പാക്കിസ്ഥാനിൽ മുസ്ലിം തീവ്രവാദികൾ കത്തോലിക്കാ ദേവാലയം ആക്രമിച്ചു

പാക്ക് അധീന പഞ്ചാബിൽ കത്തോലിക്കാ ദേവാലയത്തിനു നേരെ തീവ്ര ഇസ്ലാമികവാദികളുടെ ആക്രമണം. ആരിഫ് വാല ജില്ലയിൽ സ്ഥിതിചെയ്യുന്ന കത്തോലിക്കാ ദേവാലയം സർക്കാർ അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്ന് ആരോപിച്ചാണ് ഇസ്ലാമികവാദികൾ ആക്രമണം നടത്തിയത്.

ദേവാലയത്തിന്റെ മതിലും മുൻവാതിലും അക്രമികൾ തകർത്തു. ആക്രമണത്തിനു പിന്നിൽ ക്രൈസ്തവരോടുള്ള പകയാണെന്ന് കത്തോലിക്കർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഒരു കത്തോലിക്കാ വിശ്വാസി നൽകിയ സ്ഥലത്തെ കെട്ടിടത്തിലാണ് വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. തിരുസഭയിലെ വിശുദ്ധ ദിനങ്ങളിൽ സമീപ ദേവാലയത്തിൽ നിന്നും വൈദികർ വിശുദ്ധ കുർബാന ചൊല്ലാൻ ഇവിടെ എത്തിയിരുന്നു. ഇതിനിടെ കെട്ടിടത്തിന്റെ പുറത്ത് ചുറ്റുമതില്‍ പണിയുവാന്‍ വിശ്വാസികള്‍ ശ്രമിച്ചതിനെ തുടർന്നാണ് ആക്രമണം.

ഏകദേശം അറുപതോളം തീവ്ര ഇസ്ലാമികവാദികൾ ചുറ്റികകളും, ട്രാക്ടറുമായി എത്തിയാണ് ദേവാലയം തകർത്തത്. ആക്രമണത്തെ തുടർന്ന് ക്രൈസ്തവ വിശ്വാസികളും, ഇസ്ലാം മതവിശ്വാസികളുമായി പോലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയെങ്കിലും അംഗീകാരമില്ലാതെ പ്രവർത്തിച്ചതു മൂലമാണ് കെട്ടിടം തകർത്തതെന്നു പറഞ്ഞ് അക്രമികളെ പിന്തുണയ്ക്കുകയാണ് പോലീസ് ചെയ്തത്.