കുട്ടികളെയും കൗമാരക്കാരെയും എല്ലാ അക്രമങ്ങളിലും നിന്ന് സംരക്ഷിക്കണം: യൂണിസെഫ്

ഇറാനിലെ അക്രമങ്ങൾ തുടരുന്ന അവസ്ഥയിൽ, അവിടെയുള്ള കുട്ടികളെയും കൗമാരക്കാരെയും എല്ലാ അക്രമങ്ങളിലും നിന്ന് സംരക്ഷിക്കണമെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി, യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ ഒക്ടോബർ 11-ന് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, ഇറാനിൽ നിലവിൽ തുടരുന്ന കലാപങ്ങളിൽ തങ്ങൾക്ക് അതീവ ഉത്കണ്ഠയുണ്ടെന്ന് യൂണിസെഫ് മേധാവി പ്രസ്താവിച്ചു.

അക്രമങ്ങളിൽ കുട്ടികളും കൗമാരക്കാരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കവെയാണ് യൂണിസെഫ് മേധാവി ഇങ്ങനെ പറഞ്ഞത്. കൊല്ലപ്പെട്ടവരുടെയും മുറിവേറ്റവരുടെയും കുടുംബങ്ങൾക്കൊപ്പമാണ് തങ്ങളെന്ന് അവർ വ്യക്തമാക്കി.
രാഷ്ട്രീയ, സാമൂഹിക സംഘർഷങ്ങളിലും അക്രമങ്ങളിലും നിന്ന് കുട്ടികൾക്ക് സംരക്ഷണം ലഭ്യമാക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. കുട്ടികൾക്കെതിരായ അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കപ്പെടാൻ പാടില്ലെന്ന് അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

‘അനാവശ്യവും ആനുപാതികമല്ലാത്തതുമായ ബലപ്രയോഗത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന’ ഇറാനിലെ അധികാരികളോടുള്ള ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ അഭ്യർത്ഥനയോട് യൂണിസെഫും ചേരുന്നുവെന്ന് ശിശുക്ഷേമനിധി പ്രസ്താവനയിലൂടെ അറിയിച്ചു.. കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ അവകാശങ്ങൾ സുരക്ഷിതമായും സമാധാനപരമായും എല്ലായ്‌പ്പോഴും വിനിയോഗിക്കാൻ കഴിയണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.