
സുഡാനിലെ തന്ത്രപ്രധാന നഗരമായ അൽ ഒബൈദിൽ സൈന്യവും വിമതവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിലുള്ള പോരാട്ടം കടുത്തതോടെ 5,500 ലധികം കുട്ടികൾ ഭവനരഹിതരായതായി അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘സേവ് ദ ചിൽഡ്രൻ’ മുന്നറിയിപ്പ് നൽകി. അയ്യായിരത്തിലധികം കുട്ടികൾ ഇപ്പോഴും ജീവന് കടുത്ത ഭീഷണിയിലാണ് കഴിയുന്നത്.
അഞ്ചുലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്ന അൽ ഒബൈദ് നഗരം വടക്കുപടിഞ്ഞാറൻ സുഡാന്റെ പ്രധാന വാണിജ്യ-സന്നദ്ധ സേവനകേന്ദ്രമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി നഗരം ആർഎസ്എഫ് ഉപരോധത്തിൽ അമർന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തെ ആഭ്യന്തരയുദ്ധത്തിനിടയിൽ നിരന്തരം പലായനം ചെയ്യേണ്ടിവന്നതും സ്വന്തം കൺമുന്നിൽ വച്ച് പ്രിയപ്പെട്ടവർ കൊല്ലപ്പെടുന്നത് കാണേണ്ടിവന്നതും കുട്ടികളിൽ കടുത്ത മാനസികാഘാതം ഉണ്ടാക്കുന്നതായി ‘സേവ് ദ ചിൽഡ്രൻ’ ചൂണ്ടിക്കാട്ടുന്നു.
“കുട്ടികളെ സംബന്ധിച്ചിടത്തോളം പലായനം എന്നത് വെറുമൊരു വീട് നഷ്ടപ്പെടൽ മാത്രമല്ല. സ്കൂൾ വിദ്യാഭ്യാസം, ചികിത്സ, ശുദ്ധജലം, തങ്ങൾക്ക് സുരക്ഷിതത്വം നൽകുന്ന സാമൂഹിക ചുറ്റുപാടുകൾ എന്നിവയെല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെടുക എന്നാണ് അതിന്റെ അർഥം” എന്ന് സേവ് ദ ചിൽഡ്രൻ സുഡാൻ ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കുന്നു. സുഡാനിലെ ആകെ അഭയാർഥികളിൽ 55 ശതമാനവും 18 വയസ്സിന് താഴെയുള്ള കുട്ടികളാണ്.
അഭയാർഥി ക്യാമ്പുകളിലും പ്രാദേശിക ജനവാസമേഖലകളിലും എത്തുന്ന കുടുംബങ്ങൾ കടുത്ത അസൗകര്യത്തിലാണ് ജീവിക്കുന്നത്. സുരക്ഷിതമായ പാർപ്പിടം, ശുദ്ധജലം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവ ലഭിക്കാതെ പതിനായിരങ്ങൾ ദുരിതത്തിലാണ്. അമിതമായ ജനബാഹുല്യം ലഭ്യമായ പരിമിത വിഭവങ്ങൾക്ക് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്.




