
ഫ്രാൻസിസ് മാർപാപ്പയുടെ 2015-ലെ ‘ലൗദാത്തോ സി’ (Laudato Si’) എന്ന ചാക്രികലേഖനത്തിന് മറുപടിയായി കഴിഞ്ഞ കുറച്ചു വർഷങ്ങളായി വത്തിക്കാനിൽ ജൈവ കൃഷിരീതികളിലേക്കുള്ള മാറ്റം നടന്നുവരികയായിരുന്നു. വർഷങ്ങളായി മാർപാപ്പയുടെ വസതിയിലേക്ക് ആവശ്യമായ ഭക്ഷണം നൽകിയിരുന്ന വത്തിക്കാൻ മതിലുകൾക്കുള്ളിലെ പച്ചക്കറിത്തോട്ടത്തിലും ഫലവൃക്ഷത്തോട്ടത്തിലും ഇപ്പോൾ പൂർണ്ണമായും ജൈവ കൃഷിരീതികൾ മാത്രമാണ് ഉപയോഗിക്കുന്നത്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിശ്രമജീവിതം നയിച്ചിരുന്നതും, നിലവിൽ അർജന്റീനയിലെ വിക്ടോറിയയിലുള്ള സെന്റ് ഷോളാസ്റ്റിക്ക ആബിയിൽ നിന്നുള്ള ബനഡിക്റ്റൈൻ സന്ന്യാസിനിമാർ താമസിക്കുന്നതുമായ ‘മാത്തർ എക്ലേസിയേ’ (Mater Ecclesiae) മഠത്തിന്റെ വളപ്പിലാണ് ഈ സ്വകാര്യ തോട്ടം സ്ഥിതി ചെയ്യുന്നത്.
‘മാർപാപ്പയുടെ തോട്ടം’ എന്നറിയപ്പെടുന്ന ഈ പച്ചക്കറിത്തോട്ടം എപ്പോഴും വത്തിക്കാൻ ഗാർഡന്റെ ഒരു പ്രധാന സവിശേഷതയാണെന്നും, അപ്പസ്തോലിക് കൊട്ടാരത്തിലേക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുക എന്ന പ്രധാന ഉദ്ദേശ്യത്തോടെയാണ് വത്തിക്കാൻ ഗാർഡൻസ് തുടക്കത്തിൽ നിർമ്മിക്കപ്പെട്ടതെന്നും വത്തിക്കാന്റെ ഗാർഡൻസ് ആൻഡ് എൻവയോൺമെന്റ് സർവീസ് മേധാവിയും വനപരിപാലന വിദഗ്ധനുമായ സ്റ്റെഫാനോ ജിയാമ്പോളോ പറഞ്ഞു.
ഏകദേശം 57 ഏക്കറോളം വരുന്ന വത്തിക്കാൻ സിറ്റിയുടെ പകുതിയോളം വിസ്തൃതിയുള്ള വത്തിക്കാൻ ഗാർഡന്റെ ഭാഗമായാണ് ഈ പച്ചക്കറിത്തോട്ടത്തെ ഇപ്പോൾ കണക്കാക്കുന്നതെന്ന് ജിയാമ്പോളോ വ്യക്തമാക്കി. മാർപാപ്പയ്ക്കായി പ്രാർഥിക്കുന്ന മാത്തർ എക്ലേസിയേ മഠത്തിലെ ബനഡിക്റ്റൈൻ സന്ന്യാസിനിമാർ ഈ തോട്ടത്തിൽ വിളയുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിനും ജാം അടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. മിച്ചം വരുന്ന ഉൽപ്പന്നങ്ങൾ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വത്തിക്കാനിലെ സൗജന്യ ഭക്ഷണശാലയിലേക്ക് (soup kitchen) നൽകുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ 2015-ലെ ‘ലൗദാത്തോ സി’ ചാക്രികലേഖനത്തിന് ശേഷമാണ് ജൈവകൃഷി രീതികളിലേക്കുള്ള ഈ പൂർണ്ണ മാറ്റം വേഗത്തിലായതെന്ന് ജിയാമ്പോളോ കൂട്ടിച്ചേർത്തു.




