സ്കൂളുകളിൽ ബൈബിൾ വായന നിർബന്ധമാക്കാനൊരുങ്ങി ടെക്സാസിലെ സർക്കാർ

അമേരിക്കയിലെ ടെക്സാസിൽ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന 50 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ബൈബിൾ ഭാഗങ്ങൾ വായിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് ഭരണകൂടം അനുമതി നൽകി. വരും വർഷങ്ങളിൽ ഘട്ടഘട്ടമായി നടപ്പിലാക്കാൻ പോകുന്ന ഈ തീരുമാനത്തിലൂടെ പ്രൈമറി സ്കൂൾ വിദ്യാർഥികൾ മുതൽ ഹൈസ്കൂൾ വിദ്യാർഥികൾ വരെ ബൈബിളിലെ വിവിധ കഥകളും ഭാഗങ്ങളും നിർബന്ധമായും പഠിക്കേണ്ടി വരും.

സ്കൂളുകളിൽ മതത്തിന്റെ സ്വാധീനം വർധിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ രാജ്യത്ത് വലിയ രീതിയിലുള്ള ചർച്ചകളും പ്രതിഷേധങ്ങളും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, അമേരിക്കയുടെ അടിത്തറ പടുത്തുയർത്തുന്നതിൽ ക്രൈസ്തവ പാരമ്പര്യങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അതുകൊണ്ട് തന്നെ ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നുമാണ് ഈ നിയമത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. മുൻപ് എല്ലാ ക്ലാസ് മുറികളിലും ബൈബിളിലെ ‘പത്ത് കൽപ്പനകൾ’ പ്രദർശിപ്പിക്കണമെന്ന നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ് ടെക്സാസ് സർക്കാർ പുതിയ മാറ്റത്തിന് മുതിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.