ഹെയ്തിയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികര്‍ ഉൾപ്പെടെ എല്ലാവരെയും വിട്ടയച്ചു

അഞ്ച് പുരോഹിതരും രണ്ട് സന്യസ്തരും മൂന്നു വിശ്വാസികളുമടക്കം പത്തു പേരെ ആയുധധാരികളുടെ സംഘം തട്ടിക്കൊണ്ടു പോയെങ്കിലും മൂന്നാഴ്ചകൾക്കുശേഷം എല്ലാവരും മോചിപ്പിക്കപ്പെട്ടുവെന്ന് ഹെയ്തിയൻ കത്തോലിക്കാ മന്ത്രാലയം അറിയിച്ചു. മോചനദ്രവ്യമായി ആവശ്യപ്പെട്ട പണം നൽകിയതിനു ശേഷമാണോ അവർ മോചിതരായതെന്നു വ്യക്തമല്ല. ഏപ്രിൽ 11-ന് തട്ടിക്കൊണ്ടു പോകപ്പെട്ടവരിൽ, അസുഖബാധിതയായിരുന്ന ഒരാളെ നേരത്തെ വിട്ടയയ്ക്കുകയുണ്ടായി. തട്ടിക്കൊണ്ടു പോകപ്പെട്ടവരിൽ ഫ്രഞ്ച് പുരോഹിതനും ഉൾപ്പെട്ടിരുന്നു.

തട്ടിക്കൊണ്ടു പോകപ്പെട്ടവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാഴ്ചക്കാലം ഹെയ്തിയിലെ സ്കൂളുകളും യൂണിവേഴ്സിറ്റികളുമടക്കം വിവിധ കത്തോലിക്കാ സ്ഥാപനങ്ങൾ പ്രതിഷേധസൂചകമായി അടച്ചിട്ടിരുന്നു.

“അവർ വളരെ സുരക്ഷിതരും ആരോഗ്യമുള്ളവരുമായി തിരിച്ചെത്തിയതിൽ ഒരുപാട് സന്തോഷമുണ്ട്” – ഹെയ്തിയിലെ ഫ്രഞ്ച് മിഷനറി സമൂഹം അറിയിച്ചു. യുണൈറ്റഡ് നേഷൻസിന്റെ കണക്കുകൾപ്രകാരം ഹെയ്തിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നു തട്ടിക്കൊണ്ടു പോകൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.