
പശ്ചിമ ബംഗാളിലെ കത്തോലിക്കാ സമൂഹം കടുത്ത ഭീഷണികളും സമ്മർദതന്ത്രങ്ങളും നേരിടുകയാണെന്ന് റിപ്പോർട്ട്. നസാത് (Nazat) ഗ്രാമത്തിൽ സേവനമനുഷ്ഠിക്കുന്ന ക്ലരീഷ്യൻ (Claretian) മിഷനറിമാർ അവിടുത്തെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും, വിശ്വാസികളോട് അവരുടെ പൂർവിക മതങ്ങളിലേക്ക് മടങ്ങാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് തീവ്രവാദ ഗ്രൂപ്പുകൾ സമ്മർദം ചെലുത്തുകയാണ്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്തവർക്കും ദൈവാലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണ പരമ്പരകളുടെ തുടർച്ചയാണിത്.
ക്ലരീഷ്യൻ മിഷനറിമാരെ ഭീഷണിപ്പെടുത്തിയ അതേ സംഘം തന്നെ നസാതിൽ നിന്ന് കാർ മാർഗം നാല് മണിക്കൂർ യാത്രയുള്ള ബമൻപുകൂറിലെ (Bamanpukur) ഇടവക പള്ളിയിലും എത്തിയിരുന്നതായി ബാരൂയിപൂർ (Baruipur) രൂപതാ ബിഷപ്പ് ശ്യാമൾ ബോസ് വെളിപ്പെടുത്തുന്നു. “ഞങ്ങളുടെ നിർദേശപ്രകാരം ഇടവക വികാരി ഒറ്റയ്ക്ക് അവരെ കാണാൻ തയ്യാറായില്ല. പകരം, പാരിഷ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെ സാന്നിധ്യം അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് ക്രിസ്തീയ സഭകളിൽ നിന്നുള്ളവരടക്കം ഇരുനൂറോളം വിശ്വാസികളാണ് പള്ളി പരിസരത്ത് ഒത്തുകൂടിയത്.” ബിഷപ്പ് ബോസ് വ്യക്തമാക്കി.
പ്രാദേശിക ഭരണകൂടവും പൊലീസും വിഷയത്തിൽ ഉടനടി ഇടപെടുകയും സമാധാന അന്തരീക്ഷം തകർക്കരുതെന്ന് ആ സംഘത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി ബിഷപ്പ് കൂട്ടിച്ചേർത്തു. പൊലീസുകാരൻ ഔദ്യോഗികമായി പരാതി നൽകുന്നുണ്ടോ എന്ന് വികാരിയോട് ചോദിച്ചെങ്കിലും, എല്ലാവരുമായും സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഭൗതികമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വികാരി വ്യക്തമാക്കുകയായിരുന്നു.
അതിനിടെ, ജൂലൈ 31-ന് ഒരു സംഘം തീവ്ര ഹിന്ദുത്വവാദികൾ നസാതിലെ മിഷൻ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറുകയും, ഗോത്രവർഗക്കാരെ മതംമാറ്റുന്നുവെന്ന് മിഷനറിമാർക്ക് നേരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ദൈവാലയ നിർമ്മാണത്തിന് വിദേശ പണം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച സംഘം, ഏഴ് ദിവസത്തിനകം പ്രവർത്തനം അവസാനിപ്പിച്ച് കേന്ദ്രം ഒഴിയണമെന്ന് അന്ത്യശാസനം നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാവിലെയും ഈ സംഘത്തിലെ മൂന്ന് പേർ മിഷൻ സന്ദർശിച്ച് ഭീഷണി ആവർത്തിച്ചു.
നസാതിൽ സംഭവിച്ചതിന് സമാനമായ രീതിയിൽ വികാരിയെ ഭയപ്പെടുത്തുകയായിരുന്നു ബമൻപുകൂറിലും അവരുടെ ലക്ഷ്യമെന്ന് ബിഷപ്പ് ശ്യാമൾ ബോസ് പറഞ്ഞു. എന്നാൽ ജാഗരൂകരായ വിശ്വാസികൾ വളരെ പെട്ടെന്ന് ഒത്തുകൂടിയത് അവരുടെ നീക്കത്തെ ബാധിച്ചു. ക്ലരീഷ്യൻ സുപ്പീരിയറായ ഫാ. പീറ്റർ ജോൺസൺ നൽകിയ വിവരമനുസരിച്ച്, ബമൻപുകൂറിലെ വികാരിയായ ഫാ. അനുജ് ഹേമ്പ്രോം സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ബംഗാളിലെ പ്രമുഖ ക്രിസ്തീയ കൂട്ടായ്മയായ ‘ബംഗിയ ക്രിസ്തീയ പരിഷേബ’യ്ക്ക് (BCP) കൈമാറിയിട്ടുണ്ട്. ഏഴ് ദിവസത്തെ അന്ത്യശാസനം നൽകിക്കൊണ്ട് വികാരിക്ക് നേരെ വിരൽ ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിലുണ്ട്.
ഈ ഭീഷണികൾക്ക് നേതൃത്വം നൽകുന്നത് ഒരു സ്വാമിജിയാണെന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം ഒറ്റയ്ക്കല്ല ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ബാഹ്യ പിന്തുണയോ പ്രോത്സാഹനമോ ലഭിക്കുന്നുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും ബിഷപ്പ് വ്യക്തമാക്കി.
വിശ്വാസികളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, വർഗീയ ഐക്യം ഉറപ്പാക്കുന്നതിനും, ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ടുകൊണ്ടും BCP-യുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ തുടർച്ചയായ പരിപാടികളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.




