ഒക്ടോബർ ഏഴിലെ ഭീകരാക്രമണം: ആയിരം ദിവസങ്ങൾ തികയുന്ന വേളയിൽ വികാരനിർഭരമായ അനുസ്മരണങ്ങളുമായി ഇസ്രായേൽ

ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൊന്നായ 2023 ഒക്ടോബർ ഏഴിലെ ഹമാസ് കൂട്ടക്കൊലയ്ക്ക് ഇന്ന് ആയിരം ദിവസങ്ങൾ തികയുന്നു. ഇതിന്റെ ഭാഗമായി രാജ്യം കനത്ത ദുഃഖാചരണത്തിലാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ, അതിജീവിച്ചവർ, മോചിപ്പിക്കപ്പെട്ട തടവുകാർ എന്നിവരടങ്ങുന്ന ‘ഒക്ടോബർ കൗൺസിൽ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ അനുസ്മരണ റാലികളും വൻ പ്രതിഷേധ പരിപാടികളും രാജ്യത്തുടനീളം സംഘടിപ്പിച്ചു.

ഭീകരാക്രമണം ആരംഭിച്ച അതേ സമയമായ പുലർച്ചെ 6:29-ന് പ്രതിഷേധ പരിപാടികളോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ആക്രമണത്തിൽ ഇരയായവരെ അനുസ്മരിച്ചുകൊണ്ട് രാവിലെ പത്തുമണിക്ക് രാജ്യത്തുടനീളം ഒരു മിനിറ്റ് നിശ്ശബ്ദ പ്രാർഥന നടത്തി. തുടർന്ന് നോവ മ്യൂസിക് ഫെസ്റ്റിവൽ നടന്ന കിബ്ബൂത്സ് റീം, നിർ ഓസ്, ബേരി, നഹാൽ ഓസ്, ക്ഫാർ അസ തുടങ്ങിയ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ അതിർത്തി ഗ്രാമങ്ങളിലൂടെ ഒക്ടോബർ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രത്യേക വാഹന റാലിയും സംഘടിപ്പിച്ചു.

വൈകുന്നേരം ടെൽ അവീവിലെ പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധവും, രാത്രി എട്ട് മണിക്ക് പ്രധാന അനുസ്മരണ സമ്മേളനവും നടക്കും. 737 ദിവസത്തെ ഗാസയിലെ തടവറ വാസത്തിന് ശേഷം 2025 ഒക്ടോബറിൽ മോചിപ്പിക്കപ്പെട്ട റോം ബ്രാസ്ലാവ്സ്കി ഉൾപ്പെടെയുള്ളവർ രാത്രി നടക്കുന്ന പ്രധാന ചടങ്ങിൽ സംസാരിക്കും.

2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1,200 ഇസ്രായേലികൾ കൊല്ലപ്പെടുകയും 251 പേരെ ഗാസയിലേക്ക് തടവുകാരായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ആരംഭിച്ച യുദ്ധം പിന്നീട് ലബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതികൾ, ഇറാൻ എന്നിവരുമായുള്ള പ്രാദേശിക യുദ്ധമായി മാറി. നിലവിൽ എല്ലാ മുന്നണികളിലും പോരാട്ടങ്ങൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും, ശാശ്വതമായ ഒരു വെടിനിർത്തൽ കരാർ ഇതുവരെ രൂപപ്പെട്ടിട്ടില്ല. ഇടയ്ക്കിടെയുള്ള ഏറ്റുമുട്ടലുകൾ മേഖലയിൽ ഇപ്പോഴും ആശങ്കയായി തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.