തന്നെ ആക്രമിച്ച കൗമാരക്കാരനോട് ക്ഷമിക്കുന്നു എന്നും സമൂഹം ശാന്തത കൈവെടിയരുത് എന്നും അഭ്യർഥിച്ച് കുത്തേറ്റു ചികിത്സയിൽ കഴിയുന്ന അസീറിയൻ ബിഷപ് മാർ മാരി ഇമ്മാനുവേൽ. ആശുപതയിൽ ചികിത്സയിൽ കഴിയവേ ബിഷപ്പ് പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്‌ച രാത്രി സിഡ്‌നിയുടെ പ്രാന്തപ്രദേശമായ വാക്‌ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ദൈവാലയത്തിൽ ശുശ്രൂഷകൾക്ക് ഇടയിൽ ആണ് ബിഷപ്പ് മാർ മാരി ഇമ്മാനുവലിനും വിശ്വാസികൾക്കും നേരെ ആക്രമണം ഉണ്ടായത്. ബിഷപ്പിനു നേരെ നടന്ന ആക്രമണത്തെ തുടർന്ന് ദൈവാലയത്തിലേക്ക് ഒഴുകിയെത്തിയ ജനങ്ങളും പോലീസും തമ്മിൽ സംഘർഷം ഉടലെടുക്കുകയും നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് മാരി ഇമ്മാനുവേൽ സമാധാനം പുലർത്തുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.
ഈ പ്രവൃത്തി ചെയ്തവരോട് താൻ ക്ഷമിക്കുന്നുവെന്ന് പറയുന്ന നാലുമിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശം സിഡ്‌നിയിലെ സഭ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു. താൻ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സന്ദേശത്തിൽ കൂട്ടിച്ചേർത്തു
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണത്തിടെ നടന്ന ആക്രമണം മതപ്രേരിതമായ തീവ്രവാദ പ്രവർത്തനമാണെന്ന് പോലീസും സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ 16 വയസ്സുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ ഒരു കുറ്റവും ചുമത്തിയിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ മതവും പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.