‘നമ്മെ പരിപാലിക്കാൻ ദൈവത്തെ നാം അനുവദിക്കണം’: ഈസ്റ്റ് തിമോറിൽ ഭിന്നശേഷിക്കാരായ കുട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ പാപ്പ

അപ്പസ്തോലിക സന്ദർശനത്തിനായി ഈസ്റ്റ് തിമോറിലെത്തിയ പാപ്പ ഇന്ന് രാവിലെ ഭിന്നശേഷിക്കാരായ കുട്ടികളുമായി കൂടിക്കാഴ്ച നടത്തി. നമ്മെ പരിപാലിക്കാൻ ദൈവത്തെ നാം അനുവദിക്കണമെന്ന്, പഠിക്കാൻ വൈകല്യമുള്ള കുട്ടികളോട് പാപ്പ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന ‘സിസ്‌റ്റേഴ്‌സ് അൽമ’ സ്‌കൂളിൽ ഇന്ന് രാവിലെയാണ് പരിശുദ്ധ പിതാവ് എത്തിയത്.

ഫ്രാൻസിസ് മാർപാപ്പ ‘സിസ്റ്റേഴ്സ് അൽമാ’ സ്‌കൂളിലെത്തിയപ്പോൾ, അദ്ദേഹത്തെ വരവേൽക്കാൻ ആവേശത്തോടെ തെരുവുകൾ നിറഞ്ഞിരുന്നു. പരമ്പരാഗത വസ്ത്രം ധരിച്ച ഒരുകൂട്ടം കുട്ടികൾ ഗായകസംഘത്തിന്റെ അകമ്പടിയോടെ അദ്ദേഹത്തെ സ്വീകരിച്ചു. സാൻ വിൻസെൻസോ ഡി പൗളി ഹാളിൽ 50 കുട്ടികളും 28 സിസ്റ്റേഴ്സും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തുടർന്ന് മൂന്നു കുട്ടികൾ പരിശുദ്ധ പിതാവിന് ‘ടൈസ് ‘ എന്ന പരമ്പരാഗത സ്കാർഫ് സമ്മാനിച്ചു. സഭയുടെ സുപ്പീരിയർ സിസ്റ്റർ ഗെട്രൂഡിസ് ബീഡി മാർപാപ്പയെ സ്വാഗതം ചെയ്യുകയും 60 വർഷമായി തുടരുന്ന സ്കൂളിന്റെ ദൗത്യം പങ്കുവയ്ക്കുകയും ചെയ്തു. വിവിധ വൈകല്യങ്ങളും പോരായ്മകളുമുള്ള കുട്ടികളെ പരിപാലിക്കുന്ന അവരുടെ ശുശ്രൂഷയെക്കുറിച്ചും അവർ സംസാരിച്ചു.

“മറ്റുള്ളവരോട് കരുതലും അനുകമ്പയും കാണിച്ചതിനാൽ തന്നെ അനുഗമിക്കാൻ യേശു ആളുകളെ വിളിക്കുന്നു. ചലിക്കുന്ന, നിർമ്മിക്കുന്ന, ശക്തിപ്പെടുത്തുന്ന സ്നേഹമാണ് ഇവിടെയുള്ളത്. ഈ സ്‌നേഹം സിസ്റ്റേഴ്സ് അൽമ സ്‌കൂളിലുണ്ട്. ഇതില്ലാതെ സ്‌കൂളിന്റെ പ്രവർത്തനം നടക്കില്ല. നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും ഞാൻ നിങ്ങളോട് നന്ദിപറയാൻ ആഗ്രഹിക്കുന്നു. ഒപ്പം പരിപാലിക്കപ്പെടാൻ അനുവദിക്കുന്ന ഈ കുട്ടികളോടും നന്ദിപറയുന്നു. നമ്മെ പരിപാലിക്കാൻ ദൈവത്തെ നാം അനുവദിക്കണം” – പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.