ഉക്രേനിയൻ പ്രസിഡന്റുമായി ഫോൺ ചർച്ചകൾ നടത്തി പാപ്പാ

ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും ഫ്രാൻസിസ് മാർപാപ്പയും വീണ്ടും ടെലിഫോണിലൂടെ സംസാരിച്ചതായി റിപ്പോർട്ട്. വോളോഡിമർ സെലെൻസ്‌കി തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഓഗസ്റ്റ് 12 വെള്ളിയാഴ്ച തങ്ങൾ സംസാരിച്ച കാര്യം വെളിപ്പെടുത്തിയത്. ഉക്രെയ്‌നിലെ യുദ്ധം അതിന്റെ ആറുമാസത്തോടടുക്കുമ്പോൾ ഇത് മൂന്നാം പ്രാവശ്യം ആണ് ഇരു നേതാക്കളും തമ്മിൽ ഫോൺ ചർച്ചകൾ നടത്തുന്നത്.

വോളോഡിമർ സെലെൻസ്‌കിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വത്തിക്കാനിലെ ഉക്രേനിയൻ അംബാസഡർ ആൻഡ്രി യുറാഷ് ഈ കാര്യം സ്ഥിരീകരിച്ചു. കസാക്കിസ്ഥാൻ യാത്രയ്‌ക്കൊപ്പം സെപ്തംബറിൽ മാർപാപ്പ യുക്രെയ്‌നും സന്ദർശിക്കുമെന്ന് യുറാഷ് പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് പരിശുദ്ധ സിംഹാസനം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഉക്രെയ്നിലേക്ക് പോകാനുള്ള ആഗ്രഹം മാർപ്പാപ്പ ഏതാനും തവണ പ്രകടിപ്പിച്ചിരുന്നു. എന്നാൽ തന്റെ യാത്ര രാജ്യത്തിന് കൂടുതൽ ദോഷം വരുത്താതിരിക്കാൻ ശരിയായ സമയം തിരഞ്ഞെടുക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെപ്റ്റംബർ 14, 15 തീയതികളിൽ സംഘടിപ്പിക്കുന്ന ലോകനേതാക്കളുടെയും പരമ്പരാഗത മതങ്ങളുടെയും ഏഴാമത് കോൺഗ്രസിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പാപ്പായുടെ കസാക്കിസ്ഥാനിലേക്കുള്ള യാത്ര. റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് കിറിലും ഈ പരിപാടിയിൽ പങ്കെടുക്കുമോ എന്ന് ഉറപ്പ് ലഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.