മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ പ്രായപരിധി 80 വയസ്സായി നിശ്ചയിച്ചത് എപ്പോഴാണ്?

പ്രായം 80 ആകുന്നതോടെ പ്രമുഖരായ കർദിനാൾമാർക്ക് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ വോട്ട് ചെയ്യാനുള്ള യോഗ്യത നഷ്ടപ്പെടും. ഈ പ്രായപരിധിയെക്കുറിച്ച് കേട്ട് ശീലിച്ചവരാണ് നാം എങ്കിലും ഒരുപക്ഷേ, എന്നാണ് ഈ നിയമം നിലവിൽ വന്നത്, ഏത് മാർപാപ്പയാണ് ഇത് നടപ്പിലാക്കിയത് എന്നൊക്കെ നമ്മൾ ചിന്തിച്ചേക്കാം.

രണ്ടാം വത്തിക്കാൻ കൗൺസിലിന് മുൻപ്, കോൺക്ലേവിൽ വോട്ട് ചെയ്യുന്നതിന് കർദിനാൾമാർക്ക് പ്രത്യേകമായ പ്രായപരിധി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അതിനുശേഷം, വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ ഇത്തരം വലിയ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിനെ ബാധിച്ചേക്കാമെന്ന് പോൾ ആറാമൻ പാപ്പ നിരീക്ഷിച്ചു. മാർപാപ്പയുടെ സേവനത്തിലും, അതുപോലെ തന്നെ മാർപാപ്പയുടെ പദവി ഒഴിഞ്ഞുകിടക്കുന്ന സമയത്ത് ആഗോള സഭയുടെ ശുശ്രൂഷയിലും കർദിനാൾ പദവിക്ക് അതീവ ഗുരുതരവും സൂക്ഷ്മവുമായ ഉത്തരവാദിത്വങ്ങളാണുള്ളത്. അതിനാൽ, പ്രായമായ കർദിനാൾമാരുടെ സാഹചര്യം പരിഗണിക്കേണ്ടത് ‘സഭയുടെ വലിയ നന്മയ്ക്ക്’ ആവശ്യമാണെന്ന് 1970-ൽ പോൾ ആറാമൻ പാപ്പ വിലയിരുത്തി. അങ്ങനെ, വൈദികർക്കും മെത്രാന്മാർക്കും നേരത്തെ ഏർപ്പെടുത്തിയത് പോലെ, കർദിനാൾമാരുടെ വിരമിക്കലിനും പ്രായപരിധിക്കും വേണ്ടിയുള്ള നിയമങ്ങൾ കൊണ്ടുവരാൻ അദ്ദേഹം തീരുമാനിച്ചു.

കർദിനാൾമാരുടെ പ്രായപരിധിയുമായി ബന്ധപ്പെട്ട നിയമങ്ങൾ

ഇതിന്റെ ഫലമായി പുറത്തിറക്കിയ ‘ഇൻഗ്രാവെസെന്റം എത്താതെം’ (Ingravescentem aetatem) എന്ന അപ്പോസ്തോലിക രേഖയിൽ, കർദിനാൾമാർക്ക് 75 വയസ്സ് തികയുമ്പോൾ വത്തിക്കാൻ കാര്യാലയങ്ങളുടെ തലപ്പത്തുനിന്നും വിരമിക്കാനുള്ള കത്ത് നൽകണമെന്ന് മാർപാപ്പ വ്യക്തമാക്കി (ഇത് സ്വീകരിക്കാനും നിരസിക്കാനും മാർപാപ്പയ്ക്ക് അധികാരമുണ്ട്). കൂടാതെ, കർദിനാൾമാർക്ക് 80 വയസ്സ് തികയുമ്പോൾ കോൺക്ലേവിൽ വോട്ട് ചെയ്യാനുള്ള അവകാശം സ്വയമേവ നഷ്ടപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു അതുകൊണ്ട് തന്നെ അവർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനും കഴിയില്ല. മാത്രമല്ല, വത്തിക്കാനിലെ മറ്റ് സ്ഥിരം സമിതികളിലെ അംഗത്വവും ഇതോടെ ഇല്ലാതാകും. വിരമിക്കൽ അപേക്ഷ നൽകുന്നതുപോലെയല്ല ഇത്; 80 വയസ്സാകുമ്പോൾ വോട്ടവകാശം നഷ്ടപ്പെടുന്നത് തികച്ചും സ്വയമേവ സംഭവിക്കുന്ന ഒന്നാണ്. അതിന് മാർപാപ്പയുടെ പ്രത്യേക അംഗീകാരം ആവശ്യമില്ല.

എങ്കിലും, 80 വയസ്സ് കഴിഞ്ഞവരും കർദിനാൾ സംഘത്തിലെ (College of Cardinals) അംഗങ്ങളായി തുടരും. അതിനാൽ അവർക്ക് കോൺക്ലേവിന് മുന്നോടിയായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കൺസിസ്റ്ററികളിലും പങ്കെടുക്കാൻ സാധിക്കും.

പിന്നീട് വന്ന കാനോൻ നിയമങ്ങളിലും (1983), ‘യൂണിവേഴ്സി ഡൊമിനിസി ഗ്രെഗിസ്’ (1996) തുടങ്ങിയ രേഖകളിലും, അതുപോലെ ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാൻ ജീവനക്കാരുടെ നിയമങ്ങളിൽ വരുത്തിയ പരിഷ്കരണങ്ങളിലും ഇതിന്റെ ചില വിശദാംശങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, പ്രായപരിധിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

നിലവിലെ നിയമമനുസരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം എന്തെന്നാൽ, മാർപാപ്പ അന്തരിക്കുകയോ, പദവി ഒഴിയുകയോ ചെയ്യുന്നതിന് തൊട്ടുമുൻപ് വരെ 80 വയസ്സ് തികയാത്ത കർദിനാൾമാർക്ക് കോൺക്ലേവിൽ വോട്ട് ചെയ്യാൻ യോഗ്യത ഉണ്ടായിരിക്കും (പഴയ നിയമപ്രകാരം, കോൺക്ലേവ് തുടങ്ങുന്നതിന് മുൻപ് 80 തികയരുത് എന്നായിരുന്നു).

മെത്രാന്മാരുടെയും വൈദികരുടെയും കാര്യത്തിൽ

മെത്രാന്മാർക്കും വൈദികർക്കും കോൺക്ലേവിലെ പ്രായപരിധി ബാധകമല്ലെങ്കിലും, അവർക്കായി മറ്റ് ചില നിയമങ്ങളുണ്ട്. പോൾ ആറാമൻ പാപ്പയുടെ 1966-ലെ ഉത്തരവ് പ്രകാരം, രൂപതാ മെത്രാന്മാരും മറ്റ് സഹായ മെത്രാന്മാരും 75 വയസ്സാകുമ്പോൾ തങ്ങളുടെ വിരമിക്കൽ കത്ത് മാർപാപ്പയ്ക്ക് സമർപ്പിക്കണം. ഇത് സ്വീകരിക്കണോ അതോ നീട്ടിനൽകണോ എന്ന് മാർപാപ്പയ്ക്ക് തീരുമാനിക്കാം.

2025 നവംബറിൽ ലെയോ മാർപാപ്പ വ്യക്തമാക്കിയതനുസരിച്ച്, മെത്രാന്മാർക്ക് 75 വയസ്സിൽ വിരമിക്കാൻ അനുവാദം നൽകുന്നത് നല്ലതാണ്. എന്നാൽ കർദിനാൾമാരുടെ കാര്യത്തിൽ മാത്രം അവരുടെ ശുശ്രൂഷാ കാലാവധി ആവശ്യമെങ്കിൽ രണ്ട് വർഷത്തേക്ക് കൂടി നീട്ടിനൽകുന്നത് പരിഗണിക്കാവുന്നതാണ്. ഇടവക വികാരിമാരും 75 വയസ്സാകുമ്പോൾ തങ്ങളുടെ രൂപതാ മെത്രാന് വിരമിക്കൽ കത്ത് നൽകാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ വിരമിച്ച ശേഷവും ആരോഗ്യം അനുവദിക്കുന്നതനുസരിച്ച് അവർക്ക് മറ്റ് ആത്മീയ ശുശ്രൂഷകളിൽ സഹായികളായി തുടരാൻ സാധിക്കും.

പൗരസ്ത്യ സഭകൾ

പൗരസ്ത്യ കത്തോലിക്കാ സഭകൾക്ക് (ഉദാഹരണത്തിന് സീറോമലബാർ, സീറോമലങ്കര സഭകൾ) സ്വന്തമായി കാനോൻ നിയമങ്ങൾ ഉണ്ടെങ്കിലും, പ്രായപരിധി സംബന്ധിച്ച നിയമങ്ങൾ പൊതുവെ സമാനമാണ്. പാത്രിയർക്കീസുമാർക്കും മേജർ ആർച്ചുബിഷപ്പുമാർക്കും മാത്രമാണ് 75-ാം വയസ്സിൽ വിരമിക്കൽ കത്ത് നൽകുന്നതിൽ നിന്ന് ഇളവുള്ളത്. മറ്റ് പൗരസ്ത്യ മെത്രാന്മാർക്ക് 80 വയസ്സ് തികയുമ്പോൾ സഭയുടെ സിനഡുകളിൽ വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുമെങ്കിലും, പാത്രിയർക്കീസുമാർക്കും മേജർ ആർച്ചുബിഷപ്പുമാർക്കും ഈ പ്രായപരിധി ബാധകമല്ല.

രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം വന്ന ഈ നിയമങ്ങളെല്ലാം വാർദ്ധക്യസഹജമായ ശാരീരിക പരിമിതികളെ കണക്കിലെടുത്തുകൊണ്ടുള്ളതാണ്. പ്രായം കൂടുന്നത് മനുഷ്യന്റെ അന്തസ്സിനെ ബാധിക്കുന്നില്ലെങ്കിലും, ചില വലിയ ഉത്തരവാദിത്തങ്ങൾ ചെയ്യാനുള്ള ശാരീരികക്ഷമതയെ അത് ബാധിച്ചേക്കാം എന്ന തിരിച്ചറിവിലാണ് ഇത്തരം തീരുമാനങ്ങൾ എടുത്തിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.