ലത്തീൻ ഏപ്രിൽ 05 മത്തായി 27: 11-54 (ഓശാന ഞായർ) വിശുദ്ധവാരാചരണം 

ഓശാന ഞായർ പീഡാനുഭവ വാരത്തിലേയ്ക്കു‌ള്ള കവാടമാണ്. അതിനാൽ ഓശാനകവാടത്തിൽ നിന്നുകൊണ്ട് ഇന്നത്തെ ദിവസം, പീഡാനുഭവ വാരത്തെ ഞാൻ എങ്ങനെ ആചരിക്കുകയും അനുഭവിക്കുകയും ചെയ്യുമെന്ന് ധ്യാനിക്കുന്നത് ഉചിതമാണ്.

വി. ജെറോം വിശുദ്ധവാരാചരണത്തിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവരെ നിരീക്ഷകർ, കഥാപാത്രങ്ങള്‍, ആത്മജ്ഞാനികൾ എന്നിങ്ങനെ  മൂന്നായി തിരിക്കുന്നു. ഒന്നാമത്തെ വിഭാഗമായ “നിരീക്ഷകർ” (observer) വിശുദ്ധവാര കർമ്മങ്ങളിൽ പങ്കുചേരുന്നുണ്ട്. പക്ഷേ, കാഴ്ച്ചക്കാരായി മാത്രം. ഇവർക്ക് രക്ഷാകര സംഭവങ്ങളുടെ ഒരു ദൃശ്യനാനുഭവം ലഭ്യമാകുന്നു. ജനക്കൂട്ടത്തിലൊരാളായി തങ്ങളെത്തന്നെ കാണുന്നവരാണ് ഇവർ.

രണ്ടാമത്തെ വിഭാഗമായ “കഥാപാത്രങ്ങള്‍” (character) പശ്ചാത്തലത്തിലെ ഏതെങ്കിലും ഒരു കഥാപാത്രവുമായി തങ്ങളെത്തന്നെ അനുരൂപപ്പെടുത്തി വികാരങ്ങളുടെ തലത്തിൽ രക്ഷാകരസംഭവങ്ങളെ അനുഭവിക്കുന്നു. ഉദാഹരണത്തിന്, ഒരുവൻ തന്നെ അന്ത്യാത്താഴത്തിലെ പന്ത്രണ്ട്‌ ശിഷ്യരിലൊരാളായോ കുരിശിന്റെ വഴിയിൽ കണ്ണീർ വാർത്തു കരയുന്നെ സ്ത്രീകളിലൊരുവളോടോ തന്നെത്തന്നെ അനുരൂപപ്പെടുത്തുന്നു.

മൂന്നാമത്തെ വിഭാഗമായ “ആത്മജ്ഞാനികൾ” (mystic) വിശുദ്ധവാര കർമ്മങ്ങളിൽ ഭാഗഭാക്കാകുന്നതോടൊപ്പം രക്ഷാകരസംഭവങ്ങളായ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയെ  ധ്യാനാത്മകമായി സമീപിക്കുകയും ചെയ്യുന്നു. ഇവർ ധ്യാനാത്മകമായി രക്ഷാകരസംഭവങ്ങളെ യേശു അനുഭവിച്ച രീതിയിൽ അനുഭവിക്കാൻ പരിശ്രമിക്കുന്നു. അതായത്, ഇക്കൂട്ടർ വിശദ്ധവാരത്തെ ആത്മാവിന്റെ തലത്തിൽ അനുഭവിക്കുന്നു.

നിരീക്ഷകർ ദൃശ്യാനുഭവത്തിലൂടെ ശാരീരികതലത്തിലാണ് രക്ഷാകരസംഭവങ്ങളെ അനുഭവിക്കുന്നതെങ്കിൽ, കഥാപാത്രങ്ങള്‍ അനുരൂപണത്തിലൂടെ വൈകാരിക തലത്തിലും ആത്മജ്ഞാനികൾ ധ്യാനത്തിലൂടെ ആത്മാവിന്റെ തലത്തിലും വിശുദ്ധവാരത്തെ അനുഭവിക്കുന്നു. ആചരണവും ധ്യാനവും സംയോജിപ്പിച്ച് ആത്മജ്ഞാനികളായി യേശുവിന്റെ സഹന-മരണ-പുനരുത്ഥാന രഹസ്യങ്ങളെ ശരീരത്തിലും ആത്മാവിലും  അനുഭവിക്കാം.

+ ജെറി വള്ളോംകുന്നേൽ MCBS, സത്താറ