
“കൃഷിക്കാരന്‍ എല്ലാ ശാഖകളെയും വെട്ടുന്നു. നല്ല ശാഖയ്ക്കും മോശം ശാഖയ്ക്കും വെട്ടേല്‍ക്കും. എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്ന് നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്ന് വെട്ടിയൊരുക്കുകയും ചെയ്യുന്നു” (15:2). എല്ലാവരുടെയും ജീവിതത്തില്‍ നൊമ്പരവും മുറിവുകളുമുണ്ട് എന്നർഥം. അപ്പോള്‍ ശാഖകളെ വ്യത്യസ്തമാക്കുന്നത് വെട്ട് കിട്ടുന്നുണ്ടോ, ഇല്ലയോ എന്നുള്ളതല്ല, മറിച്ച് വെട്ട് കിട്ടുമ്പോഴുള്ള ശാഖകളുടെ പ്രതികരണമാണ്.
നമ്മുടെ ജീവിതത്തില്‍ നൊമ്പരങ്ങളും വേദനകളുമുണ്ടാകുമ്പോള്‍ ഓര്‍ക്കുക, കൃഷിക്കാരന്‍ നമ്മെ വെട്ടിയൊരുക്കുകയാണ്; നമ്മെ വിളിക്കുകയാണ് തായ്ത്തടിയോടു ചേര്‍ന്നുനില്‍ക്കാന്‍. സഹനങ്ങളെ രക്ഷാകരമാക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. സാഹചര്യങ്ങളല്ല, അവയോടുള്ള നമ്മുടെ പ്രതികരണമാണ് നമ്മെ ജീവിതത്തിൽ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നത്. മുന്തിരിച്ചെടിയോടു ചേർന്നുനിന്നാലേ ശാഖകൾക്ക് ജീവനുണ്ടാകൂ. ഈശോയോട് ചേർന്നുനിന്നാലേ, നമ്മുടെ ജീവിതത്തിന് അർഥമുണ്ടാകൂ.
ഫാ. ജി. കടൂപ്പാറയിൽ MCBS




