നൈജീരിയയിൽ ക്രൈസ്തവർക്കുനേരെ ആക്രമണം; 20 പേർക്ക് പരിക്കേറ്റു

നൈജീരിയയിലെ ബോച്ചി സംസ്ഥാനത്ത് ക്രൈസ്തവ ഭവനങ്ങൾക്കുനേരെ തീവ്രവാദികളുടെ ആക്രമണം. മെയ് 20- ന് നടന്ന ആക്രമണത്തിൽ ആറ് ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാവുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

മെഡിക്കൽ സ്റ്റാഫായി ജോലി ചെയ്യുന്ന 40 വയസ്സുള്ള ക്രൈസ്തവ വനിതയായ റോഡാ ജതൗവിനെ ലക്‌ഷ്യം വച്ചായിരുന്നു തീവ്രവാദികളുടെ ആക്രമണം. ഇസ്ലാം മതവിശ്വാസത്തിനെതിരെ റോഡാ ഓൺലൈനിൽ ദൈവദൂഷണപരമായ പ്രസ്താവനയിറക്കിയതായി ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ റോഡാ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. “ഈ ആക്രമണം തികച്ചും നിർഭാഗ്യകരവും ദാരുണവുമാണ്. കാരണം നിരവധി ക്രൈസ്തവരാണ് ബൗച്ചി സംസ്ഥാനത്തുനിന്ന് പലായനം ചെയ്യുന്നത്. പലായനം ചെയ്ത പല ക്രൈസ്തവരും ഇപ്പോൾ നൈജീരിയ എയർഫോഴ്സ് ബേസിലാണ് താമസിക്കുന്നത്”- പ്രദേശവാസിയായ ജിബ്രിൻ നബാബ വാർജി പറഞ്ഞു.

കഴിഞ്ഞ മാസം ഡെബോറ ഇമ്മാനുവൽ എന്ന ക്രൈസ്തവ കോളേജ് വിദ്യാർത്ഥിനിയും മതനിന്ദ ആരോപണത്തെത്തുടർന്ന് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ നൈജീരിയയിലെ സോകോട്ടോ സംസ്ഥാനത്തെ മൂന്ന് ദേവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്. “ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കാൻ ഇസ്ലാം മത വിശ്വാസികൾ പലപ്പോഴും മതനിന്ദ ആരോപണങ്ങൾ ഉപയോഗിക്കാറുണ്ട്”- ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) നോർത്തേൺ നൈജീരിയ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് റവ. ജോസഫ് ജോൺ ഹയാബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.