സഭയ്ക്കായി പ്രാർത്ഥിക്കാൻ വത്തിക്കാനിൽ വിശ്വാസികൾ എത്തും

വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ സഭയ്ക്ക് പ്രാർത്ഥനയുടെ പിൻബലം നൽകാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വത്തിക്കാനില്‍ ഒരുമിച്ചു കൂടും. ഒക്ടോബർ അഞ്ചാം തീയതിയാണ് സഭയ്ക്കായി പ്രാർത്ഥിക്കുവാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വത്തിക്കാനിൽ ഒന്നിച്ചു കൂടുക. ഇതു സംബന്ധബിച്ച വിവരവും ക്ഷണവും ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ മാർക്കോ ടോസറ്റിയുടെ ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫാ. ജ്യുസപ്പേ എന്ന വൈദികന്റെ പേരിലാണ് കത്ത് പുറത്തു വന്നിരിക്കുന്നത്. സഭ പീഡാനുഭവത്തിലൂടെ കടന്നുപോവുകയാണെന്ന പൊതുവികാരമാണ് പ്രാർത്ഥന സംഘടിപ്പിക്കാൻ പ്രേരണ നൽകിയതെന്ന് കത്തിൽ പറയുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തിനും, സെന്റ് ആഞ്ജലോ കോട്ടക്കും ഇടയിലുള്ള ലാർജോ ജിയോവാനിലേയ്ക്ക് അന്നേ ദിവസം ഉച്ച തിരിഞ്ഞ് 2.30-ന് എത്തണമെന്നാണ് കത്തിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ഫ്രാൻസിസ് മാർപാപ്പ പുതിയതായി പ്രഖ്യാപിച്ച 13 കർദ്ദിനാൾമാർക്ക് ഔദ്യോഗികമായി പദവി നല്‍കുന്നത്.

ഇതിനു തൊട്ടടുത്ത ദിവസമാണ് ആമസോൺ സിനഡ് ആരംഭിക്കുന്നത്. ഒക്ടോബർ 5 -ലെ പ്രാർത്ഥന ഒത്തുചേരലിനെ പറ്റിയുളള കൂടുതൽ വിശദാംശങ്ങളുമായി “ലെറ്റ് അസ് പ്രേ ഫോർ ദി ചർച്ച്” എന്നപേരിൽ ഫേസ്ബുക്ക് പേജും ഇതിന്റെ സംഘാടകര്‍ ആരംഭിച്ചിട്ടുണ്ട്.