മറിയത്തിന്റെ മഹത്വം അവളുടെ മൗനത്തിൽ വെളിവാകുന്നു: ദൈവമാതാവിന്റെ തിരുനാൾദിനത്തിൽ പാപ്പായുടെ സന്ദേശം

മറിയത്തിന്റെ മഹത്വം അവളുടെ മൗനത്തിൽ വെളിവാകുന്നുവെന്ന് ദൈവമാതാവിന്റെ തിരുനാൾദിനത്തിൽ പാപ്പായുടെ സന്ദേശം. വി. പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികൾക്കും തീർഥാടകർക്കും പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് പരിശുദ്ധ പിതാവ് സന്ദേശം ആരംഭിച്ചത്. പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിവസം നമുക്ക് അവളുടെ കരുതലിൽ നമുക്കു നൽകിയിരിക്കുന്ന പുതിയ വർഷത്തെ സമർപ്പിക്കാമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

മൗനത്തിൽ വെളിവാക്കപ്പെട്ട മറിയത്തിന്റെ മഹത്വം

ഈ ദിനത്തിലെ സുവിശേഷത്തിൽ മറിയത്തിന്റെ മഹത്വം ഏതോ അത്യസാധരണ പ്രവർത്തി ചെയ്തതിലല്ല, മറിച്ച് അവളുടെ മൗനത്തിലാണ് എന്ന് വെളിവാക്കുന്നു എന്ന് പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. അമ്മയുടെ ആ നിശ്ശബ്ദത, വാക്കുകളുടെ അഭാവമല്ല, മറിച്ച് ദൈവം ചെയ്തുകൊണ്ടിരിക്കുന്ന അത്ഭുതപ്രവർത്തനങ്ങളെക്കുറിച്ചുള്ള അമ്പരപ്പും ആരാധനയും നിറഞ്ഞ ഒരു നിശ്ശബ്ദതയാണ്. മറിയം ഇതെല്ലാം ഹൃദയത്തിൽ ധ്യാനിച്ച് സൂക്ഷിച്ചു എന്നാണ് വി. ലൂക്കാ രേഖപ്പെടുത്തുന്നതെന്നു സൂചിപ്പിച്ച പാപ്പാ, അത്തരത്തിലാണ് അവളിൽനിന്നു പിറന്നവന് ഇടമുണ്ടാക്കിക്കൊണ്ട് നിശ്ശബ്ദതയിലും ആരാധനയിലും യേശുവിനെ കേന്ദ്രബിന്ദുസ്ഥാനത്ത് കൊണ്ടുവരുകയും രക്ഷകനായി സാക്ഷ്യപ്പെടുകയും ചെയ്തതെന്നും വ്യക്തമാക്കി. അങ്ങനെ ഉദരത്തിൽ വഹിക്കുകയും ജന്മംകൊടുക്കുകയും ചെയ്തതുകൊണ്ടുമാത്രമല്ല, സ്ഥാനം കൈവശമാക്കാതെ അവനെ വെളിപ്പെടുത്തുകയും ചെയ്തതിലാണ് അവളുടെ മാതൃത്വം അടങ്ങിയിരിക്കുന്നത്. ഏറ്റവും ഇരുണ്ട നിമിഷമായ കുരിശിൻകീഴിലും അവന് ഇടംനൽകി അവനെ നമുക്കായി നൽകിക്കൊണ്ട് അവൾ നിശ്ശബ്ദയായിരുന്നു. ‘നിശ്ശബ്ദതയുടെ ദൈവാലയമായ കന്യകേ, നീ ഞങ്ങളുടെ ശരീരത്തെ സ്വർഗത്തിലേക്ക് കൊണ്ടുപോകുകയും ദൈവത്തെ ശരീരം ധരിപ്പിക്കുകയും ചെയ്യുന്നു’ എന്ന് കവിയായ തുറോൾദോയെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. അവളുടെ നിശ്ശബ്ദതയും എളിമയുംകൊണ്ട് മറിയം, ദൈവവും മനുഷ്യനും കണ്ടുമുട്ടുന്ന ഏറ്റം ഒന്നാമത്തെ ദൈവാലയമായി മാറി.

മഹത്തരമായ നിശ്ശബ്ദതയുടെ ദൈവാലയങ്ങളാണ് അമ്മമാർ

നമുക്ക് ജന്മംനൽകുകയും നമ്മുടെ വളർച്ചയിൽ നമ്മെ പിന്തുടരുകയുംചെയ്യുന്ന നമ്മുടെ അമ്മമാരും അവരുടെ മറഞ്ഞിരുന്നുള്ള പരിചരണവും കരുതലുംകൊണ്ട് മഹത്തരമായ നിശ്ശബ്ദതയുടെ ദൈവാലയങ്ങളാണ് എന്ന് പാപ്പാ പറഞ്ഞു. സ്നേഹം ഒരിക്കലും ശ്വാസംമുട്ടിക്കുന്നില്ല, സ്നേഹം അപരന് ഇടംനൽകുകയും അവന് വളരാൻ അവസരംനൽകുകയും ചെയ്യുന്നു എന്ന് ഓർക്കാമെന്നും പാപ്പാ അടിവരയിട്ടു.

പുതുവത്സരത്തിന്റെ തുടക്കത്തിൽ നന്ദിനിറഞ്ഞ ഹൃദയത്തോടെ മറിയത്തെയും നമ്മുടെ അമ്മമാരെയും അനുസ്മരിക്കാനും നിശ്ശബ്ദതയിൽ വളർത്തിയെടുക്കുന്ന ആ സ്നേഹം പഠിക്കാനും പാപ്പാ ആഹ്വാനംചെയ്തു. ആ സ്നേഹത്തിന് മറ്റുള്ളവർക്ക് ഇടംകൊടുക്കാനും മറ്റുള്ളവരുടെ അന്തസ്സിനെ മാനിക്കാനും സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യംനൽകാനും മാത്രമല്ല സ്വന്തമാക്കാനും, അടിച്ചമർത്താനും അക്രമിക്കാനുമുള്ള എല്ലാ പ്രവണതകളും തള്ളിക്കളയാനും അറിയാം. ഇവയെല്ലാം നമുക്ക് ആവശ്യമാണെന്ന് ഇന്നത്തെ ലോക സമാധാനദിനസന്ദേശം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെയും ദൈവത്തിന്റെയും അമ്മയായ മറിയത്തോട് ജീവൻ ജനിപ്പിക്കുകയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ചക്രവാളങ്ങൾ തുറക്കുന്ന ഈ ശാന്തവും നിശ്ശബ്ദവുമായ സ്നേഹത്തിൽ വളരാനായി പുതിയ വർഷത്തിൽ പ്രാർഥിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ മദ്ധ്യാഹ്നപ്രാർഥനാസന്ദേശം ഉപസംഹരിച്ചത്. സന്ദേശത്തിനുശേഷം പാപ്പാ ത്രികാലപ്രാർഥനയും അപ്പോസ്തോലിക ആശീർവ്വാദവും ലത്തീ൯ ഭാഷയിൽ നൽകി.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.