‘ഈ ചിത്രം കണ്ടിട്ട് സഹിക്കാന്‍ പറ്റണില്ല’ ഫാ. ഷീന്‍ പാലക്കുഴി എഴുതുന്നു

ഫാ. ഷീൻ പാലക്കുഴി

സുഭാഷ് ചന്ദ്രനെന്ന എഴുത്തുകാരന്‍ ‘സമുദ്രശില’ എന്ന തന്റെ ബൃഹദ് നോവലിന്റെ ‘അഭയം’ എന്നു പേരിട്ട ഒന്നാമധ്യായത്തില്‍ അംബയെന്ന കഥാപാത്രത്തിന്റെ നാവിലൂടെ വ്യാസനെന്ന ഇതിഹാസ കര്‍ത്താവിനോടു ചോദിച്ചു:

‘എല്ലാമുണ്ടെന്ന ഗര്‍വില്‍ അങ്ങ് എഴുതാനിരിക്കുന്ന ആ മഹാഗ്രന്ഥത്തില്‍ ഇടംപിടിക്കാത്ത ഒരു വിഷയമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍?’

‘പറയൂ, എന്താണ് ഇതിഹാസത്തില്‍ ഇല്ലാതെ പോയേക്കുമെന്നു നീ വൃഥാ ഭയക്കുന്ന വിഷയം?’

‘ഉപാധികളില്ലാത്ത സ്‌നേഹം!’

മഹര്‍ഷി ഒരിക്കല്‍ കൂടി കണ്ണുകള്‍ പൂട്ടി. ഇല്ല. അക്കൂട്ടത്തിലെവിടെയും ആ പച്ചമരത്തണലില്ല ഉപാധികളില്ലാത്ത സ്‌നേഹം!

‘നീ പറഞ്ഞതു ശരിയാണ്.’ വ്യാസന്‍ അവളോടു യോജിച്ചു.

പാലോടായിരുന്നു അയാളുടെ സ്വദേശം. ഈറ്റ കൊണ്ടു വട്ടിയും കുട്ടയും നെയ്തു ജീവിക്കുന്ന മധ്യവയസ്സു പിന്നിട്ട സാമുവല്‍! ഒപ്പം രണ്ടാം ഭാര്യ, പെണ്‍മക്കള്‍ അങ്ങനെ. സ്വന്തമായി വീടുണ്ടായിരുന്നോ എന്നു സംശയമാണ്. വല്ലപ്പോഴുമൊക്കെ വണ്ടിയും വള്ളവും കയറി നെയ്തുണ്ടാക്കിയ വട്ടിയും കുട്ടയുമൊക്കെയായി സെമിനാരിയില്‍ വരും. അത്തരം വീട്ടുസാധനങ്ങളൊക്കെ പുത്തന്‍ തലമുറയുടെ ജീവിതത്തില്‍ നിന്നു പടികടന്നു പോയതറിയാതെ അയാള്‍ നിഷ്‌കളങ്കമായി അവയുടെ ഉപയോഗത്തെക്കുറിച്ചു വാചാലനാവും.

വെറ്റിലക്കറ പിടിച്ച പല്ലുകള്‍ ഇളകിയാടും. ഒട്ടിയ കവിളുകള്‍ മൂടിക്കിടക്കുന്ന ഇരുണ്ട ചര്‍മ്മത്തില്‍ വാര്‍ദ്ധക്യം ചുളുങ്ങിച്ചിരിക്കും. ആവശ്യമില്ലെങ്കില്‍ കൂടി, അയാളുടെ സന്തോഷത്തിനായി എന്തെങ്കിലുമൊക്കെ വാങ്ങും. ചോദിച്ചതില്‍ കൂടുതല്‍ നോട്ടുകള്‍ ആ വരണ്ട കയ്യില്‍ പിടിപ്പിക്കും. വരണ്ടുണങ്ങിയ കണ്ണുകളില്‍ നിന്ന് തിളക്കമുള്ള ഒരു നോട്ടമയച്ച് മെല്ലിച്ച കാലുകള്‍ വലിച്ചു വച്ച് അയാള്‍ മടങ്ങും. അങ്ങനെ നാലു വര്‍ഷം കഴിഞ്ഞു സെമിനാരി വിട്ടു മടങ്ങുമ്പോഴേയ്ക്കും ഒരു പെട്ടിഓട്ടോയില്‍ കയറ്റാനുള്ള കുട്ടയും വട്ടിയും അടുക്കള മൂലയില്‍ കുന്നുകൂടിക്കിടന്നു. ഉപാധികളില്ലാത്ത സ്‌നേഹം!

തിരുവനന്തപുരം വിട്ടു ബാലരാമപുരത്തേക്കു പോയപ്പോള്‍ പിന്നീടയാള്‍ വരില്ലെന്നു കരുതി. പക്ഷെ കുറേ നാളുകള്‍ കഴിഞ്ഞ് എങ്ങനെയോ സ്ഥലം തേടിപ്പിടിച്ചു വന്നു. മകളുടെ വിവാഹമാണ്. ഒറ്റപ്പൈസ കയ്യിലില്ല. തന്നെക്കൊണ്ടു കൂട്ടിയാല്‍ കൂടാത്ത ഒരു സ്വപ്നത്തിന്റെ ഭാരം നെഞ്ചില്‍ തിങ്ങി അയാള്‍ മുറിയിലിരുന്നു കരഞ്ഞു. രണ്ടാഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞ് അയാളെ മടക്കിയയച്ചു. അയാള്‍ പോയിക്കഴിഞ്ഞ് കുറേ സുഹൃത്തുക്കളെ വിളിച്ചു. കയ്യും കാലും പിടിച്ചിട്ടാണെങ്കിലും കുറെ പണം കിട്ടി. ഒന്നു രണ്ടു പള്ളികളില്‍ നിന്നു സഹായം കിട്ടി. കാശല്ലേ…! ചിലര്‍ മുഖം കറുപ്പിച്ചു. ചിലര്‍ പ്രതികരിച്ചില്ല. ഒടുവില്‍ രണ്ടാഴ്ച കഴിഞ്ഞ് അയാള്‍ വന്നപ്പോള്‍ കയ്യിലിരുന്നതും ഇരന്നു വാങ്ങിയതുമെല്ലാം കൂടി അയാള്‍ പ്രതീക്ഷിച്ചതിലധികം നല്‍കി യാത്രയാക്കി. വിവാഹം മംഗളമായി നടന്നു. ഉപാധികളില്ലാത്ത സ്‌നേഹം!

പിന്നീടു കുറേ നാളത്തേക്ക് അയാള്‍ വന്നില്ല. വരണമെന്ന് ഒരിക്കലും ആഗ്രഹിക്കാതെ തിരക്കുകളില്‍ ഞാനും അയാളെ മറന്നു. ഒരിക്കല്‍ ഒരു മുഴുവന്‍ ദിവസം നീണ്ട അധ്വാനം കഴിഞ്ഞു വിശന്നും തളര്‍ന്നും സന്ധ്യയ്ക്കു മടങ്ങിയെത്തിയപ്പോള്‍ പള്ളിമുറ്റത്ത് അയാളുണ്ട്. നന്നേ ക്ഷീണിതനായിരുന്നതു കൊണ്ട് അയാളെ കണ്ടപ്പോഴേ ഉള്ളില്‍ എനിക്ക് അയാളോട് കടുത്ത ഈര്‍ഷ്യ തോന്നി. ഇനിയൊരാളെക്കൂടി കാണാനോ കേള്‍ക്കാനോ കഴിയാത്ത അസഹ്യതയില്‍ കാര്‍ നിര്‍ത്തി ഞാന്‍ ഗ്ലാസ് താഴ്ത്തി. അയാള്‍ ഓടിവന്നു. അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ടു തന്നെ ഞാന്‍ കാര്യം തിരക്കി. അയാള്‍ മടിച്ചു മടിച്ചു കാര്യം പറഞ്ഞു. ‘വീടു പണിയാണ്. സഹായിക്കണം’.

നിയന്ത്രിക്കാന്‍ കഴിയാത്ത കോപം എന്നിലേക്കിരച്ചു കയറി. കാറിലിരുന്നു കൊണ്ടു തന്നെ ഞാനയാളെ നാവു കൊണ്ടരിഞ്ഞു. മുമ്പു കൈ നിറയെ സഹായിച്ചതല്ലേ! എപ്പോഴും ഇങ്ങനെ വന്നു സഹായം ചോദിച്ചാല്‍ എടുത്തു കൊടുക്കാന്‍ കാശെവിടെ! പണ്ടു വട്ടിയും കുട്ടയും വാങ്ങിയതു മുതല്‍ മകളുടെ കല്യാണത്തിനു സഹായിച്ചതടക്കം എല്ലാം അക്കമിട്ട് ഉന്‍മാദം ബാധിച്ചവനേപ്പോലെ ഞാന്‍ ഉച്ചത്തില്‍ വിളമ്പി. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രദ്ധിക്കുന്നതു കണ്ടപ്പോള്‍ എനിക്കാവേശമായി. വഴക്കു പറഞ്ഞിട്ടാണെങ്കിലും അവസാനം എന്തെങ്കിലും തരുമെന്ന് ഉള്ളില്‍ അയാള്‍ക്കൊരു നേരിയ പ്രതീക്ഷയുണ്ടായിരുന്ന പോലെ. ആ കച്ചിത്തുരുമ്പില്‍ പിടിച്ച് അയാള്‍ കുറേനേരം വിഷണ്ണനായി നിന്നു. ‘പൊയ്‌ക്കോ എന്റെ കയ്യിലൊന്നുമില്ല തരാന്‍! പോകാന്‍!’ പിന്നെയും എന്തൊക്കെയോ ആക്രോശിച്ച ശേഷമാണ് എന്റെ കോപം ശമിച്ചത്.

ഇരുളു വീണ പള്ളിമുറ്റത്ത് അയാളുടെ ആത്മാഭിമാനം ഉരുകിവീണു. ഒരക്ഷരം മിണ്ടാതെ മുഖത്തടിയേറ്റ പോലെ അയാള്‍ തിരിഞ്ഞു നടന്നു. ഇരുട്ടിലും തിരക്കിലും അയാള്‍ മറഞ്ഞു. അതയാളുടെ അവസാനത്തെ വരവായിരുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അടുത്തു വന്നു. ‘രാവിലെ അച്ചന്‍ പോയയുടന്‍ വന്നതാണയാള്‍. ഉച്ചയ്ക്കു ഭക്ഷണം കഴിച്ചിട്ടില്ല. ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. ഇന്നത്തെ ദിവസം മുഴുവന്‍ അച്ചനെക്കുറിച്ചു മാത്രം പറയുകയായിരുന്നു! അച്ചനില്ലായിരുന്നെങ്കില്‍ മകളുടെ കല്യാണം മുടങ്ങിപ്പോകുമായിരുന്നു എന്നൊക്കെ. ‘അച്ചനെന്നെ വല്യ കാര്യമാണ്, അച്ചന്‍ വന്നു കണ്ടിട്ടേ പോകൂ’ എന്നു വാശി പിടിച്ചിരിക്കുകയായിരുന്നു!’

ഉപാധികളുള്ള സ്‌നേഹത്തിന്റെ പുറങ്കുപ്പായമിട്ട്, നാവിറങ്ങിപ്പോയി മുറ്റത്തു നിന്ന ഒരു ഭ്രാന്തന്റെ കവിളില്‍ അപ്പോള്‍ പാലോടുകാരന്‍ സാമുവല്‍ ആഞ്ഞടിച്ചു! അപ്പോള്‍ വ്യാസന്‍ അംബയോടു പറഞ്ഞു: ‘പക്ഷെ എനിക്കു വേറെ നിവൃത്തിയില്ല. മനുഷ്യജീവിതത്തിന്റെ പരമമായ സത്തയാണ് ഞാന്‍ അക്ഷരങ്ങളിലാക്കാന്‍ ശ്രമിക്കുന്നത്. അറിയാമോ, ഉപാധികളില്ലാത്ത സ്‌നേഹം എന്നതു പോലും സ്വയമൊരുപാധിയായി പരിണമിക്കുന്ന വിഷമവൃത്തത്തിലാണ് മനുഷ്യജീവിതം എന്ന കാവ്യം എഴുതപ്പെട്ടിരിക്കുന്നത്. അതില്‍ എന്റെ വക ഒരു തിരുത്തു വയ്യ!’

ഈ ചിത്രം കണ്ടിട്ടു സഹിക്കാന്‍ പറ്റണില്ല! നന്ദി! ഭൂമിയില്‍ സ്‌നേഹിക്കാനറിയാവുന്ന നല്ല മനുഷ്യര്‍ ഇപ്പോഴുമുണ്ടല്ലോ!

ഫാ. ഷീന്‍ പാലക്കുഴി