‘റോം കോൾ ഫോർ എ.ഐ. എത്തിക്‌സ്’ കരാറിൽ ഒപ്പുവച്ച് ചിസ്‌കോ കമ്പനി

കൃത്രിമബുദ്ധിയുടെ അതിപ്രസരം സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുമ്പോൾ അതിന് നൈതികമായ ഒരു നിയന്ത്രണം ആവശ്യപ്പെടുന്ന വത്തിക്കാൻ കരാറിൽ വിവരസാങ്കേതിക കമ്പനിയായ ചിസ്‌കോ ഒപ്പുവച്ചു. ഏപ്രിൽ ഇരുപത്തിനാലാം തീയതിയാണ് ‘റോം കോൾ ഫോർ എ.ഐ. എത്തിക്‌സ്’ കരാറിൽ ചിസ്‌കോ കമ്പനി ഒപ്പുവച്ചത്.

കൃത്രിമബുദ്ധിയുടെ ഉപയോഗത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്ന ഒരു കമ്പനി എന്ന നിലയിൽ അടിസ്ഥാനസൗകര്യങ്ങൾ, വിവരസംരക്ഷണം, സുരക്ഷിതത്വം എന്നിവയുടെ വൈദഗ്ധ്യം ചിസ്‌കോ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും അതിൽ പരിശുദ്ധ സിംഹാസനത്തിന് അതിയായ സന്തോഷമുണ്ടെന്നും ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡന്റ് മോൺ. വിൻചെൻസൊ പാല്യ പറഞ്ഞു.

‘റോം കോൾ ഫോർ എത്തിക്സ്’ എന്ന തലക്കെട്ടിലാണ് ബഹുരാഷ്ട്ര കമ്പനികളുമായി, കൃത്രിമബുദ്ധിയുടെ നൈതികമായ ഉപയോഗത്തിന് വത്തിക്കാൻ കരാർ ഉണ്ടാക്കി, അതിൽ ഒപ്പുവയ്ക്കുന്നത്. കൃത്രിമബുദ്ധിയുടെ വികസനത്തിന്റെ ധാർമ്മികത എന്നത്തെക്കാളും അടിയന്തിരമായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ലോകം മുഴുവൻ. അതിനാൽ ഇത്തരത്തിൽ ഒരു കരാറിന്റെ പ്രസക്തിയും എടുത്തുപറയേണ്ടതാണ്.

ഇതിനോടകം കരാറിൽ ഒപ്പുവച്ച കമ്പനികളിൽ മൈക്രോസോഫ്റ്റ്, ഐ.ബി.എം. എന്നിവയും ഉൾപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷിക സംഘടനയായ ഫാവോയും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ലോകത്തിലെ നിരവധി സർവകലാശാലകളും വത്തിക്കാൻ മുൻപോട്ടുവച്ച കരാറിലെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്പ്ര വർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.