സാമൂഹികസുസ്ഥിതിക്ക് കുടുംബഭദ്രത അനിവാര്യം: മാർ ജോസഫ് പെരുന്തോട്ടം

ഉത്കൃഷ്ടമായ സമൂഹസൃഷ്ടിയ്ക്ക് ഉത്തമ കുടുംബങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും കുടുംബഭദ്രത ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. അതിരൂപതാ കേന്ദ്രത്തിൽ വച്ചു നടന്ന 134-ാമത് ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കോവിഡ് വ്യാപനപശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ഓൺലൈനിൽ ക്രമീകരിച്ച അതിരൂപത ദിനാചരണം കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾ റവ. ഡോ. തോമസ് പാടിയത്ത് എന്നിവർ പ്രസംഗിച്ചു. കേരള ഐ.ടി പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോൺ എം. തോമസ് മുഖ്യപ്രഭാഷണം നടത്തി.

പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് വഴീപറമ്പിൽ പതാക ഉയർത്തി. കോവിഡ് കാലത്ത് മരണമടഞ്ഞ അത്മായ വിശ്വാസികളെയും വൈദികരെയും സന്യസ്തരേയും അനുസ്മരിച്ച് ചാൻസലർ റവ. ഡോ .ഐസക് ആലഞ്ചേരി അനുസ്മരണ പ്രാർത്ഥന നടത്തി. അതിരൂപതയുടെ കഴിഞ്ഞ വർഷത്തെ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് വികാരി ജനറാൾ റവ. ഫാ. ജോസഫ് വാണിയപുരയ്ക്കൽ അവതരിപ്പിച്ചു. അതിരൂപതാ ദിനത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡുകൾക്ക് റവ ഡോ. സെബാസ്റ്റ്യൻ കുന്നത്ത്, സി.സി. കുഞ്ഞുകൊച്ച് എന്നിവർ അർഹരായി.

അതിരൂപത നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പാക്കേജും അതിരൂപതയിലെ പുതിയ സ്വതന്ത്ര ഇടവകകളായി കൈനകരി കുട്ടമംഗലം സെൻറ് ജോസഫ് ദേവാലയത്തെയും കൈനകരി അറുനൂറ്റിമ്പാടം തിരുഹൃദയ ദേവാലയത്തെയും കാവാലം സെൻറ് ജോസഫ് ദേവാലയത്തെയും മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ  മികവ് തെളിയിച്ചതിന് അതിരൂപത പ്രത്യേകം ആദരിക്കുന്ന വ്യക്തികളുടെ പേരുകളും മികച്ച പാരിഷ് ഡയറക്ടറികൾക്കുള്ള സമ്മാനങ്ങളും സഹായമെത്രാൻ മാർ തോമസ് തറയിൽ പ്രഖ്യാപിച്ചു.

പരിപാടികൾക്ക് പ്രോക്യൂറേറ്റർ റവ. ഫാ. ചെറിയാൻ കരികൊമ്പിൽ, കോർഡിനേറ്റർസ് റവ. ഫാ. ജെന്നി കായംകുളത്തുശ്ശേരി, റവ. ഫാ ജോസഫ് വേളങ്ങട്ടുശ്ശേരി, പി.ആർ.ഓ. അഡ്വ. ജോജി ചിറയിൽ, റവ. ഫാ. ക്രിസ്റ്റോ നേര്യംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

എക്സലൻസ് അവാർഡ്

134-ാമത് ചങ്ങനാശ്ശേരി ദിനത്തോടനുബന്ധിച്ചുള്ള എക്സലൻസ് അവാർഡുകൾ റവ. ഡോ. സെബാസ്റ്റ്യൻ കുന്നത്ത്, സി.സി. കുഞ്ഞുകൊച്ച് എന്നിവരെ തിരഞ്ഞെടുത്തതായി മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു. കോട്ടയം തെള്ളകം പുഷ്പഗിരി ഇടവകയിൽ കുന്നത്ത് കുടുംബാംഗമാണ് റവ. ഡോ. സെബാസ്റ്റ്യൻ കുന്നത്ത്. പള്ളോട്ടിൻ സന്യാസ സമൂഹാംഗമായ ഇദ്ദേഹം ജർമ്മനിയിലെ ട്രിബർഗ് രൂപതയിലും അമേരിക്കയിലെ ന്യൂജേഴ്സി അതിരൂപതയിലും ശുശ്രൂഷ ചെയ്തു. തന്റെ സേവനമേഖലയിൽ നിന്നും ലഭിച്ച സമ്പാദ്യം മുഴുവൻ നാനാജാതി വിഭാഗത്തിൽപ്പെട്ട നിർദ്ധനരും നിരാലംബരുമായ ആളുകളുടെ ഉന്നമനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനുമായി ഇദ്ദേഹം ഉപയോഗിച്ചു. ഭവന നിർമ്മാണം, ചികിത്സ, വിദ്യാഭ്യാസം, സ്വയംതൊഴിൽ, വൈദിക സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ വലിയ സംഭാവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്. മാതൃരൂപതയായ ചങ്ങനാശ്ശേരി അതിരൂപതയിൽ സെബാസ്റ്റ്യൻ കുന്നത്ത് ജൂബിലി ട്രസ്റ്റ്, സെബാസ്റ്റ്യൻ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംവിധാനങ്ങളും സജീവമായി പ്രവർത്തിക്കുന്നു. സാമൂഹിക ജീവകാരുണ്യ മേഖലകളിലെ നിരവധി സംഭാവനകൾ പരിഗണിച്ചാണ് അതിരൂപത എക്സലൻസ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കുന്നത്.

പുതുപ്പള്ളി ഇരവിനെല്ലൂർ സ്വർഗ്ഗാരോപിത മാതാ ഇടവകയിൽ ചീരാമുളം വീട്ടിൽ സി.സി. കുഞ്ഞുകൊച്ച് പിന്നോക്കവിഭാഗ ക്രിസ്ത്യൻ ഫെഡറേഷൻ സംഘടനയിലൂടെ സാമൂഹിക-സാമുദായിക പ്രവർത്തനങ്ങളിലേക്ക് കടന്നുവന്നു. ദളിത് ക്രിസ്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഇദ്ദേഹം ഡി.സി.എം.എസ് അതിരൂപതാ സെക്രട്ടറി, പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി, പ്രസിഡൻറ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട്. ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ അവാർഡ് ജേതാവാണ് അദ്ദേഹം. ദളിത് വിഭാഗത്തിന്റെ സമഗ്രവളർച്ചക്കുള്ള ദീർഘകാല പരിശ്രമങ്ങളും ഇതര സഭാ-സാമൂഹിക പ്രവർത്തങ്ങളുമാണ് എക്സലൻസ് അവാർഡിന് ഇദ്ദേഹത്തെ അർഹനാക്കിയത്.

ആദരിക്കപ്പെട്ടവർ

അതിരൂപതാ ദിനത്തിൽ പ്രത്യേക പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടവർ:-

കെ.കെ. ജോസഫ് കോയിപ്പള്ളി (സൈനിക സേവനം), കെ.ഇ. ജോസഫ് കുന്നേൽ (സൈനിക സേവനം), മാത്തുക്കുട്ടി സേവ്യർ അഞ്ചൽ (ദേശിയ ചലച്ചിത്ര നവാഗത സംവിധായക പുരസ്‌കാരം), എം.ജെ. ജോസഫ് മാമ്പറമ്പിൽ (ക്രൈസ്തവ കാവ്യാരചന), ഷിജി ജോൺസൻ തകടിപ്പുറം (കെ.സി.ബി.സി മീഡിയ അവാർഡ്), ജിനു ജോർജ് കൈതവന (എണ്ണച്ഛയാ ചിത്രകാരൻ), ഹൃദ്യാ ജോസഫ് പഴവങ്ങാടി (ഉജ്ജ്വല ബാല്യ പുരസ്‌കാരം), ബ്ലെസി ബിനു മുഹമ്മ (ദേശിയ യുവജനോത്സവ ജേതാവ്).

കോവിഡ് പ്രതിരോധ പാക്കേജ്

134-ാമത് അതിരൂപതാ ദിനത്തോട് അനുബന്ധിച്ച് ചങ്ങനാശ്ശേരി അതിരൂപത പ്രത്യേക കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലും മറ്റുചില സർക്കാർ ആശുപത്രികളിലും കോവിഡ് രോഗികൾക്ക് ശ്വസനസഹായി ‘ബൈ പാപ്പ് ‘ സംഭാവന ചെയുവാൻ അതിരൂപത തീരുമാനിച്ചു. വെന്റിലേറ്ററിന് സമാനമായ ഈ ഉപകരണം ഇസ്രായേൽ, സ്വീഡൻ എന്നി രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താണ് ആശുപത്രികളിൽ എത്തിക്കുന്നത്. ഇതിന് ആവശ്യമായ തുക ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരിൽ നിന്നും അഭ്യുതയകാംക്ഷികളിൽ നിന്നും സ്വരൂപിക്കുമെന്ന് അതിരൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

കോവിഡ്-19 ഇതര ജീവകാരുണ്യ പ്രവർത്തനങ്ങളിലുള്ള അതിരൂപത പങ്കാളിത്വം

ഇക്കഴിഞ്ഞ വർഷം കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭക്ഷണം, സാധനസാമഗ്രികൾ, മാസ്ക്, സാനിറ്റൈസർ, കോവിഡ് കിറ്റ്, വൈദ്യസഹായം, സാമ്പത്തിക സഹായം തുടങ്ങിയ ഈ തലങ്ങളിലായി ഇടവകകളുടെയും പ്രസ്ഥാനങ്ങളുടേയും സഹായത്തോടെ 2,58,85,126 (രണ്ടു കോടി അമ്പത്തിയെട് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി നൂറ്റി ഇരുപത്തിയാറ് രൂപ) അതിരൂപതാ ചിലവഴിച്ചു. കൂടാതെ ഭവന നിർമ്മാണം ചികിത്സാ സഹായം, വിവാഹ സഹായം, കൃഷി പ്രോത്സാഹനം, അഗതിമന്ദിരങ്ങളുടെ സഹായം, വിദ്യാഭ്യാസ സഹായം, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ ഇനങ്ങളിൽ ഇടവകകളുടെയും പ്രസ്ഥാനങ്ങളുടെയും സഹായത്തോടെ 24,70,36,810 (ഇരുപത്തിനാലു കോടി എഴുപതു ലക്ഷത്തി മുപ്പത്തിയാറായിരത്തി എണ്ണുറ്റിപത്തു രൂപ) ചിലവഴിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.