മതവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ ശക്തമായ നടപടി വേണം: യു.എന്നും യൂറോപ്യൻ യൂണിയനും

ലോകമെമ്പാടും മതവിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരിൽ വ്യക്തികൾ നേരിടുന്ന പീഡനങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭയുടെയും (UN) യൂറോപ്യൻ യൂണിയന്റെയും (EU) പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇന്ന് ആചരിക്കുന്ന ‘മതവിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങൾക്ക് ഇരയായവരെ അനുസ്മരിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോട്’ അനുബന്ധിച്ചാണ് ഈ സംയുക്ത ആഹ്വാനം.

യു.എൻ വിദഗ്ദ്ധരും യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയതന്ത്ര മേധാവിയായ കായ കല്ലസും ചേർന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ, മതപരിവർത്തനം കുറ്റകൃത്യമായി കാണുന്നത് അവസാനിപ്പിക്കണമെന്നും ദൈവദൂഷണം നിരോധിക്കുന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. ലോകജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ജീവിക്കുന്നത് മതസ്വാതന്ത്ര്യം കടുത്ത രീതിയിൽ ധ്വംസിക്കപ്പെടുന്ന രാജ്യങ്ങളിലാണെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി.

സ്വന്തം വിശ്വാസം സ്വതന്ത്രമായി തിരഞ്ഞെടുക്കാനോ, മതം ഉപേക്ഷിക്കാനോ ഉള്ള അവകാശത്തിന്റെ പേരിൽ ദശലക്ഷക്കണക്കിന് ആളുകൾ പ്രതിദിനം ആക്രമണങ്ങളും വിദ്വേഷവും നേരിടുന്നുണ്ടെന്നും പലരും ജീവൻ നൽകേണ്ടി വരുന്നുണ്ടെന്നും കായ കല്ലസ് ചൂണ്ടിക്കാട്ടി. ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ, വിദ്വേഷ പ്രചാരണങ്ങൾ, ആന്റിസെമിറ്റിസം, ഇസ്ലാമോഫോബിയ എന്നിവയെല്ലാം ഒരുപോലെ എതിർക്കപ്പെടണമെന്ന് പ്രസ്താവനയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.