ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും ഭാരത അപ്പോസ്തലനായ വി. തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ഭക്ത്യാഢംബരപൂർവ്വം ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലാബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമ്മികത്വം വഹിച്ചു. രൂപത വികാരി ജനറലും ഇടവക വികാരിയുമായ റവ. ഫാ. ജിനോ അരീക്കാട്ട്, ഫാ. ജോസ് തെക്കുനിൽക്കുന്നതിൽ, ഫാ.ജിൻസണ് മുട്ടത്തികുന്നേൽ, ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
സങ്കീർത്തകന്റെ മനോഭാവത്തോടെ ദൈവഹിതം നിറവേറ്റുക എന്നത് ഓരോ വിശ്വാസിയുടെയും കടമായാണ്. പ്രതിഫലം പ്രതീക്ഷിക്കാതെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുമ്പോഴാണ് അത് ദൈവസന്നിധിയിൽ സ്വീകാര്യമാകുന്നത്. സഭയോടൊന്നുചേർന്ന് സ്നേഹത്തോടെയാവണം നാം ജീവിക്കുകയും പ്രവൃത്തികളിൽ വ്യാപാരിക്കുകയും ചെയ്യേണ്ടത് എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മധ്യേയുള്ള സുവിശേഷസന്ദേശത്തിൽ പറഞ്ഞു.
വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിതോരണങ്ങളും, മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് സീറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിലുള്ള വർണ്ണശബളമായ തിരുനാൾ പ്രദക്ഷിണവും നടന്നു. തുടർന്ന് സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെയും വിമൻസ് ഫോറത്തിന്റെയും വിവിധ ഭക്തസംഘടനളുടെയും ആഭിമുഖ്യത്തിൽ കലാപരിപാടികളും അരങ്ങേറി.