പകരത്തിനു പകരം വേണ്ടെന്നു മധ്യ-ആഫ്രിക്കയിലെ മെത്രാന്മാര്‍

പകരം വീട്ടലിനായി മുതിരണ്ട എന്ന് മധ്യ –  ആഫ്രിക്കയിലെ  കത്തോലിക്കാ സമൂഹത്തോട്  മെത്രാന്മാര്‍. ഒരു പുരോഹിതന്റെ മരണത്തിനും അക്രമങ്ങള്‍ക്കും വഴി തെളിച്ച ഒരു വിഭാഗം ഇസ്ലാം മതവിശ്വാസികളുടെ പ്രകടനത്തിന് മറുപടിയായി തിരിച്ചുള്ള അക്രമങ്ങള്‍ ആസൂത്രണം ചെയ്യരുത് എന്നാണ് മെത്രാന്മാരുടെ ആവശ്യം.

മുസ്ലീം വിമത  ഗ്രൂപ്പുകളില്‍ ചിലത് കൂടി ചേര്‍ന്നാണ്  ‘സെലെകാ’ എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്തത്. 2012 ഡിസംബര്‍ മുതലാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇതിനെ നേരിടാനായി മധ്യ – ആഫ്രിക്കയിലെ ചില ആളുകള്‍ ചേര്‍ന്ന്, സ്വയ-രക്ഷയ്ക്കായി ‘ആന്റി – ബലാക്ക’ എന്ന മറ്റൊരു സംഘടനയ്ക്ക് രൂപം നല്‍കി.  പ്രതികാരം പോലെ ഇവര്‍ സെലെക്കയെ തിരിച്ചാക്രമിച്ചു.

ആന്റി – ബലാക്കയിലെ ഭൂരിഭാഗം അംഗങ്ങളും ക്രൈസ്തവരാണ്. ഈ സാഹചര്യത്തിലാണ് അക്രമങ്ങളോ, തിരിച്ചുള്ള പകരം വീട്ടലുകളോ പാടില്ല എന്ന് മെത്രാന്മാര്‍ ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.