എട്ട് മണിക്കൂർ വി. കുർബാന അർപ്പിച്ച വിശുദ്ധൻ

ബ്രിൻഡിസിയിലെ വിശുദ്ധ ലോറൻസിന്റെ അദ്ഭുതജീവിതം

വിശുദ്ധിയിലും ജ്ഞാനത്തിലും ധീരതയിലും എളിമയിലും, പരിശുദ്ധ കുർബാനയോടുള്ള ജ്വലിക്കുന്ന സ്നേഹത്തിലും ഒരുപോലെ പ്രശോഭിച്ച വിശുദ്ധനാണ് ബ്രിൻഡിസിയിലെ വിശുദ്ധ ലോറൻസ്. അദ്ദേഹത്തിന്റെ ജീവിതം ഒരു വിശുദ്ധ സാഹസികകഥ പോലെയാണ് — ആശ്രമത്തിന്റെ നിശ്ശബ്ദതയിൽ നിന്ന് യുദ്ധഭൂമിയിലേക്കും, രാജകൊട്ടാരങ്ങളിൽ നിന്ന് ദിവ്യാനുഭവങ്ങളുടെ ഉന്നതങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ജീവിതം.

ബാല്യവും ദൈവവിളിയും

1559 ജൂലൈ 22-ന്, ഇറ്റലിയിലെ നേപ്പിൾസ് രാജ്യത്തിലെ ബ്രിൻഡിസി എന്ന നഗരത്തിൽ, പ്രശസ്തമായ ഒരു വെനീഷ്യൻ കുടുംബത്തിൽ വില്യം റൂസോയുടെയും എലിസബത്ത് റൂസോയുടെയും മകനായി ലോറൻസ് ജനിച്ചു. മാതാപിതാക്കൾ ആ കുഞ്ഞിന് ജൂലിയസ് സീസർ എന്ന് പേരിട്ടു. ജൂലിയസിന് ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടു. എന്നാൽ ആറാം വയസ്സിൽത്തന്നെ അസാധാരണമായ ഓർമ്മശക്തി കൊണ്ട് അദ്ദേഹം എല്ലാവരെയും വിസ്മയിപ്പിച്ചു; തിരുവെഴുത്തിലെ നീണ്ട ഭാഗങ്ങൾ മനഃപാഠമാക്കി വലിയ ജനക്കൂട്ടത്തിനു മുന്നിൽ അനായാസം ചൊല്ലാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

ജന്മനാട്ടിലെ ഫ്രാൻസിസ്കൻ സന്യാസികളുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് അമ്മാവന്റെ മേൽനോട്ടത്തിൽ വെനീസിലെ സെന്റ് മാർക്ക് കോളേജിൽ പഠനം തുടർന്നു. അറിവിൽ വളർന്നതുപോലെതന്നെ ദൈവസ്നേഹത്തിലും അദ്ദേഹം വളർന്നു.

പതിനാറാം വയസ്സിൽ കപ്പൂച്ചിൻ ഫ്രാൻസിസ്കൻ സഭയിൽ ചേരാൻ അദ്ദേഹം തീരുമാനിച്ചു. ആശ്രമാധിപൻ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു: “ഈ ജീവിതം വളരെ കഠിനമാണ്. ദാരിദ്ര്യവും ത്യാഗവും കർശനമായ അച്ചടക്കവുമാണ് ഇവിടെയുള്ളത്.”യുവാവ് ഒരു ചോദ്യം മാത്രം ചോദിച്ചു: “അച്ചാ, എന്റെ മുറിയിൽ ഒരു ക്രൂശിതരൂപം ഉണ്ടാകുമോ?” “ഉണ്ടാകും,” മേലധികാരി മറുപടി പറഞ്ഞു. അപ്പോൾ യുവാവ് ശാന്തമായി പറഞ്ഞു: “അത് മാത്രം മതി. ക്രൂശിലെ ക്രിസ്തുവിനെ നോക്കുമ്പോഴെല്ലാം, അവിടുത്തെ സ്നേഹത്തിനുവേണ്ടി ഏതു കഷ്ടപ്പാടും സഹിക്കാനുള്ള ശക്തി എനിക്കു ലഭിക്കും.” അങ്ങനെ അദ്ദേഹം കപ്പൂച്ചിൻ സഭയിൽ പ്രവേശിക്കുകയും ലോറൻസ് എന്ന സന്യാസനാമം സ്വീകരിക്കുകയും ചെയ്തു.

പാണ്ഡിത്യവും വൈദികവൃത്തിയും

പാദുവ സർവകലാശാലയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ അസാമാന്യ പ്രതിഭ ലോകം തിരിച്ചറിഞ്ഞു. ഗ്രീക്ക്, ഹീബ്രു, ജർമ്മൻ, ചെക്ക്, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടി, വിശുദ്ധ ഗ്രന്ഥം അതിന്റെ മൂലഭാഷകളിൽത്തന്നെ ആഴത്തിൽ പഠിച്ചു. എന്നാൽ ഈ വലിയ പാണ്ഡിത്യം ഒരിക്കലും അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല; ക്രിസ്തുവിനെ കൂടുതൽ അറിയുകയും സ്നേഹിക്കുകയും ചെയ്യുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

വൈദികപട്ടം ലഭിക്കുന്നതിനു മുൻപേതന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ജനഹൃദയങ്ങളെ കീഴടക്കിയിരുന്നു. ഡീക്കനായിരിക്കെത്തന്നെ വെനീസിലെ കത്തീഡ്രലിൽ നോമ്പുകാല പ്രസംഗങ്ങൾ നടത്താനുള്ള വലിയ ഉത്തരവാദിത്വം അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ വചനങ്ങൾ അനേകരുടെ ഹൃദയങ്ങളെ സ്പർശിക്കുകയും നിരവധിപ്പേർ മാനസാന്തരപ്പെടുകയും ചെയ്തു.

1582 ഡിസംബർ 18-ന് ലോറൻസ് വൈദികനായി അഭിഷിക്തനായി. അന്നുമുതൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കേന്ദ്രം പരിശുദ്ധ കുർബാനയായി മാറി — അൾത്താരയായിരുന്നു ആ കപ്പൂച്ചിൻ സന്യാസിയുടെ ജീവിതത്തിന്റെ ഹൃദയം.

പരിശുദ്ധ കുർബാനയോടുള്ള അഗാധസ്നേഹം

ഓരോ വിശുദ്ധ കുർബാനയ്ക്കും മുൻപ് ലോറൻസ് ദീർഘനേരം ധ്യാനത്തിലും പ്രാർഥനയിലും ചെലവഴിക്കുമായിരുന്നു. അൾത്താരയിലേക്കു കയറുമ്പോൾ ദൈവഭക്തിയിൽ ലയിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം. കുർബാന അർപ്പിക്കുന്നതിനിടെ അദ്ദേഹം പലപ്പോഴും ദിവ്യസമാധിയിലേക്ക് ഉയരുമായിരുന്നു. ചിലപ്പോൾ മൂന്നു മണിക്കൂറോ അഞ്ചു മണിക്കൂറോ, ചിലപ്പോൾ എട്ടു മണിക്കൂർ വരെയോ ആയി ബലിയർപ്പണം നീണ്ടുനിന്നു. ബലിപീഠ ശുശ്രൂഷകർ ക്ഷമയോടെ കാത്തുനിന്ന്, ആ പുണ്യവൈദികന്റെ ആത്മീയാനുഭവങ്ങൾക്കു സാക്ഷികളായി.
ചിലർ അദ്ദേഹത്തെ പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ സ്വർഗീയ അഗ്നിജ്വാലകളാൽ ചുറ്റപ്പെട്ടതായി കണ്ടു; മറ്റുചിലർ പ്രാർഥനയ്ക്കിടെ അദ്ദേഹം നിലത്തുനിന്ന് ഉയർന്നുനിൽക്കുന്നതു കണ്ടു. ഒരിക്കൽ ബവേറിയയിലെ രാജകൊട്ടാരത്തിൽ കുർബാന അർപ്പിക്കുമ്പോൾ, അദ്ദേഹത്തെ ചുറ്റി അദ്ഭുതകരമായ ദിവ്യപ്രകാശം നിറഞ്ഞതായി അവിടെയുണ്ടായിരുന്ന എല്ലാവരും കണ്ടു. ലോറൻസിന് പരിശുദ്ധ കുർബാന ഒരു ചടങ്ങ് മാത്രമായിരുന്നില്ല — അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ശ്വാസംതന്നെയായിരുന്നു.

വിശ്വാസസംരക്ഷണവും നയതന്ത്ര നിയോഗങ്ങളും

പ്രൊട്ടസ്റ്റന്റ് നവീകരണ പ്രസ്ഥാനത്തിന്റെ കാലത്ത് അനേകം കത്തോലിക്കർ സഭ വിട്ടുപോകുകയായിരുന്നു. അപ്പോൾ മാർപാപ്പ ലോറൻസിനെ ജർമ്മനിയിലേക്ക് അയച്ചു. അസാധാരണമായ പാണ്ഡിത്യം, വിശുദ്ധജീവിതം, സ്നേഹപൂർവമായ സമീപനം, തിരുവെഴുത്ത് അധിഷ്ഠിതമായ വാദമുഖങ്ങൾ എന്നിവയിലൂടെ അദ്ദേഹം അനേകരെ വീണ്ടും കത്തോലിക്കാ വിശ്വാസത്തിലേക്കു നയിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളോടൊപ്പം അനേകം അദ്ഭുതങ്ങളും നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മാർപാപ്പമാരും ചക്രവർത്തിമാരും രാജാക്കന്മാരും അദ്ദേഹത്തിന്റെ ഉപദേശം തേടി. പേപ്പൽ നൂൺഷ്യോ, രാജതന്ത്രജ്ഞൻ, ബവേറിയൻ സൈന്യത്തിന്റെ ആത്മീയ ഉപദേഷ്ടാവ്, സഭയുടെ സമാധാനദൂതൻ എന്നീ നിലകളിൽ അദ്ദേഹം സേവനം ചെയ്തു. എത്ര വലിയ സ്ഥാനങ്ങൾ വഹിച്ചാലും തന്റെ ജീവിതത്തിന്റെ കേന്ദ്രം അദ്ദേഹം ഒരിക്കലും മാറ്റിയില്ല; എന്നും ഒരു എളിയ കപ്പൂച്ചിൻ സന്യാസിയായി അദ്ദേഹം ജീവിച്ചു.

ദൈവമാതൃഭക്തിയും ദൈവശാസ്ത്ര സംഭാവനയും

പരിശുദ്ധ കന്യകാമറിയത്തോടുള്ള ലോറൻസച്ചന്റെ സ്നേഹത്തിന് അതിരുകളില്ലായിരുന്നു. ഏതു ദൗത്യത്തിനു മുൻപും മാതാവിന്റെ മാധ്യസ്ഥ്യം തേടുക അദ്ദേഹത്തിന്റെ ആത്മീയ പതിവായിരുന്നു. മറിയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മഹത്തായ കൃതിയാണ് “മറിയാലെ” (Mariale) — മറിയത്തിന്റെ അമലോദ്ഭവം മുതൽ സ്വർഗാരോഹണം വരെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ചുള്ള 84 പ്രഭാഷണങ്ങളുടെ സമാഹാരം. ലോറൻസച്ചന്റെ വിശുദ്ധിയും ജ്ഞാനവും റോമിലും പ്രശസ്തമായി. ക്ലെമന്റ് എട്ടാമൻ മാർപാപ്പ അദ്ദേഹത്തെ യഹൂദരുടെ ഇടയിൽ സുവിശേഷം പ്രസംഗിക്കാനുള്ള ദൗത്യം ഏൽപ്പിച്ചു. ഹീബ്രു ഭാഷയിലും പഴയനിയമത്തിലും ഉണ്ടായിരുന്ന ആഴത്തിലുള്ള അറിവ് ഈ ദൗത്യത്തിൽ അദ്ദേഹത്തെ അതീവ ഫലപ്രദനാക്കി. അനേകർ അദ്ദേഹത്തിലൂടെ ക്രിസ്തുവിനെ സ്വീകരിച്ചു.

ഒരു ദിവസം ഒരു വൈദികൻ അദ്ദേഹത്തോട് ചോദിച്ചു: “അച്ചാ, ഇത്ര ശക്തമായ പ്രസംഗങ്ങൾ നടത്താനുള്ള രഹസ്യം എന്താണ്? അദ്ഭുതകരമായ ഓർമ്മശക്തിയോ?” വിശുദ്ധൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “അതിൽ ഒരു പങ്ക് എന്റെ ഓർമ്മശക്തിക്കുണ്ട്. മറ്റൊരു പങ്ക് ഞാൻ നടത്തുന്ന ദീർഘമായ തയ്യാറെടുപ്പിനുമുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ് — ഞാൻ എന്റെ പ്രസംഗം മുഴുവൻ ദൈവത്തെ ഏൽപ്പിക്കുന്നു. സംസാരിക്കാൻ തുടങ്ങുമ്പോൾ ഞാൻ തയ്യാറാക്കിയ പദ്ധതി മുഴുവൻ മറക്കുന്നു. അപ്പോൾ സ്വർഗത്തിൽനിന്നു വന്ന ഒരു അദ്ഭുതഗ്രന്ഥം വായിക്കുന്നതുപോലെയാണ് ഞാൻ സംസാരിക്കുന്നത്.” അദ്ദേഹത്തിന്റെ വ്യക്തിജീവിതം അതീവ ലളിതമായിരുന്നു. മരപ്പലകയിൽ കിടന്നുറങ്ങി; രാത്രിയിൽ എഴുന്നേറ്റ് സങ്കീർത്തനങ്ങൾ ചൊല്ലി പ്രാർഥിച്ചു; അപ്പവും പച്ചക്കറികളും മാത്രം കഴിച്ച് ഉപവസിച്ചു; ബഹുമതികളിൽനിന്ന് എപ്പോഴും ഒഴിഞ്ഞുമാറി; എല്ലാവരോടും സന്തോഷത്തോടെയും സ്നേഹത്തോടെയും പെരുമാറി.

യുദ്ധഭൂമിയിലെ വിശ്വാസധീരത

എന്നാൽ ദൈവത്തിന് അദ്ദേഹത്തെ ആശ്രമത്തിനുള്ളിൽ മാത്രം നിർത്താനായിരുന്നില്ല. തുർക്കി സൈന്യത്തിന്റെ ആക്രമണഭീഷണി യൂറോപ്പിനെ മൂടിയപ്പോൾ, ജർമ്മൻ രാജകുമാരന്മാരെ ഒന്നിപ്പിക്കാൻ ചക്രവർത്തി റുഡോൾഫ് രണ്ടാമൻ അദ്ദേഹത്തെ അയച്ചു. അദ്ദേഹത്തിന്റെ നയതന്ത്രശേഷി വിജയിച്ചു, തുടർന്ന് സൈന്യത്തിന്റെ മുഖ്യ ചാപ്ലൈനായി അദ്ദേഹം നിയമിക്കപ്പെട്ടു.

1601-ൽ വിശുദ്ധ ലോറൻസിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവം അരങ്ങേറി. വിശുദ്ധ റോമൻ സാമ്രാജ്യവും ഒട്ടോമൻ തുർക്കികളും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. റുഡോൾഫ് ചക്രവർത്തി ലോറൻസിനെ സൈന്യത്തിന്റെ ആത്മീയ ഉപദേഷ്ടാവായി നിയമിച്ചു. ഏകദേശം 80,000 വരുന്ന തുർക്കി സൈന്യത്തിനെതിരെ വെറും 18,000 സൈനികർ മാത്രമായിരുന്നു ക്രൈസ്തവ സൈന്യത്തിനുണ്ടായിരുന്നത്. ഭയവും നിരാശയും സൈന്യത്തെ പിടികൂടി. യുദ്ധത്തിനു മുൻപ് ലോറൻസ് ഒരു വലിയ കുരിശുമായി കുതിരപ്പുറത്ത് സൈന്യത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. “നമ്മുടെ ശക്തിയിലല്ല, ദൈവത്തിന്റെ ശക്തിയിലാണ് വിജയം” എന്ന് അദ്ദേഹം സൈനികരെ പ്രോത്സാഹിപ്പിച്ചു. കുരിശ് ഉയർത്തിപ്പിടിച്ച് അദ്ദേഹം സൈന്യത്തെ നയിച്ചു. എല്ലാ പ്രതീക്ഷകളെയും മറികടന്ന് ക്രൈസ്തവ സൈന്യം അദ്ഭുതകരമായ വിജയം നേടി. യുദ്ധത്തിന്റെ നടുവിലായിരുന്നിട്ടും ലോറൻസിന് ഒരു പരിക്കും സംഭവിച്ചില്ല. ഏതാനും ദിവസങ്ങൾക്കുശേഷം നടന്ന മറ്റൊരു യുദ്ധത്തിലും അവർ നിർണായക വിജയം നേടി. ഈ വിജയങ്ങളെ ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലായി അനേകർ കണ്ടു. എന്നാൽ വാളുകൊണ്ടുള്ള യുദ്ധങ്ങളേക്കാൾ ആത്മാക്കളെ നേടാനുള്ള പോരാട്ടമാണ് ഏറ്റവും പ്രധാനമെന്ന് ലോറൻസ് നന്നായി അറിഞ്ഞിരുന്നു. യുദ്ധശേഷം ഗൊറീസിയയിലെ ആശ്രമത്തിൽ പ്രാർഥിക്കുമ്പോൾ, കർത്താവായ യേശു അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ട് സ്വന്തം കൈകളാൽ വിശുദ്ധ കുർബാന നൽകിയതായി പാരമ്പര്യം പറയുന്നു.

അന്ത്യനാളുകൾ

വാർദ്ധക്യത്തിലും രോഗാവസ്ഥയിലും അദ്ദേഹം വിശ്രമം തേടിയില്ല. സ്പാനിഷ് വൈസ്രോയിയായ ഒസൂന പ്രഭുവിന്റെ അതിക്രമങ്ങളിൽനിന്ന് മോചനം നേടാൻ നേപ്പിൾസിലെ ജനങ്ങൾ ലോറൻസച്ചന്റെ സഹായം അഭ്യർഥിച്ചു. രോഗബാധിതനായിരുന്നിട്ടും അദ്ദേഹം സ്പെയിനിലേക്കും പിന്നീട് പോർച്ചുഗലിലേക്കും യാത്രചെയ്ത് ഫിലിപ്പ് മൂന്നാമൻ രാജാവിനെ കണ്ട്, തന്റെ വാഗ്മിതയും വിവേകവുംകൊണ്ട് ജനങ്ങളുടെ നീതിക്കുവേണ്ടി രാജാവിനെ ബോധ്യപ്പെടുത്തി. എന്നാൽ ആ ദീർഘയാത്ര അദ്ദേഹത്തിന്റെ ശരീരത്തെ പൂർണ്ണമായി ക്ഷീണിപ്പിച്ചു. 1619 ജൂലൈ 22-ന്, പോർച്ചുഗലിലെ ലിസ്ബണിൽ, മറ്റുള്ളവർക്കുവേണ്ടി സേവനം ചെയ്യുന്നതിനിടയിൽ അദ്ദേഹം സമാധാനപൂർവം ദൈവസന്നിധിയിലേക്കു യാത്രയായി. ജീവിതം മുഴുവൻ ലോറൻസച്ചൻ ക്രിസ്തുവിനെ പ്രസംഗിച്ചു, വിശ്വാസത്തെ സംരക്ഷിച്ചു, ദുഃഖിതരെ ആശ്വസിപ്പിച്ചു, ഭരണാധികാരികളെ നയിച്ചു. എന്നാൽ എല്ലാറ്റിനുമുപരിയായി അദ്ദേഹം പരിശുദ്ധ കുർബാനയെ അതിരില്ലാത്ത സ്നേഹത്തോടെ ജീവിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം സ്പെയിനിലെ വില്ലാഫ്രാങ്ക ഡെൽ ബിയേഴ്സോയിലെ ഫ്രാൻസിസ്കൻ സന്യാസിനികളുടെ ആശ്രമത്തിൽ സംസ്കരിച്ചു.

1881-ൽ ലെയോ പതിമൂന്നാമൻ മാർപാപ്പ ലോറൻസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1959-ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു — ദൈവശാസ്ത്രജ്ഞാനത്തിനും വിശുദ്ധജീവിതത്തിനും സഭ നൽകിയ മഹത്തായ അംഗീകാരം. യഥാർഥ മഹത്വം അറിവിലോ പ്രശസ്തിയിലോ അധികാരത്തിലോ അല്ല, ദൈവത്തിനു പൂർണമായി സമർപ്പിക്കപ്പെട്ട ഹൃദയത്തിലാണ് എന്ന് ബ്രിൻഡിസിയിലെ വിശുദ്ധ ലോറൻസ് നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധ കുർബാന നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാകുമ്പോൾ, സാധാരണ മനുഷ്യർക്കുപോലും ദൈവകൃപയാൽ അസാധാരണ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഈ ഫ്രാൻസിസ്കൻ വൈദികന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.