യു.കെയിൽ അബോർഷൻ ക്ലിനിക്കുകൾക്കുമുന്നിൽ മൗനപ്രാർഥന നടത്തിയതിന്റെപേരിൽ രണ്ടുപ്രാവശ്യം അറസ്റ്റിലായ യുവതിക്ക് മാപ്പ് നൽകി പൊലീസ്. കുറ്റവിമുക്തയാക്കപ്പെട്ട പ്രോ-ലൈഫ് ആക്ടിവിസ്റ്റ് ഇസബെൽ വോൺ-സ്പ്രൂസ് എന്ന സ്ത്രീയോട് പൊലീസ്, ക്ഷമാപണവും പ്രാദേശിക ‘ബഫർസോൺ’ സംരക്ഷണ ഉത്തരവ് ലംഘിച്ചതിന് കുറ്റംചുമത്തില്ലെന്ന ഉറപ്പും നൽകി.
മാർച്ച് 6 -ന്, ബർമിംഗ്ഹാമിലെ സ്റ്റേഷൻ റോഡിലെ ഗർഭച്ഛിദ്ര ക്ലിനിക്കിനുപുറത്തുള്ള ‘ബഫർസോണി’ൽ പ്രാർഥിച്ചതിന് വോൺ-സ്പ്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനുമുൻപ് 2022 ഡിസംബറിലും ഇവർക്കെതിരെ സമാനമായ കുറ്റം പൊലീസ് ചുമത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പ്രസ്താവനയിൽ ‘നിശ്ശബ്ദപ്രാർഥന ഒരിക്കലും കുറ്റകരമല്ല’ എന്ന് വോൺ-സ്പ്രൂസ് ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ അവസാനത്തെയും പൊലീസ് ക്ഷമാപണത്തെയും വോൺ-സ്പ്രൂസ് സ്വാഗതംചെയ്തു. എങ്കിലും തനിക്കു സംഭവിച്ചത് മറ്റൊരാൾക്കും സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പും വോൺ-സ്പ്രൂസ് നൽകുന്നുണ്ട്.
ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പ്രതിഷേധമറിയിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കുമുന്നിൽ നിശ്ശബ്ദമായി പ്രാർഥന നടത്തിയവരെയാണ് പൊലീസ് അറസ്റ്റു ചെയ്തതിരുന്നത്. ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കുചുറ്റും 500 അടി ‘ബഫർസോണുകൾ’ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രാദേശികനിയമം മുൻനിർത്തിയാണ് പൊലീസ് നിശ്ശബ്ദപ്രാർഥന നടത്തുന്നവരെ അറസ്റ്റു ചെയ്തിരുന്നത്.