
ഇന്തോനേഷ്യയിലെ അനാക് ക്രാകതൗ ദ്വീപിലെ അഗ്നിപർവത സ്ഫോടന ദൃശ്യങ്ങൾ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിതമാണെന്ന് ഫാക്ട് ചെക്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അഗ്നിപർവതത്തിൽ നിന്ന് വലിയ തോതിൽ ലാവ പുറത്തേക്ക് വരുന്നതും, ഭയന്ന് ആളുകൾ ഓടിരക്ഷപ്പെടുന്നതുമാണ് ഈ വീഡിയോയിലുള്ളത്. ചില മാധ്യമങ്ങളും ഈ ദൃശ്യങ്ങൾ വാർത്തകൾക്കായി ഉപയോഗിച്ചിരുന്നു.
വീഡിയോ പരിശോധിച്ചതിൽ ആളുകളുടെ മുഖങ്ങളും ശരീരഭാഗങ്ങളും വ്യക്തമല്ലെന്നും, ഓടുന്നതിനിടയിൽ ചിലരുടെ കാലുകൾ അപ്രത്യക്ഷമാകുന്നതായും പശ്ചാത്തലത്തിലേക്ക് ലയിച്ചുപോകുന്നതായും കണ്ടെത്തി. ‘ഹൈവ് മോഡറേഷൻ’ (Hive Moderation), ‘ഇസ്ഫെയ്ക് ഡോട്ട് എഐ’ (isfake.ai) തുടങ്ങിയ പ്രമുഖ എഐ ഡിറ്റക്ഷൻ ടൂളുകൾ ഈ ദൃശ്യങ്ങൾ കൃത്രിമമായി നിർമ്മിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
യഥാർഥ അനാക് ക്രാകതൗ ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ സ്ഥിതിയുമായി ഈ വീഡിയോയിലെ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഈ അഗ്നിപർവത ദ്വീപിന് സമീപം ജനവാസ മേഖലകളോ നഗരങ്ങളോ ഇല്ല. ഏറ്റവും അടുത്തുള്ള ജനവാസ കേന്ദ്രം ഇവിടുന്ന് 16 കിലോമീറ്ററിലധികം അകലെയാണ്. ഇന്തോനേഷ്യയിൽ യഥാർഥത്തിൽ അഗ്നിപർവത സ്ഫോടനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ തികച്ചും വ്യാജവും എഐ നിർമ്മിതവുമാണെന്ന് ഔദ്യോഗിക പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.




