ബേത്ഫഗെയിലെ ദേവാലയം

[avatar user=”Paul” size=”120″ align=”left” /]

നാലു സുവിശേഷകന്മാരും ഓശാന ഞായറാഴ്ചത്തെ ഈശോയുടെ കഴുതപ്പുറത്തേറിയുള്ള ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ പറ്റി വിവരിക്കുന്നുണ്ട് (മത്തായി 21:1-16; മർക്കോസ് 11:1-10; ലൂക്കാ 19:28-40; യോഹന്നാൻ 12:12-19). ഇതിൽ യോഹന്നാൻ ഒഴിച്ച് ബാക്കിയെല്ലാ സുവിശേഷകന്മാരും യേശു ബേത്ഫഗെയിൽ  നിന്നാണ് ഈ പ്രയാണം ആരംഭിച്ചത് എന്ന് കൃത്യമായ രേഖപ്പെടുത്തുന്നു. ഒലിവുമലയുടെ കിഴക്കൻ ചെരുവിൽ ബെഥാനിയായ്ക്ക് സമീപമാണ് ബേത്ഫഗെ ചെയ്യുന്നത് എന്ന് മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തുന്നു.

നാലാം നൂറ്റാണ്ടിൽ വിശുദ്ധനാട്ടിൽ തീർഥാടനം നടത്തിയ എജെരിയയുടെ ഡയറിക്കുറിപ്പുകളിൽ ബേത്ഫഗെയിലെ ദേവാലയത്തെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. രണ്ടു കാര്യങ്ങളുടെ അനുസ്മരണമാണ് ഈ ദേവാലയത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നത്: ലാസറിന്റെ ഭവനത്തിലേക്കുള്ള യാത്രയിൽ യേശു മർത്തയെയും മറിയത്തെയും കണ്ടുമുട്ടുന്നതും (യോഹന്നാൻ 11:20.28-30), ഓശാന ഞായറാഴ്ച കഴുതപ്പുറത്തേറി യേശു ജെറുസലേമിലേക്കുള്ള പ്രയാണമാരംഭിക്കുന്നതും. ഏഴാം നൂറ്റാണ്ടിലെ പേർഷ്യൻ അധിനിവേശത്തിൽ ആ ദേവാലയം തകർക്കപ്പെട്ടു.  കുരിശുയുദ്ധക്കാരുടെ സമയത്ത് പുനര്‍നിര്‍മ്മിക്കപ്പെട്ട  ആ ദേവാലയം വീണ്ടും  തകര്‍ക്കപ്പെടുകയും അത് നിന്നിരുന്ന സ്ഥലം വിസ്മൃതിയിലാകുകയും ചെയ്തു. ഈ ദേവാലയം നിലനിന്നിരുന്ന സ്ഥലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ അജ്ഞാതമായിരുന്നു.

1870-ൽ ഒരു ഗ്രാമവാസി അപ്രതീക്ഷിതമായി ബേത്ഫഗെയിൽ ഒരു  ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന ഒരു കല്ലിൽ യേശു ലാസറിനെ ഉയിർപ്പിക്കുന്നതും കഴുതപ്പുറത്തേറി യാത്രയാവുന്നതും ചിത്രീകരിച്ചിരുന്നു. അങ്ങനെയാണ് ബേത്ഫഗെയിൽ ദേവാലയം ഉണ്ടായിരുന്ന സ്ഥാനം സ്ഥിരീകരിക്കപ്പെടുന്നത്. ആ സ്ഥലം ഏറ്റെടുത്ത ഫ്രാൻസിസ്കൻ സന്യാസിമാർ അവിടെ  പുരാവസ്തുഗവേഷണം പൂർത്തിയാക്കിയതിനുശേഷം 1883-ല്‍ ഒരു ദേവാലയം നിർമ്മിച്ചു. ഇന്നത്തെ രീതിയിൽ ഈ ദേവാലയം പുതുക്കി നിർമിക്കപ്പെടുന്നത് 1954-ലാണ്. ഈ ദേവാലയത്തിന്റെ അള്‍ത്താരയുടെ ഇടതുഭാഗത്ത് അന്ന് കണ്ടെത്തിയ കല്‍ത്തൂണീന്റെ ഭാഗം മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. ഇന്നും ആ കല്‍ത്തൂണില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ ചിത്രീകരണങ്ങള്‍ മനോഹരമായി കാണാന്‍ സാധിക്കും.

കുറെ വര്ഷങ്ങള്ക്കു മുൻപ് ഒലിവുമലയില്‍ നിന്ന് ബേത്ഫഗെ വഴി ബഥാനിയായിലേക്ക് നടന്നുപോകമായിരുന്നു. ജെറുസലേമിനേയും വെസ്റ്റ്ബാങ്കിനേയും വേർതിരിക്കുന്ന മതിൽ ആ നടപ്പാതഅടച്ചു കളഞ്ഞു. ഒലിവുമലയുടെ കിഴക്കന്‍ താഴ്വാരത്തിലുള്ള ഒരു ഗ്രാമമാണ് ബഥാനിയ. ഈശോ ബേത്ഫഗെയിൽ നിന്ന് ഒരു കഴുതക്കുട്ടിയുടെ പുറത്ത് കയറി ഒലിവുമലയിറങ്ങി കെദ്രോണ്‍ താഴ്‌വര കടന്നു  ജെറുസലേമിന്റെ ചുറ്റുമതിലിലുള്ള സുവര്‍ണ്ണ കവാടത്തിലൂടെ ജറുസലേം ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. വഴിയില്‍ ജനക്കൂട്ടത്തില്‍ ധാരാളം പേര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. മറ്റ് ചിലരാകട്ടെ വൃക്ഷങ്ങളില്‍ നിന്ന് ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി. യേശുവിന്റെ മുന്നിലും പിന്നിലും നടന്നിരുന്നവര്‍ ‘ദാവീദിന്റെ പുത്രന് ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍ ഉന്നതങ്ങളില്‍ ഹോസാന’ എന്നാര്‍ത്തു വിളിച്ചു കൊണ്ടിരുന്നു.

ഇതനുസ്മരിച്ചുകൊണ്ട് കുരിശുയുദ്ധക്കാരുടെ സമയത്ത് പന്ത്രണ്ടാം നൂറ്റാണ്ടില്‍  ബേത്ഫഗെയില്‍ നിന്ന് ജറുസലേമിലേക്ക് ഓശാന ഞായറാഴ്ച കുരുത്തോല പ്രദക്ഷിണം നടത്തിയിരുന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. കുരിശുയുദ്ധക്കാര്‍ പരാജയപ്പെട്ടതിന് ശേഷം അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ ബേത്ഫഗെയില്‍ നിന്ന് ജറുസലേമിലേക്കുള്ള കുരുത്തോല പ്രദക്ഷിണം പുനരാരംഭിച്ചു. 1345 മുതല്‍ ഫ്രാന്‍സിസ്‌കന്‍ സഭക്കാരും അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭക്കാരുടെ കൂടെ ഈ കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്നു. ബേത്ഫഗെയില്‍ നിന്ന് ആരംഭിച്ച്  കെദ്രോണ്‍ താഴ്‌വരയിൽ  അവസാനിക്കുന്ന രീതിയിലായിരുന്നു അന്ന് കുരുത്തോല പ്രദക്ഷിണം ക്രമീകരിച്ചിരുന്നത്. പിന്നീട് 1552- ഓട് കൂടി ഫ്രാന്‍സിസ്‌കന്‍ സഭ ഈ കുരുത്തോല പ്രദക്ഷിണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ബേത്ഫഗെയില്‍  നിന്ന് ആരംഭിച്ച് സീയോന്‍ മലയില്‍ അവസാനിക്കുന്ന രീതിയിലായിൽ പുനർക്രമീകരിക്കുകയും ചെയ്തു. എന്നാല്‍ 1648-ല്‍ തുര്‍ക്കികള്‍ കുരുത്തോല പ്രദക്ഷിണം നിരോധിച്ചു. ഇരുപതാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1933- ലാണ്, ജറുസലേം പാത്രിയാര്‍ക്കീസ് പ്രത്യേക അനുവാദം വാങ്ങി ഇന്നത്തെ രീതിയില്‍ കുരുത്തോല പ്രദക്ഷിണം പുനരാരംഭിക്കുന്നത്.

ജറുസലേമിലെ കുരുത്തോല പ്രദക്ഷിണം ഓശാന ഞായാറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ബഥ്ഫഗെയിലെ ദേവാലയത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച്,  ഒലിവുമലയിൽ ഈശോ സ്വര്‍ഗ്ഗസ്ഥനായ പിതാവെ എന്ന പ്രാര്‍ത്ഥന പഠിപ്പിച്ച ദേവാലത്തിന് മുന്നിലൂടെ കടന്നുപോയി, ഒലിവുമലയിറങ്ങി, കെദ്രോണ്‍ താഴ്‌വര കടന്ന്, ജറുസലം പഴയ പട്ടണത്തിലെ സെന്റ് സ്റ്റീഫന്‍സ് ഗേറ്റ് കടന്ന്, പരിശുദ്ധ അമ്മയുടെ ജനനസ്ഥലമായ സെന്റ് ആന്‍സ് പള്ളിയില്‍ അവസാനിക്കുന്ന വിധത്തിലാണ് നടത്തപ്പെടുന്നത്. ഈ കുരുത്തോല പ്രദക്ഷിണം വളരെ മനോഹരമാണ്, ഇതില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം ലോകത്തിന്റെ പല  ഭാഗങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ ഇവിടെ വരാറുണ്ട്. അന്ന് പാട്ടുകളും ഡാന്‍സുകളും ചെണ്ടമേളങ്ങളുമായി  ആളുകള്‍ കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നു.

കുരുത്തോല പ്രദക്ഷിണത്തില്‍ നാം അനുസ്മരിക്കുന്നത് പീഡാസഹനത്തിന് സ്വയം സമര്‍പ്പിക്കാനായി ജറുസലേമിലേക്ക് ധൈര്യപൂര്‍വ്വം പോകുന്ന യേശുവിനെയാണ്. സാമുവലിന്റെ രണ്ടാം പുസ്തകം 15:30-ല്‍ ദാവീദ് രാജാവിനെ ചിത്രീകരിക്കുന്നുണ്ട്: അബ്സലോം ദാവീദില്‍ നിന്ന് രാജാധികാരം പിടിച്ചെടുക്കുന്നതിന് വേണ്ടി ഹെബ്രോണില്‍ ചെന്ന് സ്വയം രാജാവായി അവരോധിച്ചതിന് ശേഷം ദാവീദിന്റെ സഹായികളെ വധിക്കാന്‍ ശ്രമിക്കുന്ന അവസരത്തില്‍ ദാവീദ് നഗ്നപാദനായി തലമൂടി കരഞ്ഞ് ഒലിവ് മല കയറി രക്ഷപ്പെടുകയാണ്. ഒപ്പം ദാവീദിന്റെ കൂടെയുണ്ടായിരുന്നവരെല്ലാം അദ്ദേഹത്തെ പിന്തുടര്‍ന്നു. എന്നാല്‍ ദാവീദിന്റെ പുത്രനായ യേശു മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ കുരിശിലർപ്പിക്കാൻ ഒലിവ് മല നടന്നിറങ്ങി കെദ്രോണ്‍ അരുവി കടന്ന് ജറുസലേമിലേക്ക് പുനപ്രവേശിക്കുകയാണ്, അങ്ങനെ ദാവീദിന്റെ പുത്രനിലൂടെ സകലര്‍ക്കും രക്ഷ ലഭിക്കുകയാണ്. ഹോസാന (“കർത്താവെ രക്ഷിക്കണമേ”) എന്നുള്ള ജനങ്ങളുടെ ആർപ്പുവിളി അങ്ങനെ നിറവേറുന്നു.

ഓരോ കുരുത്തോല പ്രദക്ഷിണവും യേശുവിന്റെ കൂടെ സഹനത്തിന്റെ രാജപാതയിലൂടെ നടക്കുവാനുള്ള ക്ഷണമാണ്. മാമ്മോദീസ എന്ന കൂദാശയിലൂടെ  നാമെല്ലാവരും യേശുവന്റെ രാജകീയ പൗരോഹിത്യത്തില്‍ പങ്ക് പറ്റുന്നവരാണ്. യേശുവിന്റെ രാജകീയത അടിച്ചമര്‍ത്തലിന്റെ രാജകീയതയല്ല, മറിച്ച് കുരിശില്‍ ജീവന്‍ അര്‍പ്പിക്കുന്നതിന്റെ രാജകീയതയാണ്. നാം ഓരോരുത്തരും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കണമെന്ന് കുരുത്തോല പ്രദക്ഷിണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പ്രാര്‍ത്ഥന

ഓശാന ഞായറാഴ്ച ഒലിവ് മലയിറങ്ങി ജറുസലേമിലേക്ക് പ്രവേശിച്ച് കുരിശുമരണത്തിന് വേണ്ടിയുള്ള സന്നദ്ധത പ്രകടിപ്പിച്ച  യേശുവെ, ഞങ്ങളുടെ ജീവിതങ്ങളെ അങ്ങയെ പിന്‍ചെല്ലുന്നതിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. സഹനത്തിന്റെ രക്ഷാകര ശക്തി മനസിലാക്കാൻ ഞങ്ങൾക്ക് കൃപ നൽകണമേ. സഹനത്തിനെതിരെ  ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രതിസന്ധികളെയും എതിരിടുവാനും ജയിക്കാനും കൃപ തരണമെ. സഹനത്തിന്റെ മാധുര്യം ഞങ്ങളെ പഠിപ്പിക്കണമെ. ആമ്മേൻ.

ഫാ. പോൾ കുഞ്ഞാനയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.