ഏപ്രിൽ 24: വി. വിൻസെൻറ് ഡി പോളിൻ്റെ 443-ാം ജന്മദിനം

സി. സോണിയ കെ. ചാക്കോ ഡിസി

പതിനേഴാം നൂറ്റാണ്ടിന്റെ ഉദയസൂര്യനും ഉപവി പ്രവർത്തനങ്ങളുടെ ചിറകില്ലാത്ത മാലാഖയും വൈദിക പരിശീലനത്തിൻറെ നവോത്ഥാന നേതാവും, എളിമയുടെ മൂർത്തി ഭാവവും, ലാളിത്യത്തിന്റെ  ആൾരൂപവുമായിരുന്നു വിശുദ്ധ വിൻസെൻ്റ് ഡി പോൾ. രണ്ട് സന്യസ്ത സഭകളുടെയും (കോൺഗ്രിഗേഷൻ ഓഫ് മിഷൻ ഇന്ന് 3500 അംഗങ്ങളും & ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഇന്ന് 14,500 അംഗങ്ങളും ഉള്ളത്) ലേഡീസ് ചാരിറ്റി എന്ന സംഘടനയുടെയും സ്ഥാപകനും ആണ് ഈ വിശുദ്ധൻ.

ഇന്ന് ഇരുന്നൂറിലധികം സന്യസ്ത സഭകളുടെ പ്രചോദകനും സ്വർഗീയ മധ്യസ്ഥനുമായി സകല ഉപവി പ്രവർത്തനങ്ങളുടെയും മധ്യസ്ഥനായി തിരുസഭയെ അനുഗ്രഹിക്കുന്നു. ആഗ്വിയോൺ പ്രഭു പറഞ്ഞതുപോലെ “ആറു വിശുദ്ധരുടെ ജോലി ഒറ്റക്കു ചെയ്ത വിൻസെൻ്റ് ” അന്നും ഇന്നും പ്രവർത്തന നിരതനാണ്‌. ആ മഹാ വിശുദ്ധ കാൽപ്പാടുകൾ പിന്തുടർന്ന് പത്തോളം വിശുദ്ധരും നൂറിലധികം വാഴ്ത്തപ്പെട്ടവരും നിരവധി രക്തസാക്ഷികളും സ്വർഗ്ഗത്തിൽ നിന്നും നമുക്കായി മാധ്യസ്ഥ്യം വഹിക്കുന്നു.

ഇന്ന് വിശുദ്ധന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ഏറ്റവും സന്തോഷവദനരായി ഉണ്ടാവുക (CM) കോൺഗ്രിഗേഷൻ ഓഫ് മിഷൻ അംഗങ്ങളും, ഡോട്ടേഴ്സ് ഓഫ് ചാരിറ്റി (DC) അംഗങ്ങളും അന്നും ഇന്നും ഇവരുടെ സേവനം സ്വീകരിച്ച കോടിക്കണക്കിന് പാവങ്ങളുമായിരിക്കും.

സ്വർഗ്ഗം മുഴുവൻ സന്തോഷത്താൽ നിറഞ്ഞുനിൽക്കുന്ന ഈ ധന്യ ദിനത്തിൽ ഞാൻ ഉൾപ്പെടുന്ന വിൻസെൻഷൻ സഭയുടെ എല്ലാ അംഗങ്ങൾക്കും ഒപ്പം ഏറ്റവും കൃതജ്ഞത ഭരിതരായി സ്നേഹത്തോടെ പാടുന്നു – “പ്രിയ പിതാവേ, വിൻസെൻറ് ഡി പോളേ, 439-ാം ജന്മദിനാശംസകൾ!”

400 വർഷങ്ങൾക്ക് മുൻപ് വിൻസെൻറ് ഡി പോൾ നേരിൽ കണ്ടിരുന്ന പ്ലേഗ് എന്ന പകർച്ചവ്യാധിയുടെ വ്യാപനവും ഏറെ ഹൃദയഭേദകമായിരുന്നു. 1628 – 1631 കളിൽ ഒരു മില്യൺ ആളുകൾ ഫ്രാൻസിൽ മാത്രം പ്ലേഗിനാൽ മരണപ്പെട്ടു. ഇറ്റലിയിൽ നിന്നും 2,80,000 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 165- ൽ നേപ്പിൾസിൽ ഒന്നര ലക്ഷം ആളുകളെ പ്ലേഗ്‌ വിഴുങ്ങിയപ്പോൾ 1657 – ലെ പ്ലേഗിൽ ജനീവ നഗരത്തിലെ പകുതി ആളുകളുടെ ജീവൻ ആ മഹാമാരിയെടുത്തു.

നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ മരിച്ചുവീഴുന്ന മനുഷ്യരെ അടക്കുവാൻ ആരുമില്ലാത്ത അവസ്ഥ. രോഗത്താൽ വലയുന്നവരെ ശുശ്രൂഷിക്കാൻ ആരുമില്ല. രോഗവിവരം അറിയുമ്പോൾ കുടുംബങ്ങൾ സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല. ഇങ്ങനെയുള്ള ആയിരങ്ങളുടെ അടുത്തേക്ക് സഹായഹസ്തങ്ങളുമായി വിശുദ്ധ വിൻസെൻ്റ് ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിനെയും മിഷൻ വൈദികരെയും അയച്ചു. “എന്റെ പുത്രിമാരേ, കർത്താവിനെ ആണ് നിങ്ങൾ ശുശ്രൂഷിക്കുന്നത്, നിങ്ങൾ പാവങ്ങളെ കൈവെടിയരുത്. അവർ നമ്മുടെ ഭാഗമാണ്. നിങ്ങളുടെ ആരോഗ്യത്തെ സൂക്ഷിക്കാൻ മറക്കരുത്” എന്ന ഒറ്റ നിർദ്ദേശത്തിൽ അവരെ പ്ലേഗ് ബാധിതരിലേക്ക് അയച്ചു. അങ്ങനെ ശുശ്രൂഷിച്ചതുവഴി ഞങ്ങളുടെ ആദ്യ സഭാംഗം സിസ്റ്റർ മാർഗരറ്റ് നാസോ പ്ലേഗ് പിടിച്ച് മരണമടഞ്ഞു. ആ പാതയിൽ അനേകർ ധീരതയോടെ സേവനത്തിലൂടെ മരണത്തിന് കീഴടങ്ങി. മരണമടഞ്ഞ സഭാംഗങ്ങളുടെ പട്ടിക കണ്ണുനീരോടെയേ കാണാൻ ആകൂ. അങ്ങിനെ കണ്ണുനീരോടെയാണ് മരണവാർത്ത വിശുദ്ധനും കേട്ടത്. തന്റെ എഴുത്തുകളിൽ 300-ലധികം പ്രാവശ്യം പ്ലേഗിനെക്കുറിച്ചദ്ദേഹം പ്രതി പാദിച്ചിട്ടുണ്ട്. എങ്കിലും ആയിരങ്ങൾക്ക് ജീവനും, വിശ്വാസവും, പ്രതീക്ഷയും ലോകത്തിലേക്ക് പകരാൻ വിൻസെൻ്റ് ഡി പോളിനും സഹോദരിമാർക്കും മറ്റു മിഷൻ വൈദികർക്കും സാധിച്ചിരുന്നു.

ആദ്യകാലങ്ങളിൽ പലപ്പോഴും വിൻസെൻറ് ഡിപോൾ തനിച്ചായിരുന്നു അവർക്കുവേണ്ടിയുള്ള അന്ത്യകർമ്മങ്ങൾ ചെയ്യുവാനും സംസ്കരിക്കാനും ഉണ്ടായിരുന്നത്. “ദൈവത്തിൻറെ കരുണയെ പ്രതിഫലിപ്പിക്കുന്ന മരുപ്പച്ചകൾ ആവണം ഓരോ ക്രിസ്ത്യാനിയും” എന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്ബോധനത്തിൽ അടിവരയിട്ട് നമുക്ക് ഏറ്റു പറയുവാൻ നമ്മുടെ ഓരോരുത്തരുടെയും മുന്നിൽ വഴിവിളക്കായും ദൈവതിരുമുമ്പിൽ മിഴി വിളക്കായും മിന്നി വിളങ്ങുന്ന വത്സലതാതനാണ് പാവങ്ങളുടെ സ്വന്തം പിതാവും ഞങ്ങളുടെ സഭാസ്ഥാപകനുമായ വിശുദ്ധ വിൻസെൻറ് ഡി പോൾ.

ഇപ്പോൾ പാവങ്ങളും പണക്കാരനും തമ്മിലുള്ള വലിയ അന്തരങ്ങളുടെയും അസമത്വങ്ങളുടെയും നടുവിൽ പാരീസിൽ നിന്നും ഉയർന്ന് തിരുസഭയ്ക്ക് മുഴുവൻ പരസ്നേഹ പ്രവർത്തനങ്ങളുടെയും പുണ്യങ്ങളുടെയും വർണ്ണക്കുട ചാർത്തിയ തിരുസഭാ സ്നേഹിയും തനയനും ആണ് വിശുദ്ധ വിൻസെൻറ്. മിണ്ടാ മഠങ്ങളുടെ നാലു മതിൽക്കെട്ടിൽ നിന്നു പട്ടിണിയാലും, രോഗങ്ങളാലും വേദനകളും നിലവിളിക്കുന്നവരുടെ അടുത്തേക്ക് സഭാ ചരിത്രത്തിൽ ആദ്യമായി സന്യസ്തരെ അയച്ച ഡോക്ടേഴ്സ് ഓഫ് ചാരിറ്റി (DC) എന്ന വനിതകൾക്കു വേണ്ടി 1633- ൽ വിശുദ്ധ ലൂയീസക്ക് ഒപ്പം സ്ഥാപിച്ച ധീരനായ വിശുദ്ധനാണ് വിശുദ്ധ വിൻസെൻ്റ്.

പട്ടിണി പാവങ്ങളുടെയും അടിമകളുടെയും ആത്മീയ ആവശ്യം മനസ്സിലാക്കി ആത്മീയ അവർക്ക് വേണ്ടി വചനം പ്രസംഗിക്കുവാനും വൈദികരുടെ പരിശീലനത്തിന് വേണ്ടിയും 1617- ൽ കോൺഗ്രിഗേഷൻ ഓഫ് ദ മിഷൻ (CM) സഭ വൈദികർക്കായി വിൻസെൻറ് ഇപ്പോൾ സ്ഥാപിച്ചു.

കരുണയുടെ മരുപ്പച്ചകളായി’ സ്നേഹത്തിൻറെ കടലായി, മനുഷ്യത്വത്തെയും സ്വന്തം സ്വഭാവമാക്കി സമൂഹത്തിന്റെ  അടിത്തറയിലേക്കും, ഉന്നത സ്ഥാനങ്ങളിലേക്കും ഒരുപോലെ കടന്ന് ചെന്ന് ആലംബഹീനരുടെയും അത്താണിയായ വന്ദ്യ പുരോഹിതനാണ് വിശുദ്ധ വിൻസെന്റ്. അദ്ദേഹത്തിന്റെ  കൈകളിൽ കുഞ്ഞുങ്ങളും കാല് ചുവട്ടിൽ പട്ടിണി പാവങ്ങളും ഇല്ലാതെ ഒരു ഐക്കണും നാം കാണാറില്ല.

കുറവുകൾ നിറഞ്ഞ തൻറെ ജീവിതത്തിൽ കുറവുകൾ നികത്തുന്ന ഉറവിന് അരികെ, വിശുദ്ധ കുർബാനക്കരികെ മണിക്കൂറുകൾ ചിലവിട്ട വിശുദ്ധൻ കർത്താവിൽ നിന്നും സ്നേഹം സ്വീകരിച്ച് ആ തീജ്വാലകളാൽ കർത്താവിന്റെ  രോഗിയായ, ദീനതയുള്ള, വയർ ഒട്ടിയ മുഖംതേടി തെരുവിലേക്കിറങ്ങി ആയിരങ്ങളിൽ ദൈവത്തെ കണ്ടു. ആ പുണ്യകരങ്ങളിൽ നിന്നും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയവർ അനേകം, ജീവിതത്തിൽ അർഥം കണ്ടെത്തിയവർ അനേകം. വിശുദ്ധന്റെ ജീവിതത്തിൽ നിന്ന് ആ ചൈതന്യം ഉൾക്കൊണ്ട് വിശുദ്ധിയുടെ പടവുകൾ കയറിയവർ ആയിരങ്ങൾ.

1967 മാർച്ച് 25- ന് പോൾ ആറാമൻ പാപ്പ ”ജനതകളുടെ പുരോഗതി” എന്ന ചാക്രിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു: നിരവധി ആളുകൾ സഹിക്കുന്നു. ചിലരുടെ പുരോഗതിയും മഹാഭൂരിപക്ഷത്തിൻ്റെ നിശ്ചലതയും തമ്മിലുള്ള വിടവ് വർദ്ധിച്ചുവരുന്നു. അനീതിനിറഞ്ഞ സാഹചര്യങ്ങളുടെ നിലവിളി സ്വർഗ്ഗത്തോളം ഉയരുന്നു.” നമ്മുടെ ലോകം അനുഭവിക്കുന്ന വേദനകൾക്ക്, പാപങ്ങൾക്ക്, മഹാ പകർച്ചവ്യാധികൾക്ക് ഇവയ്ക്കെല്ലാം മറുമരുന്നായി വിശുദ്ധ കുർബാനയിൽ നിന്നും സജീവതയുടെ ചൈതന്യം ഉൾക്കൊണ്ട് ദരിദ്രരിൽ രോഗികളും ആർദ്രമായ രക്ഷയ്ക്കായി ദിവ്യനാഥന്റെ കൈകൾ ആയി പ്രവർത്തിച്ച വിൻസെൻറ് ഡി പോളിന്റെ തീക്ഷണതയും, പരസ്നേഹവും നമുക്ക് പ്രാവർത്തികമാക്കാം.

വിൻസെൻറ് ഡി പോളേ, ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമേ.

സി. സോണിയ കെ. ചാക്കോ ഡി.സി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.