ഓരോ നിമിഷവും പ്രാര്‍ത്ഥനയാക്കാം

ഓരോ നിമിഷവും പ്രാര്‍ത്ഥനയാക്കാം, സദാ സമയവും പ്രാര്‍ത്ഥിക്കാം എന്നെല്ലാം നാം കേട്ടിട്ടുണ്ട്. അതെങ്ങനെ സാധ്യമാകും എന്ന് നാം അത്ഭുതപ്പെട്ടിട്ടുമുണ്ടാകും. ദ തണ്‍ഡര്‍ ബോള്‍ട്ട് ഓഫ് എവര്‍ ലിവിംഗ് ഫയര്‍ എന്ന പുസ്തകത്തില്‍ ജ്ഞാനിയായ ആര്‍ച്ചിമാന്‍ഡ്രൈറ്റ് വാസിലിയോസ് പറയുന്നത് കേള്‍ക്കൂ.

‘ഒരാള്‍ ആദ്ധ്യാത്മികമായി പക്വത പ്രാപിക്കുമ്പോള്‍, അയാള്‍ സ്വന്തം ബലഹീനതകള്‍ തിരിച്ചറിയുകയും ദൈവസ്‌നേഹത്താല്‍ നിറയുകയും ചെയ്യും. അയാള്‍ വളരെ ശാന്തനാകുകയും എല്ലാം സുഗമമായി ഒഴുകുകയും ചെയ്യും. അപ്പോള്‍ എല്ലാക്കാര്യങ്ങളും പ്രാര്‍ത്ഥനയായി മാറും. പള്ളിയിലായിരിക്കുമ്പോള്‍ മാത്രമല്ല. അയാളുടെ ജീവിതം മുഴുവന്‍ ഒരു പ്രാര്‍ത്ഥനയായി മാറും.

എളിയവനായ ഒരു താപസന്‍ ഉണ്ടായിരുന്നു. തന്റെ മുറിവിട്ട് തോട്ടത്തില്‍ കുഴിയെടുക്കാന്‍ പോകുന്നതു പോലും അദ്ദേഹത്തെ സംബന്ധിച്ച് ഒരു പ്രാര്‍ത്ഥനയായിരുന്നു. കുഴി വെട്ടല്‍ പോലും പ്രാര്‍ത്ഥനയാക്കിയിരുന്ന മനുഷ്യന്‍. ഓരോ ചുവടും പ്രാര്‍ത്ഥനയായിരുന്നു. ജോലി ചെയ്യുമ്പോള്‍ കൈയില്‍ പറ്റിയിരുന്ന അഴുക്കു പോലും അദ്ദേഹം പ്രാര്‍ത്ഥനയാക്കി മാറ്റി.

ജീവിതത്തില്‍ പല കാര്യങ്ങളും നമ്മെ അസ്വസ്ഥപ്പെടുത്തും. ചിലപ്പോള്‍ നമുക്ക് ഇഷ്ടമില്ലാത്ത പണി ചെയ്യേണ്ടി വരും. അപ്പോഴെല്ലാം ആ പ്രവര്‍ത്തികളും ജോലികളും പ്രാര്‍ത്ഥനയോടെ ചെയ്യുക. എന്തു ചെയ്യുമ്പോഴും യേശു സ്തുതികളോടെ, സ്‌തോത്രങ്ങളോടെ ചെയ്യുക. അതുവഴി ജീവിതത്തില്‍ മുഴുവന്‍ സന്തോഷം കണ്ടെത്താന്‍ കഴിയും.