ആർച്ചുബിഷപ്പ് ഫുൾട്ടൺ ജെ. ഷീനിനെ സ്വാധീനിച്ച 11 വയസുകാരി

ഈ സംഭവകഥ വിശുദ്ധ കുർബാനയിലേക്ക് നിങ്ങളെ അടുപ്പിക്കും.

സുപ്രസിദ്ധ അമേരിക്കൻ വാഗ്മിയും വചനപ്രഘോഷകനുമായിരുന്നു ആർച്ചുബിഷപ്പ്  ഫുൾട്ടൺ ജെ. ഷീൻ. 1979-ൽ, മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് ബിഷപ്പ്  ഷീൻ, ടെലിവിഷനിൽ ഒരു അഭിമുഖം നൽകുകയുണ്ടായി. ചോദ്യകർത്താവ് ബിഷപ്പ് ഷീനോടു ചോദിച്ചു:

“അല്ലയോ പിതാവേ, താങ്കങ്ങളുടെ പ്രസംഗങ്ങൾ ലക്ഷക്കണക്കിനു മനുഷ്യരെ പ്രചോദിപ്പിക്കുന്നു. താങ്കളെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച വ്യക്തി ആരാണ്? അത് ഒരു മാർപാപ്പ ആയിരുന്നോ?”

“അതൊരു മാർപാപ്പയോ, കർദ്ദിനാളോ, മെത്രാനോ, ഒരു പുരോഹിതനോ, ഒരു കന്യസ്ത്രീയോ ആയിരുന്നില്ല. അത് പതിനൊന്നു വയസു മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയായിരുന്നു.”

ഇതായിരുന്നു ബിഷപ്പ് ഷീനിന്റെ മറുപടി.

നാല്പതുകളുടെ അവസാനത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം ചൈനയെ അവരുടെ വരുതിയിലാക്കിയപ്പോൾ നടന്നതാണ് ഈ സംഭവം. മതവിരോധികളായിരുന്ന കമ്മ്യൂണിസ്റ്റുകാർ കത്തോലിക്കാ ദേവാലയങ്ങൾ തിരഞ്ഞുപിടിച്ചു നശിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അവർ ഒരു ഗ്രാമത്തിലെ പള്ളിയിൽ എത്തുകയും പുരോഹിതനെ പള്ളിമേടയിൽ വിട്ടുതടങ്കലിലാക്കുകയും ചെയ്തു. ദേവാലയത്തിന്റെ  വാതിൽ തുറന്ന്, അവിടെ ഉണ്ടായിരുന്ന തിരുസ്വരൂപങ്ങളും ദേവാലയവസ്തുക്കളുമെല്ലാം പട്ടാളക്കാർ തല്ലിത്തകർത്തു. അടുത്തതായി അവരുടെ ലക്ഷ്യം സക്രാരി നശിപ്പിക്കുകയായിരുന്നു. സക്രാരി കുത്തിത്തുറന്ന പട്ടാളക്കാർ, കുസ്തോതിയിൽ ഉണ്ടായിരുന്ന തിരുവോസ്തികൾ നിലത്ത്‌ വാരിവിതറി അതിനെ അപമാനിച്ചു. ഈ സംഭവങ്ങളെല്ലാം പള്ളിമേടയിലെ ജനൽപ്പാളികൾക്കിടയിലൂടെ വീക്ഷിച്ചുകൊണ്ടിരുന്ന വികാരിയച്ചൻ, ദൈവമേ പാപിയായ ഇവരോടു പൊറുക്കണമേ എന്നുപറഞ്ഞ് നെഞ്ചത്തടിച്ച് വിലപിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

സക്രാരിയിൽ കൃത്യം 32 തിരുവോസതികളുണ്ടെന്ന് പുരോഹിതന് നിശ്ചയമായിരുന്നു. ഈ സംഭവങ്ങൾ നടക്കുമ്പോൾ 11 വയസുള്ള ഒരു പെൺകുട്ടി ദേവാലയത്തിന്റെ പുറകിലിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു. പട്ടാളക്കാർ ദേവാലയത്തിൽ പ്രവേശിച്ചതേ അവൾ പള്ളിയുടെ പിറകിലത്തെ ബെഞ്ചിനടിയിൽ ഒളിച്ചിരുന്നു. പട്ടാളക്കാർ പോയപ്പോൾ അവൾ വീട്ടിലേക്കു പോയി.

ആ രാത്രിയിൽ തന്നെ ആ പെൺകുട്ടി തകർന്നുകിടക്കുന്ന ദേവാലയത്തിൽ എത്തുകയും ചിതറിക്കിടന്ന തിരുവോസ്തികൾ ഒരു പാത്രത്തിൽ ശേഖരിച്ച് ദേവാലയത്തിൽ തന്നെ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തു. എന്നും രാത്രി അവൾ തനിച്ച് ദേവാലയത്തിലെത്തി ഒരു മണിക്കൂർ ആരാധന നടത്തി ഒരോ തിരുവോസ്തി നാവിൽ ഉൾക്കൊള്ളുകയും ചെയ്തുപോന്നു. അങ്ങനെ 32 രാത്രികൾ പിന്നിട്ടു. പള്ളിമേടയിലെ ജാലകപ്പഴുതിലൂടെ വികാരിയച്ചൻ ദിവസവും ഇത് വീക്ഷിക്കുന്നുണ്ടായിരുന്നു. വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിക്കുന്ന ആത്മീയസന്താനത്തെ കണ്ട് ആ വൈദികന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

മുപ്പത്തിരണ്ടാം ദിവസം വിശുദ്ധ കുർബാന ഉൾക്കൊണ്ട് പുറത്തുവരുന്നതിനിടയിൽ അവിടെ നിരീക്ഷിക്കാൻ വന്നിരുന്ന പട്ടാളക്കാരന്റെ മുമ്പിലാണ് ആ പതിനൊന്നുകാരി ചെന്നുപെട്ടത്. ചെന്നായ്ക്കളുടെ മുമ്പിലകപ്പെട്ട കുഞ്ഞാടിന്റെ അവസ്ഥ. ഭയന്നുവിറച്ച അവൾ ഓടിയൊളിക്കാൻ ശ്രമിച്ചെങ്കിലും പട്ടാളക്കാരൻ അവളെ പിന്തുടരുകയും വെടിവച്ചു വീഴ്ത്തുകയും ചെയ്തു. വെടിയൊച്ചയും നിലവിളിയും കേട്ട് വികാരിയച്ചൻ ജനൽപ്പാളി തുറന്നുനോക്കുമ്പോൾ ഈശോയുടെയും തന്റെയും പ്രിയപ്പെട്ട ആ മകൾ തോക്കിൻകുഴലിനു മുന്നിൽ പിടഞ്ഞുമരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. നിസ്സഹായനായ ആ വൈദികന് മാറത്തടിച്ചു കരയാൻ മാത്രമേ സാധിച്ചുള്ളൂ.

ഈ സംഭവം ഷീൻ മെത്രാൻ അറിയുകയും അന്നുമുതൽ വിശുദ്ധ കുർബാനയുടെ മുമ്പിൽ ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുമെന്ന് ഈശോയോട് വാഗ്ദാനം ചെയ്യുകയും ചെയ്തു. വിശുദ്ധ കുർബാനയെ സ്നേഹിക്കാനും പൗരോഹിത്യത്തെ വിലമതിക്കാനും ബിഷപ്പ് ഷീനിനെ ഏറ്റവും സ്വാധീനിച്ചത് വിദൂരനാട്ടിൽ നിന്നുള്ള പീഡനസഭയിലെ ഒരു പതിനൊന്നുകാരി പെൺകുട്ടിയായിരുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.