ്ടു ദുരന്തങ്ങളെക്കുറിച്ച് ഒറ്റുകാരനായ യൂദാസിനും തള്ളിപ്പറയാൻ പോകുന്ന പത്രോസിനും തങ്ങളുടെ വീഴ്ചകളെ പുനർവിചിന്തനം ചെയ്‌ത് വീഴ്ചയിൽ നിന്നും തങ്ങളെത്തന്നെ രക്ഷിക്കാനുള്ള ഒരു അവസരം നൽകുകയാണ് യേശു.

കാരണം, ദൈവീകപദ്ധതിയിൽ ആരും നശിച്ചുപോകാനായി വിധിക്കപ്പെട്ടിട്ടില്ല. യൂദാസ്‌ പോലും! യേശു അന്ത്യത്താഴവേളയിൽ ഒരു കഷണം അപ്പം അവൻ്റെ വായിൽ വച്ചുകൊടുത്ത് അവനെ രക്ഷയിലേയ്ക്ക് ക്ഷണിച്ചുവെങ്കിലും അവൻ്റെ അത്യാഗ്രഹം, ഒറ്റുകൊടുക്കൽ പ്രക്രിയയിലൂടെ നാശത്തിലേയ്ക്കുള്ള അവൻ്റെ വിധി നിർണ്ണയിച്ചു. യൂദാസ് അപ്പം സ്വീകരിച്ച ശേഷം പുറത്തേക്കു പോയസമയം ‘അപ്പോൾ രാത്രിയായിരുന്നു‘ ( വാക്യം 30) എന്ന സുവിശേഷപരാമർശം യൂദാസിൻ്റെ മനഃപൂർവ്വമായ അന്ധകാരത്തിൻ്റെ അഥവാ തിന്മയുടെ തെരഞ്ഞെടുപ്പിനെ സൂചിപ്പിക്കുന്നു.

തങ്ങളുടെ വീഴ്ചകളോട് യൂദാസിൻ്റെയും പത്രോസിൻ്റെയും പ്രതികരണങ്ങൾ വ്യത്യസ്തങ്ങളായിരുന്നു. ഭയംമൂലം പത്രോസ് വീണുവെങ്കിലും അവൻ ദൈവകാരുണ്യത്തിൽ ആശ്രയം വച്ച് എഴുന്നേറ്റ് ദൈവസന്നിധിയിലേയ്ക്ക് വീണ്ടും ഓടിയടുത്തു. പക്ഷെ, മനസാന്തരത്തിന് ഒരു സാധ്യതയും കൊടുക്കാതെ യൂദാസ് ദൈവകാരുണ്യത്തിൽ നിന്നും ഓടിയകന്ന് നാശത്തിൽ നിപതിച്ചു!

പത്രോസും യൂദാസും സമാനസ്വഭാവമുള്ള തെറ്റുകളാണ് ചെയ്തത്. വീഴ്ചകൾക്കിടയിൽ യൂദാസിനെപ്പോലെ കുറ്റബോധം (guilt) കൊണ്ട് ദൈവത്തിൽ നിന്നും ഓടിയകലാതെ പത്രോസിനെപ്പോലെ അനുതാപ മനഃസ്ഥിതിയോടെ (repentance) ദൈവകാരുണ്യത്തിലേക്ക് ഓടിയടുക്കാം.

ചുരുക്കത്തിൽ മനുഷ്യത്വത്തിൽ അന്തർലീനമായിരിക്കുന്ന പാപത്തോടുള്ള ചായ്ച്ചിലുകൾക്കും വീഴ്ചകൾക്കുമിടയിലും മനുഷ്യൻ്റെ വിധി നിർണ്ണയിക്കുന്നത് അവൻ്റെ പാപമല്ല. മറിച്ച്, ദൈവകാരുണ്യത്തോടുള്ള മനോഭാവമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ