മിഷന്‍ എക്‌സിബിഷന് തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ തുടക്കമായി

അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന മിഷന്‍ എക്‌സിബിഷന് തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. സഭയുടെ എല്ലാ സാധ്യതകളും സ്വാധീനവും മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കണമെന്നും മിഷൻ പ്രവർത്തനമാണ് ക്രൈസ്തവ സഭയുടെ പരമവും പ്രധാനവുമായ ദൗത്യമെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

മിഷൻ എക്സിബിഷൻ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിയാത്ത് മിഷന്‍ എന്ന അത്മായപ്രേഷിത മുന്നേറ്റമാണ് മിഷന്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഫിയാത്ത് മിഷന്‍ ഇത്തരത്തില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇത്തവണ 55 സ്റ്റാളുകളാണ് ഉള്ളത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മിഷനറി സമൂഹങ്ങള്‍ കൂടാതെ കെനിയ, മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മിഷന്‍ സ്റ്റാളുകളും ഉണ്ട് എന്നുള്ളത് ഇത്തവണത്തെ സവിശേഷതയാണ്.

മിഷന്‍ സ്റ്റാളുകള്‍ക്കു പുറമെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി, ടെലിഫിലിം പ്രദര്‍ശനം, സെമിനാറുകള്‍, കുട്ടികള്‍ക്കായി വിവിധ ഗെയിമുകള്‍, മത്സരങ്ങള്‍, വൈകിട്ട് മ്യൂസിക് പ്രോഗ്രാമുകള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ‍എക്‌സിബിഷനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത് ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് എക്‌സിബിഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുക. വിവിധ ഇടവകകളില്‍ നിന്ന് മതബോധന വിദ്യാർഥികളും ഇടവകാംഗങ്ങളും സംഘം ചേര്‍ന്ന് എക്‌സിബിഷന്‍ കാണുന്നതിനും മിഷനെ അറിയുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. ഏപ്രില്‍ 14-ന് മിഷന്‍ എക്‌സിബിഷനു സമാപനമാകും.

പ്രിൻസ് റ്റി.ഡി. മീഡിയ ഇൻചാർജ്, ഫിയാത്ത് മിഷൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.