ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉണരണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തുന്ന കൊടുംക്രൂരതയുടെ പ്രതീകങ്ങളായ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കുമെതിരെ പൊതുസമൂഹം ഉണരണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ആഗോള ഭീകരവാദ പ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ തേടിയുള്ള അന്വേഷണം കേരളത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത് ഞെട്ടിക്കുന്നതാണ്. 2020 ജൂലൈയില്‍ യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാരിന്റെയും കേരളത്തിലെ വിരമിച്ച ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും വെളിപ്പെടുത്തലുകളും സംസ്ഥാന സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നത് വലിയ ഭവിഷ്യത്തുകള്‍ ക്ഷണിച്ചുവരുത്തും.

ഭീകരവാദ സംഘടനകള്‍ ലോകമെമ്പാടും അതിക്രൂരതയോടെ അഴിഞ്ഞാടുമ്പോഴും അതിനെ തള്ളിപ്പറയാതെ ഭരണഅധികാരവും വോട്ടുബാങ്കും മാത്രം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ നിസ്സംഗതാ നിലപാടുകളും ന്യായീകരണങ്ങളും അടവുനയവും നിഷ്‌ക്രിയത്വവും അമ്പരപ്പിക്കുന്നതാണ്. എന്തിനുമേതിനും പ്രതികരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരെന്ന് അവകാശവാദം ഉന്നയിക്കുന്നവര്‍ ഭീകരവാദികള്‍ക്കു മുമ്പില്‍ പ്രതികരണശേഷിയും ആര്‍ജ്ജവവും നഷ്ടപ്പെട്ട് നിശബ്ദരായിരിക്കുന്നത് ഈ സമൂഹത്തിന് അപമാനമാണ്.

ഭരണരാഷ്ട്രീയ മേഖലകളില്‍ മാത്രമല്ല വിദ്യാഭ്യാസം, കാര്‍ഷികം, ഭൂമി, ആരോഗ്യരംഗം, ബിസിനസ്, വ്യവസായം തുടങ്ങി വിവിധങ്ങളായ ജനകീയതലങ്ങളിലേക്കും ഭീകരവാദ പ്രസ്ഥാനങ്ങളുടെയും തീവ്രവാദ സംഘടനകളുടെയും നുഴഞ്ഞുകയറ്റവും ആസൂത്രിത അജണ്ടകളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സജീവമായി വ്യാപിച്ചിരിക്കുന്നത് ഗൗരവമായി കാണണം. ഭീകരസംഘങ്ങളെ അടിച്ചമര്‍ത്തിയും തള്ളിപ്പറഞ്ഞും നടപടികളെടുത്തും ജനങ്ങളുടെ ആശങ്കകളകറ്റി ജീവനും സ്വത്തിനും സംരക്ഷണമേകാന്‍ ജനാധിപത്യ വ്യവസ്ഥിതിയിലെ സര്‍ക്കാര്‍ ഭരണസംവിധാനങ്ങള്‍ തയ്യാറാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.