പരസ്പരാശ്രിതത്വമാണ് പൊതുഭവനത്തിന്റെ പരിപാലനത്തിനുള്ള ഉപാധി: ഫ്രാൻസിസ് പാപ്പ

പരസ്പരാശ്രിതത്വമാണ് പൊതുഭവനത്തിന്റെ പരിപാലനത്തിനുള്ള ഉപാധി എന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സമഗ്ര മാനവവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിൽ, ‘പരിചരണം ജോലിയാണ്; ജോലിയാണ് പരിചരണം’ എന്ന തലക്കെട്ടിൽ നടക്കുന്ന സംവാദത്തിനു നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്.

ഫ്രാൻസിസ് പാപ്പയുടെ, ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം ‘തൊഴിൽമേഖലയുടെ ഭാവിയെക്കുറിച്ചുള്ള’ ചർച്ചകൾക്ക് രൂപംകൊണ്ട സംഘടനയിലെ അംഗങ്ങളാണ് വിദഗ്ധസംവാദത്തിൽ പങ്കാളികളാകുന്നവർ. അവരുടെ നിസ്വാർഥമായ സേവനങ്ങൾക്ക് പാപ്പ നന്ദിപറഞ്ഞു. പരിവർത്തനാത്മകമായ ഒരു ആഗോളസമൂഹം കെട്ടിപ്പടുക്കുക എന്ന സംഘടനയുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കട്ടെയെന്നും പാപ്പ ആശംസിച്ചു. തൊഴിൽസാഹചര്യങ്ങൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നത് ഏറെ ദൗർഭാഗ്യകരമെന്നും, അതിനാൽ തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ നിതാന്തജാഗ്രത പുലർത്തണമെന്നും പാപ്പ സന്ദേശത്തിൽ അടിവരയിട്ടു.

280 ദശലക്ഷത്തിലധികം ആളുകൾ ഉയർന്ന അളവിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന ആഗോള റിപ്പോർട്ട് ഞെട്ടലുണ്ടാക്കുന്നതാണെന്നും അതിനാൽ അതിനെ ചെറുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണമെന്നും പാപ്പ സന്ദേശത്തിൽ ഓർമപ്പെടുത്തി. പ്രത്യേകമായും പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനവും സാമ്പത്തിക ആഘാതങ്ങളും യുദ്ധങ്ങളും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ പ്രധാന ചാലകശക്തികളാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.