സോവിയറ്റ് ഭരണകൂട ഭീകരത ഉത്തര യൂറോപ്യൻ രാജ്യങ്ങളിൽ എണ്ണമറ്റ രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് ഭരണകൂടം വേട്ടയാടിയ യുക്രൈനിലെ ചില വിശുദ്ധരുടെ ചെറുചരിത്രമാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ റഷ്യൻ അധിനിവേശത്തെ തടയാൻ ഈ വിശുദ്ധർ യുക്രൈൻ ജനതക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കട്ടെ.
1. വാഴ്ത്തപ്പെട്ട വാസിൽ വെലിച്കോവ്സ്കി
യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനും മെത്രാനുമായിരുന്നു വാസിൽ വെലിച്കോവ്സ്കി. ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിലെ സ്റ്റാനിസ്ലാവിൽ 1903 -ലാണ് വെലിച്കോവ്സ്കി ജനിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത വാസിൽ, 1920 -ൽ ലിവിലുള്ള സെമിനാരിയിൽ ചേർന്നു. 1925 -ൽ ദിവ്യരക്ഷക സഭയിൽ (റിഡംപ്‌റ്ററിസ്റ്റ് സഭ) വ്രതവാഗ്ദാനം നടത്തുകയും പിന്നീട് വൈദികനാവുകയും ചെയ്തു.
ഒരു സന്യാസി വൈദികൻ എന്ന നിലയിൽ വാസിൽ വെലിച്കോവ്സ്കി വോളിനിൽ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തു. 1942 -ൽ അദ്ദേഹം ടെർനോപിൽ ആശ്രമത്തിന്റെ മഠാധിപതിയായി. കമ്മ്യൂണിസ്റ്റ് സോവിയറ്റ് ഭരണകൂടം 1945 -ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കീവിൽ തടവിലാക്കുകയും ചെയ്തു. വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് 10 വർഷത്തെ കഠിനതടവായി അത് കുറച്ചു.
1955 -ൽ ജയിൽ മോചിതനായ വാസിൽ ലിവിവിലേക്കു മടങ്ങുകയും 1963 -ൽ മെത്രാനായി നിയമിതനാവുകയും ചെയ്തു. 1969 -ൽ മതപരമായ പ്രവർത്തനങ്ങളുടെ പേരിൽ വീണ്ടും മൂന്നു വർഷം തടവിലാക്കപ്പെട്ടു. 1972 -ൽ മോചിതനായ അദ്ദേഹം സോവിയറ്റ് യൂണിയന്റെ പുറത്ത് നാടു കടത്തപ്പെട്ടു. 1973 ജൂൺ 30 -ന് എഴുപതാം വയസിൽ കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗിൽ അദ്ദേഹം മരണമടഞ്ഞു. ജയിൽവാസത്തിനിടയിൽ നേരിടേണ്ടി വന്ന ക്രൂരമർദ്ദനങ്ങളായിരുന്നു മരണകാരണം.
മരണത്തിനു മുപ്പതു വർഷങ്ങൾക്കു ശേഷം, വാസിൽ വെലിച്കോവ്സ്കിയുടെ മൃതശരീരം കേടു കൂടാതെ കണ്ടെത്തി. 2001-ൽ വാഴ്ത്തപ്പെട്ട വാസിൽ വെലിച്കോവ്സ്കിയുടെ ഭൗതീകാവശിഷ്ടങ്ങൾ കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗിലുള്ള സെന്റ് ജോസഫ്സ് ഉക്രേനിയൻ കത്തോലിക്കാ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
2. വാഴ്ത്തപ്പെട്ട ലോറന്റിയ ഹരാസിമിവ്
യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ഒരു സന്യാസിനിയായിരുന്നു ലോറന്റിയ ഹരാസിമിവ് (1911- 1952). 1931 -ൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് എന്ന സന്യാസ സഭയിൽ പ്രവേശിച്ച അവൾ 1933 -ൽ പ്രഥമ വ്രതവാഗ്ദാനം നടത്തി. കത്തോലിക്കാ വിശ്വാസം തള്ളിപ്പറയാത്തതിനാൽ സോവിയറ്റ് ഭരണകൂടം ലോറന്റിയയെ 1951 -ൽ അറസ്റ്റ് ചെയ്യുകയും ബോറിസ്ലാവിലേക്ക് അയക്കുകയും പിന്നീട് സൈബീരിയയിലെ ടോംസ്‌കിലേക്ക് നാടു കടത്തുകയും ചെയ്തു. അവിടെ വച്ച് അവൾക്ക് ക്ഷയരോഗം പിടിപെടുകയും 1952 ജൂൺ 30 -ന് മരണമടയുകയും ചെയ്തു.
കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ കൊല്ലപ്പെട്ട രക്തസാക്ഷികളിൽ ഒരാളായി സി. ലോറന്റിയയെ ആദരിക്കുന്നു. 2001 ജൂൺ ഇരുപത്തിയേഴാം തീയതി ജോൺപോൾ രണ്ടാമർ പാപ്പ ലോറന്റിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
3. വാഴ്ത്തപ്പെട്ട വൊളോഡിമയർ പ്രിയാമാ
പടിഞ്ഞാറൻ ഉക്രൈനിയലെ സ്ട്രാദ്ക്ക് എന്ന ഗ്രാമത്തിൽ 1906 ജൂലൈയിലായിരുന്നു വോളോഡിമയറിന്റെ ജനനം. ഒരു ആരാധനാക്രമ സംഗീതജ്ഞനായി പരിശീലനം നേടിയ വോളോഡിമയർ സ്വന്തം ഗ്രാമത്തിലെ ഇടവകയിൽ ഗായകസംഘ നേതാവായിരുന്നു.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ വോളോഡിമയറിനെയും മൈക്കോള കോൺറാഡ് എന്ന വൈദികനെയും 1941 ജൂൺ 26 -ന്, തങ്ങളുടെ ഗ്രാമത്തിനു പുറത്തുള്ള ഒരു വനപാതയിലൂടെ നടക്കുമ്പോൾ സോവിയറ്റ് ഏജന്റുമാർ പിടികൂടി. രോഗിയായ ഒരു സ്ത്രീക്ക് രോഗീലേപനവും വിശുദ്ധ കുർബാനയും നൽകി തിരികെ വരുമ്പോഴായിരുന്നു സോവിയേറ്റ് ചാരന്മാർ അവരെ പിടികൂടിയത്. വോളോഡിമറും ഫാ. മൈക്കോളെയും തിരികെ എത്താത്തതിനാൽ അവരെ തിരിക്കിയിറങ്ങിയ ഗ്രാമവാസികൾ, ഒരാഴ്ചയ്ക്കു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ കാട്ടിൽ നിന്നും കണ്ടെടുത്തു. വോളോഡിമറിന്റെ നെഞ്ചിൽ ഒരു ബയണറ്റ് (കുത്തുവാൾ) കുത്തിയിറക്കിയിരുന്നു.
2001 -ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ വോളോഡിമറിനെയും ഫാ. മൈക്കോള കോൺറാഡിനെയും രക്തസാക്ഷികളും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിച്ചു.
4. വാഴ്ത്തപ്പെട്ട മൈക്കോള കോൺറാഡ്
പ്രൊഫസറും പുരോഹിതനും ആറു മക്കളുടെ പിതാവുമായിരുന്നു യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭാംഗമായിരുന്ന ഫാ . മൈക്കോള കോൺറാഡ്. റോമിലായിരുന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനവും. 1899 -ൽ വൈദികനായി അഭിഷിക്തനായി. 1930 -ൽ തിയോളജിക്കൽ അക്കാദമിയിൽ അധ്യാപകനായും നിയമനം ലഭിച്ചു.
സോവിയേറ്റ് യൂണിയന്റെ സൈന്യം ലീവിലെത്തിയപ്പോൾ ആ നഗരം വിട്ടൊഴിയാൻ മൈക്കോളയും കുടുംബവും നിർബദ്ധിതരായി. വൈദികരൊന്നും ഇല്ലാത്ത ഒരു ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ, ഞങ്ങളെ ഉപേക്ഷിച്ചു പോകല്ലേ എന്ന രോദനത്തിൽ ആ ഗ്രാമത്തിൽ തങ്ങുവാൻ മൈക്കോള തീരുമാനിച്ചു. അങ്ങനെയാണ് മൈക്കോളയും ആരാധനാക്രമ സംഗീതജ്ഞൻ വോളോഡിമയറും പരിചയപ്പെടുന്നത്.
1941 ജൂൺ ഇരുപത്തിയാറാം തീയതിയാണ് തന്റെ സുഹൃത്തിനൊപ്പം മൈക്കോളച്ചൻ രക്തസാക്ഷിയാകുന്നത്.
5. വാഴ്ത്തപ്പെട്ട ക്ലൈമെന്റി ഷെപ്റ്റിറ്റ്സ്കി
പോളണ്ടിൽ പഠിക്കുകയും ഓസ്ട്രിയൻ പാർലമെന്റിൽ അംഗമാവുകയും ചെയ്ത ക്ലൈമെന്റി ഒരു സമർത്ഥനായ നിയമപണ്ഡിതനും രാഷ്ട്രീയക്കാരനുമായിരുന്നു. ലത്തീൻ കത്തോലിക്കാ പാരമ്പര്യം അനുഷ്ഠിച്ചിരുന്ന ക്ലൈമെന്റി പിന്നീട് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പാരമ്പര്യം പിന്തുടർന്നു. 43 -ാം വയസ്സിൽ തന്റെ വക്കീൽ ജോലി ഉപേക്ഷിച്ച് യുക്രൈനിലെ ഒരു ആശ്രമത്തിൽ പ്രവേശിച്ചു. 1915 -ൽ, 46 -ാം വയസ്സിൽ അദ്ദേഹം ഒരു പുരോഹിതനായി അഭിഷിക്തനായി.
1944 -ൽ അദ്ദേഹം ആശ്രമത്തിന്റെ തലവനായി. രണ്ടാം ലോക മഹായുദ്ധസമയത്ത് യഹൂദ ആൺകുട്ടികൾക്കായി ക്ലൈമെന്റി ആശ്രമം തുറന്നു കൊടുക്കുകയും ധാരാളം പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു.
ക്ലൈമെന്റിന്റെ സഹോദരൻ ആൻഡ്രി ഷെപ്റ്റിറ്റ്സ്കി, ലിവിലെ മെത്രാപ്പോലീത്തായും യുക്രേനിയൻ കത്തോലിക്കാ സഭയുടെ തലവനുമായിരുന്നു. യുക്രേനിയൻ ബുദ്ധിജീവികളെയും മതനേതാക്കളെയും പീഡിപ്പിക്കാനുള്ള യുദ്ധാനന്തര സോവിയറ്റ് ശ്രമത്തിൽ മെത്രാപ്പോലീത്തായെ വധിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മറ്റാരു സഹോദരൻ ലിയോണും ഭാര്യയും ഈ ഗൂഢാലോചനയിൽ കൊല്ലപ്പെട്ടു.
ക്ലൈമെന്റി ഷെപ്റ്റിറ്റ്സ്കിയെ 1947 -ൽ അറസ്റ്റ് ചെയ്തു. റോമുമായുള്ള ബന്ധം ഉപേക്ഷിച്ച് ഒരു റഷ്യൻ ഓർത്തഡോക്സ് പുരോഹിതനായി ശുശ്രൂഷ ചെയ്യാൻ സമ്മർദ്ദം ഉണ്ടായി. അതിനു വിസമ്മതിച്ചതിനാൽ അദ്ദേഹത്തെ എട്ടു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. 1951 -ൽ റഷ്യയിലെ ഒരു ജയിലിൽ ക്ലൈമെന്റി അച്ചൻ രക്തസാക്ഷിയായി മരിച്ചു. 2001 -ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
6. വാഴ്ത്തപ്പെട്ട എമിലിയൻ കോവാഹ്
ആറു മക്കളുടെ പിതാവായിരുന്ന ഒരു യുക്രൈൻ പുരോഹിതനായിരുന്നു എമിലിയൻ കോവാഹ്. ലിവ്, റോം എന്നിവിടങ്ങളിലെ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കുകയും 1911 -ൽ പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്തു.
യൂഗോസ്ലാവിയയിലുള്ള യുക്രേനിയൻ കുടിയേറ്റക്കാർക്കൊപ്പം ശുശ്രൂഷ ചെയ്തു. 1919 -ൽ ബോൾഷെവിക്കുകളോട് യുദ്ധം ചെയ്യുന്ന യുക്രേനിയൻ പട്ടാളക്കാർക്കുള്ള ചാപ്ലയിനായി. 1922 -ൽ യുക്രൈനിലെ പെരെമിഷ്ലിയാനി എന്ന സ്ഥലത്ത് ഇടവക വൈദികനായി ജോലി ചെയ്യവെ, എല്ലാ മതങ്ങളിൽപെട്ട പാവപ്പെട്ടവരും അനാഥരുമായ കുട്ടികളെ അദ്ദേഹം തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.
നാസികൾ ഉക്രൈൻ ആക്രമിച്ചപ്പോൾ ധാരാളം യഹൂദരെ എമിലിയാൻ അച്ചൻ രക്ഷിച്ചു. യഹൂദരെ രക്ഷിക്കാൻ അവർക്കു ജ്ഞാനസ്നാനം നൽകുന്നു എന്ന വാർത്തയറിഞ്ഞ നാസി പട്ടാളം അദ്ദേഹത്തിനു വിലക്കേർപ്പെടുത്തിയെങ്കിലും എമിലിയൻ അതു തുടർന്നു. 1942 ഡിസംബറിൽ നാസി രഹസ്യ പോലീസ് അദേഹത്തെ അറസ്റ്റ് ചെയ്തു. 1943 ആഗസ്റ്റിൽ പോളണ്ടിലെ മജ്‌ദാനെക് തടങ്കൽപ്പാളയത്തിലേക്ക് നാടു കടത്തി. അവിടെ അദ്ദേഹം തടവുകാരെ ശുശ്രൂഷിക്കുകയും കുമ്പസാരം കേൾക്കുകയും സാധ്യമാകുമ്പോഴെല്ലാം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. 1944 മാർച്ച് മാസം ഇരുപത്തിയഞ്ചാം തീയതി മജ്‌ദാനെകിലെ ഗ്യസ് ചേമ്പറിൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.
1999 സെപ്റ്റംബർ 9 -ന് യുക്രൈനിലെ യഹൂദ കൗൺസിൽ എമിലിയാൻ അച്ചനെ ഒരു നീതിമാനായ യുക്രേനിയനായി അംഗീകരിച്ചു. 2001 ജൂൺ ഇരുപത്തിയേഴാം തീയതി ജോൺപോൾ രണ്ടാമൻ പാപ്പ എമിലിയൻ കോവാഹിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തി.
ഫാ. ജയ്സൺ കുന്നേൽ MCBS