കോവിഡില്‍ മരണസംഖ്യ 82,000: ലോകം ഭീതിയില്‍

കൊറോണ മഹാമാരിയെ തുടര്‍ന്ന് പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാന്‍സ്. ഇന്നലെ മാത്രം ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, സ്‌പെയിന്‍, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിനു മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.

യുഎസ്-ല്‍ റെക്കോര്‍ഡ് മരണനിരക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1,970 ജീവനുകള്‍ യുഎസ്-ല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കവർന്നു. ന്യൂയോര്‍ക്കില്‍ മാത്രം 731 മരണമുണ്ടായിട്ടുണ്ട്. യുഎസ്-ല്‍ മൊത്തം മരിച്ചവരുടെ എണ്ണം 12,841 ആയി. കഴിഞ്ഞ അഞ്ചുദിവസം താഴ്ന്നിരുന്ന സ്‌പെയിനിലെ മരണനിരക്കില്‍ ചൊവ്വാഴ്ച നേരിയ വര്‍ദ്ധനവ് ഉണ്ടായി. 704 മരണങ്ങള്‍ സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റലിയില്‍ 604 മരണങ്ങളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 17,127 ആയിട്ടുണ്ട്. യുകെ-യില്‍ ഇന്നലത്തെ 786 മരണങ്ങളടക്കം ആകെ മരിച്ചവരുടെ എണ്ണം 6,159 ആയി. ബെല്‍ജിയത്തില്‍ 24 മണിക്കൂറിനിടെ 403 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെല്‍ജിയത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം മരണം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്.

ലോകത്തെമ്പാടുമായി മരിച്ചവരുടെ എണ്ണം 82,023 ആയിട്ടുണ്ട്. 14,30,528 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. അതില്‍ 3,01,828 പേര്‍ രോഗമുക്തരായി.