ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നൽകുന്നതു സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ തീരുമാനം 24 മണിക്കൂറിനുള്ളിൽ ഉണ്ടാവുമെന്ന് അടുത്ത വൃത്തങ്ങൾ. എല്ലാം ശരിയായി നടന്നാൽ, ലോകാരോഗ്യ സംഘടനാ സമിതിക്ക് പരിശോധനയിൽ കാര്യങ്ങൾ തൃപ്തികരമാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ അംഗീകാരം സംബന്ധിച്ച തീരുമാനം അറിയാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.
കോവാക്‌സിന് അംഗീകാരം നൽകുന്നതു സംബന്ധിച്ച് ചർച്ചകൾക്കായി സാങ്കേതിക ഉപദേശകസമിതി ഒക്ടോബർ 26 -ന് യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടന മുഖ്യശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ നേരത്തെ ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കോവാക്‌സിൻ ഉൽപാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനൽ കൂടുതൽ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകിയത്.