വിശ്വാസവും വിവേചനശക്തിയും മനുഷ്യാന്തസ്സും കാക്കണമെന്ന് വിശ്വാസപരിശീലകരോട് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ വിശ്വാസപരിശീലന സംഘത്തിന്റെ പ്ലീനറി സമ്മേളനത്തിന്റെ അവസാനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
വിശ്വാസത്തിലും ധാർമ്മികതയിലും കത്തോലിക്കാ സിദ്ധാന്തത്തിന്റെ സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സാർവത്രിക സഭയ്ക്കുവേണ്ടി അവർ ചെയ്യുന്ന സേവനത്തിന് പാപ്പാ നന്ദി പറഞ്ഞു. മനുഷ്യാന്തസ്, പ്രവൃത്തികളിലെ വിവേചനബുദ്ധി, വിശ്വാസം എന്നീ മൂന്ന് കാര്യങ്ങളെ സംബന്ധിച്ചാണ് പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്.
“സൃഷ്ടാവായ ദൈവം മാനവരാശിയുടെ ജീവിതപ്രയാണലക്ഷ്യമായി നൽകിയിരിക്കുന്നത് സഹോദര്യമാണെങ്കിൽ, അതിലേക്കുള്ള പാത, ഓരോ മനുഷ്യരുടെയും അന്തസ് തിരിച്ചറിയുക എന്നതാണ്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത പ്രശ്നങ്ങളെ ഇന്നത്തെ വിശ്വാസികൾ അഭിമുഖീകരിക്കുമ്പോൾ, അവയ്ക്ക് ഉത്തരം കണ്ടെത്താൻ, പ്രത്യേകിച്ച് സുവിശേഷത്തിൽ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കിട്ടാത്ത ഒരു ആത്മീയതയുടെ മുന്നിൽ, വിവേചനബുദ്ധി കൂടുതലായി വിശ്വാസികൾക്ക് ആവശ്യമുണ്ട്. വിശ്വാസമില്ലെങ്കിൽ ലോകത്തിൽ വിശ്വാസികളുടെ സാന്നിധ്യം വെറും ഒരു മാനവികസംഘടനയായി ചുരുങ്ങും. മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയുടെയും ജീവിതകേന്ദ്രം വിശ്വാസമായിരിക്കണം” -പാപ്പാ പറഞ്ഞു.
കടപ്പാട് :വത്തിക്കാൻ ന്യൂസ്