വേദിയില്‍ കുസൃതി കാട്ടി രോഗിയായ പെണ്‍കുട്ടി! ഇതുപോലുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക കടമയെന്ന് മാര്‍പാപ്പ

വത്തിക്കാനില്‍ പോള്‍ ആറാമന്‍ ഹാളില്‍ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ച ഫ്രാന്‍സിസ് പാപ്പാ, തന്റെ പ്രസംഗത്തില്‍ പരമാര്‍ശിച്ചത്, വിവിധ ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ്. കൂടിക്കാഴ്ചയ്ക്കിടെ പാപ്പായുടെ അടുത്തേയ്ക്ക് ഓടിക്കയറിയ പെണ്‍കുട്ടിയെ സൂചിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം നല്‍കിയത്.

വേദിയിലേയ്ക്കു കയറുകയും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും തന്റെ അടുത്തേയ്ക്കു വരികയും ചെയ്ത രോഗിയായ ബാലികയെപ്പറ്റിയാണ് പാപ്പാ പിന്നീട് സംസാരിച്ചത്. ആ ബാലികയ്ക്ക് അവള്‍ ചെയ്യുന്നതെന്താണെന്ന് തിരിച്ചറിയാനാകുന്നില്ലെന്ന് പറഞ്ഞ പാപ്പാ, ആ കൊച്ചുസുന്ദരിക്കു വേണ്ടിയും അവളുടെ മാതാപിതാക്കള്‍ക്കു വേണ്ടിയും ആ കുടുംബത്തിനു വേണ്ടിയും താന്‍ പ്രാര്‍ത്ഥിച്ചുവെന്ന് വെളിപ്പെടുത്തി. ആ ബാലികയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചോ എന്ന് സ്വയം ചോദിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഇത്തരത്തില്‍ വേദനിക്കുന്നവരെ കണ്ടുമുട്ടുമ്പോഴെല്ലാം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ പറഞ്ഞു.