മാർപാപ്പായുടെ ഹംഗറി സന്ദർശനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു

ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയൊന്നാമത് അപ്പസ്തോലിക യാത്ര ഏപ്രിൽ മാസം 28-ന് ആരംഭിക്കും. യൂറോപ്പിലെ ഹംഗറിയിലേക്കാണ് ഈ അപ്പസ്തോലിക യാത്ര. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശന പ്രേഷിതയാത്ര ഏപ്രിൽ 30-ന് പര്യവസാനിക്കും. ‘ക്രിസ്തു നമ്മുടെ ഭാവി’ എന്ന ആപ്തവാക്യമാണ് സന്ദർശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

വി. പോൾ ആറാമൻ പാപ്പാക്കും വി. ജോൺ പോൾ രണ്ടാമൻ പാപ്പാക്കും ബെനഡിക്ട് പതിനാറാമൻ പാപ്പാക്കും ശേഷം ഹംഗറി സന്ദർശനം നടത്തുന്ന നാലാമത്തെ വ്യക്തിയാണ് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 28-ന് ഇറ്റാലിയൻ പ്രാദേശികസമയം രാവിലെ 8.10-ന് യാത്ര പുറപ്പെടുന്ന പാപ്പാ, ഏകദേശം ഒരു മണിക്കൂർ അൻപത്‌ മിനിറ്റുകൾ കൊണ്ട് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ എത്തിച്ചേരും. ഇറ്റലിയുടെ വിമാനകമ്പനിയായ ഇറ്റാ എയർവേയ്‌സ് ആണ് ഇത്തവണയും പാപ്പായുടെ യാത്രക്കു വേണ്ടി ഉപയോഗിക്കുന്നത്.

സന്ദർശനവേളയിൽ ആദ്യ ദിവസം തന്നെ പാപ്പാ, രാഷ്ട്രത്തലവന്മാരുമായും നയതന്ത്ര ഉദ്യോഗസ്ഥരുമായും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന് അതേ ദിവസം ഉച്ചകഴിഞ്ഞു വി. സ്തെഫാനോസിന്റെ നാമധേയത്തിലുള്ള ഉപകത്തീഡ്രലിൽ വച്ച് ഹംഗറിയിലെ വിവിധ രൂപതകളിൽ നിന്നുള്ള മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സമർപ്പിതർ, പ്രേഷിതപ്രവർത്തകർ എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തും.

സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഏപ്രിൽ 29 ശനിയാഴ്ച, രാവിലത്തെ സമയം പാവങ്ങളെയും അഭയാർത്ഥികളായവരെയും സന്ദർശിക്കാൻ പാപ്പാ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നു. ഹംഗറിയിലെ വി. എലിസബത്തിന്റെ ദേവാലയത്തിൽ വച്ചാണ് ഈ സൗഹൃദകൂടിക്കാഴ്ച്ച സംഘടിപ്പിച്ചിരിക്കുന്നത്. തുടർന്ന് അതേ ദിവസം സായാഹ്നത്തിൽ യുവജനങ്ങളുമായും പാപ്പാ കൂടിക്കാഴ്ച നടത്തും.

സന്ദർശനത്തിന്റെ അവസാന ദിവസമായ ഏപ്രിൽ 30 ഞായാറാഴ്ച രാവിലെ, കോസുത് ലയോസ് ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും തുടർന്ന് സ്വർല്ലോകരാജ്ഞി പ്രാർത്ഥനയും നടത്തും. അന്നേ ദിവസം വൈകുന്നേരം നാലു മണിക്ക് സാംസ്‌ക്കാരിക, സർവ്വകലാശാല അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പാപ്പാ വത്തിക്കാനിലേക്കു മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.