മെത്രാൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിന്ന് ഒഴിവാക്കണം: അപേക്ഷയുമായി നിയുക്ത കർദ്ദിനാൾ റനൈരോ കന്താലമെസ്സ

മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനും സാർവ്വത്രികസഭയുടെ ഭരണത്തിൽ മാർപാപ്പയെ സഹായിക്കുന്നതിനും  പ്രത്യേകം നിയോഗിക്കപ്പെടുന്നവരാണ് കർദ്ദിനാൾമാർ. മാർപാപ്പയുടെ സ്വതന്ത്രമായ തീരുമാനമാണ്  ഒരാളെ  കർദ്ദിനാളായി നിയോഗിക്കുക എന്നത്. കർദ്ദിനാൾ പദവി ഏറ്റെടുക്കുന്നതോടൊപ്പം മെത്രാൻപട്ടം സ്വീകരിക്കണമെന്നതാണ് നിയമമെങ്കിലും (CIC c. 351),  മാർപാപ്പ ഇതിന് മുൻപും  ചിലരുടെ അഭ്യർത്ഥന മാനിച്ച് അവർക്ക് ഈ നിയമത്തിൽ നിന്നും ഒഴിവ് നൽകിയിട്ടുണ്ട്.

1980 മുതൽ വത്തിക്കാനിലെ വചന പ്രഘോഷകനായ കപ്പൂച്ചിൻ വൈദികനാണ് ബഹു. റനൈരോ കന്താലമേസ്സ. വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെയും, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെയും വചന പ്രഘോഷകനായിരുന്നു നിയുക്ത കർദ്ദിനാൾ. ‘എനിക്ക് വചനം പ്രഘോഷിക്കാൻ അറിയാം; അത് ഞാൻ വീണ്ടും ചെയ്തുകൊള്ളം… ഒരു മെത്രാൻ്റെ കടമ ഒരു ഇടയനെ പോലെ കൂടുതൽ ഉത്തരവാദിത്തത്തോടെ ഒരുമിച്ച് കൂട്ടുക എന്നതാണ്. അതിന് എൻ്റെ ഈ പ്രായത്തിൽ എളുപ്പമല്ല, പകരം ഞാൻ കർത്താവിന് വേണ്ടി മനുഷ്യരെ പിടിക്കുന്ന വചന ശുശ്രൂഷ ചെയ്യാം. കൂടാതെ എനിക്ക് ഈ ഫ്രാൻസിസ്കൻ വസ്ത്രത്തിൽ തന്നെ മരണം വരെ ജീവിക്കണം എന്നും ആഗ്രഹമുണ്ട്’ എന്ന് 86 വയസുള്ള നിയുക്ത കർദ്ദിനാൾ പറഞ്ഞു.

കാനൻ നിയമത്തിൽ അങ്ങനെ മെത്രാൻ പദവി ഒഴിവാക്കാൻ സാധുത ഉള്ളതിനാൽ അത് അനുവദിച്ചു എന്നും, ഞാനും നിങ്ങളെ പോലെ ഒക്ടോബർ 25 ലെ കർത്താവിൻ്റെ മാലാഖ പ്രാർത്ഥനയുടെ സമയത്താണ് ഈ വാർത്ത കേട്ടത് എന്നും നിയുക്ത കർദ്ദിനാൾ കൂട്ടിച്ചേർത്തു. കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയാലും പാപ്പായുടെ വചന പ്രഘോഷകനായി തന്നെ തുടരും. കഴിഞ്ഞ രണ്ട് കോൺക്ലേവുകളിലും അടക്കം 40 വർഷത്തോളമായി വത്തിക്കാനിലെ വചന പ്രഘോഷകനാണ് കന്താലമേസ അച്ചൻ. ക്രിസ്തുമസിന് ഒരുക്കമായി ഈ വർഷത്തെ വചന സന്ദേശവും നിയുക്ത കർദ്ദിനാൾ കന്തലമേസ തന്നെയാണ് ചെയ്യുന്നതെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. ഈ വരുന്ന 28 നാണ് പുതിയ കർദ്ദിനാൾമാരെ വത്തിക്കാനിൽ വച്ച് വാഴിക്കുന്നത്. അതിന് മുന്നായി വൈദിക പദവിയിലുള്ള അസീസിയിലെ വി. ഫ്രാൻസിസിൻ്റെ കബറിടമുളള ആശ്രമത്തിൻ്റെ തലവൻ മൗറോ ഗംബത്തി ഈ വരുന്ന നവംബർ 22 ന് മെത്രാൻ പദവി സ്വീകരിക്കും. കൂടാതെ റോമിലെ ഡിവിനോ അമോരെ ഇടവക വികാരിയായ എൻറികോ ഫെറോചി മെത്രാൻ പദവി സ്വീകരിച്ചു. കൊറോണ സാഹചര്യം മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഏഷ്യയിൽ നിന്നുള്ള രണ്ട് നിയുക്ത കർദ്ദിനാൾമാരും ചടങ്ങിൽ പങ്കെടുക്കുന്നില്ല.

ഫാ. ജിയോ തരകൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.