കുഞ്ഞുങ്ങള്‍ യേശുവിന്‍റെ പക്കല്‍ എത്തിച്ചേരുന്നതിന് ആരും തടസ്സം സൃഷ്ടിക്കരുതെന്ന് മാര്‍പ്പാപ്പാ. ജൂലൈ 1 മുതല്‍ 26 വരെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു കൊണ്ട് സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന പരിശീലന പരിപാടിക്ക് നല്കിയ വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
കുഞ്ഞുങ്ങളെ ആരും ദുരുപയോഗം ചെയ്യരുത്. “കുട്ടികൾ എന്‍റെ പക്കലേയ്ക്കു വരുന്നത് തടയരുത്” എന്നാണ് ഈശോ പറഞ്ഞത്. യേശുവിന്‍റെ പക്കല്‍ എത്തിച്ചേരുന്നതില്‍ നിന്ന് ആരും അവരെ തടയരുത്. അവര്‍ക്ക് തടസ്സം നില്‍ക്കുന്നത് സന്യാസിയോ സന്യാസിനിയോ അല്മായനോ മെത്രാനോ ആരായിരുന്നാലും ശരി, ആ വ്യക്തിയെ തടയേണ്ടതും തക്കസമയത്താണെങ്കില്‍ തരുത്തേണ്ടതും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടുപോയെങ്കില്‍ ശിക്ഷിക്കേണ്ടതും ആവശ്യമാണ് – ഫ്രാന്‍സിസ് പാപ്പാ ഊന്നിപ്പറഞ്ഞു.
കുഞ്ഞുങ്ങളെ കാത്തുപരിപാലിക്കുന്നതിന് നിവാരണനടപടികള്‍ സ്വീകരിക്കുക എന്നത് ഒരു പ്രേഷിത തത്വമാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, വി. ഡോണ്‍ ബോസ്ക്കോയ്ക്ക് ഇതിനെക്കുറിച്ച് ഒരു അന്തര്‍ജ്ഞാനം ഉണ്ടായിരുന്നുവെന്നും പരിശീലനപരിപാടിയില്‍ നിവരാണ സമ്പ്രദായം അദ്ദേഹം ഏര്‍പ്പെടുത്തുകയുണ്ടായി എന്നും വ്യക്തമാക്കി.
മെക്സിക്കൊയിലെ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയുടെയും, റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനായുള്ള കേന്ദ്രവും തമ്മിലുള്ള സഹകരണ ഉടമ്പടി വഴി രൂപംകൊണ്ട “കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഗവേഷണ-പരിശീലന കേന്ദ്രം, CEPROME, ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.