കോവിഡ്: കേരളത്തിൽനിന്നുള്ളവർക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കർണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവർക്ക് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നതാണ് അറിയിപ്പ്.

ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള എല്ലാ അതിർത്തിയും അടയ്ക്കുമ്പോഴും കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വ്യാഴാഴ്ച മുതലേ ഇത് കർശനമാക്കുന്നുള്ളൂ. ഒരിക്കൽമാത്രം യാത്രചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയ റിപ്പോർട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയിൽ കരുതണം. ആംബുലൻസിൽ രോഗികളുമായി വരുന്നവർ ആശുപത്രിയിലെത്തിയാൽ ഉടൻ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക്‌ വിധേയമാക്കണം.

മഹാരാഷ്ട്ര, ഒഡിഷ, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ പലതരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.