സമാധാനസേനാംഗങ്ങൾക്ക് നേരെയുള്ള അക്രമത്തിൽ കടുത്ത നടപടികളുമായി യു. എൻ. രക്ഷാസമിതി

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങൾക്ക് നേരെ വർധിച്ചുവരുന്ന അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയും, അക്രമികൾക്കെതിരെ കർശന നടപടികൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടും യു. എൻ. രക്ഷാസമിതി പുതിയ പ്രമേയം പാസാക്കി. സമാധാനസേനയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലെ കുറഞ്ഞ നിരക്ക് പരിഹരിക്കാൻ പ്രമേയം ആഹ്വാനം ചെയ്യുന്നു.

ഡെന്മാർക്കും പാക്കിസ്ഥാനും ചേർന്ന് തയ്യാറാക്കിയ ഈ പ്രമേയത്തെ 152 രാജ്യങ്ങൾ പിന്തുണച്ചു. രക്ഷാസമിതിയിൽ ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. സമാധാനസേനാംഗങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സമാധാനസേനാ ദൗത്യങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളോട് യു. എൻ. ആവശ്യപ്പെട്ടു.

ഇത്തരം ആക്രമണങ്ങളിൽ നിലവിൽ വിചാരണയും ശിക്ഷാവിധികളും വളരെ കുറഞ്ഞ നിരക്കിലാണെന്നും, ഭാവിയിൽ ഇത്തരം അക്രമങ്ങൾ തടയുന്നതിന് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രമേയം വ്യക്തമാക്കുന്നു. രക്ഷാസേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം അതത് രാജ്യങ്ങൾക്കാണെന്ന് ഓർമ്മിപ്പിച്ച പ്രമേയം, അന്വേഷണങ്ങളുമായി പൂർണ്ണമായി സഹകരിക്കാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.