പരിശുദ്ധാത്മാവ് നമ്മിലേക്കു വരുന്ന രണ്ടു മാർഗ്ഗങ്ങൾ 

പന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുന്ന ഈ ദിനങ്ങളിൽ നാം ചിന്തിച്ചതും ധ്യാനിച്ചതുമൊക്കെ, ഈശോ അയച്ച സഹായകനായ പരിശുദ്ധാത്മാവിനെ കുറിച്ചാണ്. പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി നാം ഒരുങ്ങുമ്പോൾ വിശുദ്ധ ഗ്രന്ഥം അനുസരിച്ച് അവിടുന്ന് നമ്മിലേക്കു വരുന്ന രണ്ട്‌ മാർഗ്ഗങ്ങളുണ്ട്. അവയെ നമുക്കൊന്ന് പരിചിന്തനം ചെയ്യാം…

1. വ്യക്തിപരമായി നമ്മിലേക്ക്‌ കടന്നുവരുന്ന പരിശുദ്ധാത്മാവ് 

“ഈശോ അവരുടെ നടുക്ക് വന്നു നിന്നു. എന്നിട്ട് ശിഷ്യന്മാരോട് പറഞ്ഞു, സമാധാനം നിങ്ങളോടു കൂടെ. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ എന്ന് പറഞ്ഞുകൊണ്ട് അവൻ അവരുടെമേൽ നിശ്വസിച്ചു.” അപ്പസ്തോല പ്രവർത്തനത്തിൽ ഈശോ ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവിനെ വർഷിച്ചതായി പറയുന്നത് ഇപ്രകാരമാണ്.

ഈ വാക്കുകൾ വളരെ പ്രധാനപ്പെട്ടവയാണ്. ഈശോ തന്റെ സുഹൃത്തുക്കളുടെ-ശിഷ്യന്മാരുടെ പക്കലെത്തി അവർക്ക് സമാധാനം ആശംസിച്ചുകൊണ്ട് അവരുടെമേൽ നിശ്വസിക്കുന്നു. ഈശോയുടെ ശ്വാസം അത് ദൈവത്തിന്റെ ശ്വാസമാണ്. അത് പരിശുദ്ധാത്മാവിനെ പ്രദാനം ചെയ്യുന്നു. ഇതു തന്നെയാണ് കൂദാശകളിലൂടെയും സംഭവിക്കുന്നത്. നമ്മോടു കൂടെ ആയിരിക്കാൻ ഈശോ സ്ഥാപിച്ച കൂദാശകളിലൂടെ നാം ഓരോരുത്തരിലേക്കും എത്തുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ അവിടത്തെ തിരുശരീര-രക്തങ്ങൾ നമുക്ക് നൽകിക്കൊണ്ട് അവിടുന്ന് നമുക്ക് ജീവൻ നൽകുന്നു.

ഇത്തരത്തിൽ പരിശുദ്ധാത്മാവിന്റെ ആവാസം നമുക്ക് അനുഭവേദ്യമായാൽ പിന്നെ നാം മറ്റൊരു വ്യക്തിയായി മാറും. റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ വി. പൗലോസ് ശ്ലീഹാ പറയുന്നു: “പരിശുദ്ധാത്മാവ്  അടിമത്വത്തിന്റെ ആത്മാവല്ല. ആബാ പിതാവേ എന്ന് ദൈവത്തെ വിളിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ആത്മാവാണ്” എന്ന്. പരിശുദ്ധാത്മാവ് വന്നുകഴിഞ്ഞാൽ നാം ദൈവത്തിന്റെ മക്കളായി മാറും.

2 . നമ്മെ കൂട്ടായ്മയുടെ അനുഭവത്തിലേക്ക് നയിച്ചുകൊണ്ട് കടന്നുവരുന്ന പരിശുദ്ധാത്മാവ് 

പരിശുദ്ധാത്മാവ്, പന്തക്കുസ്താ തിരുനാൾ ദിനത്തിൽ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ശിഷ്യന്മാരുടെമേൽ തീനാവുകളുടെ രൂപത്തിൽ എഴുന്നള്ളിവന്നു. പിന്നെ അവിടെ നടന്നത് അസാധാരണമായ ഒന്നായിരുന്നു. പല ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ചു കൂടിയിരുന്നു അവിടെ. വെറും മുക്കുവരായ ശിഷ്യന്മാർ പറഞ്ഞത് അവരവരുടെ ഭാഷകളിൽ അവർ കേൾക്കുകയും മനസിലാക്കുകയും ചെയ്തു.

ഇതാണ് പരിശുദ്ധാത്മാവിന്റെ ഒരുമിപ്പിക്കുന്ന ശക്തി. നമ്മൾ ഓരോരുത്തരും വ്യത്യസ്തരെങ്കിലും ദൈവതിരുമുമ്പിൽ നമ്മെ ഒരുമിപ്പിക്കുന്ന ദൈവമക്കൾ എന്ന പ്രത്യേകതയെ പരിശുദ്ധാത്മാവ്  ഓർമ്മിപ്പിക്കുകയും ആ കൂട്ടായ്മയിലൂടെ നമ്മിലേക്ക്‌ കടന്നുവരികയും ചെയ്യും.