കമ്പ്യൂട്ടർ സയൻസിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ വനിത ഒരു സന്യാസിനിയായിരുന്നു

ലോകത്തിൽ ആദ്യമായി കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയത് ഒരു സന്യാസിനിയായിരുന്നു. സി. മേരി കെന്നെത്ത് കെല്ലർ ആയിരുന്നു ആ സന്യാസിനി. ലോകത്തെ മുഴുവൻ അതിശയിപ്പിച്ചുകൊണ്ട് ഈ നേട്ടം വരിച്ച സിസ്റ്റർ, കമ്പ്യൂട്ടർ വിദ്യാഭ്യാസം നേടാനും ആ മേഖലയിലേക്ക് വളർന്നുവരാനും അനേകം സ്ത്രീകളെ പ്രചോദിപ്പിച്ചു. 1985 ജനുവരി പത്തിനാണ് സി. മേരി കെന്നെത്ത് കെല്ലർ മരണമടഞ്ഞത്. ഈ സന്യാസിനിയുടെ ജീവിതം അറിയാം.

1914-ൽ ഓഹിയോയിലാണ് മേരി കെന്നെത്ത് കെല്ലർ ജനിക്കുന്നത്. ആഴമായ ദൈവവിശ്വാസത്തിൽ വളർന്നുവന്ന ആ പെൺകുട്ടി ദൈവവിളിയുടെ പാതയിൽ മുന്നോട്ടുനീങ്ങി. 1932-ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിൽ പ്രവേശിച്ച ഇവർ 1940-ൽ സന്യാസിനിയായി. ശേഷം ഡിപോൾ സർവകലാശാലയിൽനിന്നും ബി.എസ്. മാത്തമാറ്റിക്സും എം.എസ്. മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും നേടിയെടുത്തു. 1960-കളിൽ സിസ്റ്റർ കെല്ലർ വിസ്കോൺസിൻ സർവകലാശാലയിൽ പഠിച്ചു. തുടർന്ന് പർഡ്യൂ, മിഷിഗൺ സർവകലാശാല, ഡാർട്ട്മൗത്ത് കോളേജ് എന്നിവിടങ്ങളിൽ തുടർപഠനം നടത്തി.

1958-ൽ ഡാർട്ട്മൗത്ത് നാഷണൽ സയൻസ് ഫൗണ്ടേഷന്റെ കമ്പ്യൂട്ടർ സയൻസ് സെന്ററിൽ സി. മേരി ജോലിചെയ്യാൻ തുടങ്ങി. മുൻകാലങ്ങളിൽ ഇവിടെ സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു. അത് സി. മേരിയുടെ ഗവേഷണങ്ങളെ കൂടുതൽ എളുപ്പമാക്കി. ഇവിടെ ജോലിചെയ്‌തിരുന്ന സമയം കമ്പ്യൂട്ടർ ഭാഷ – ബേസിക് വികസിപ്പിച്ചെടുക്കാൻ സിസ്റ്ററിനും സംഘത്തിനും കഴിഞ്ഞു. അങ്ങനെ ബേസിക് എന്ന പ്രോഗ്രാമിങ് ലാംഗ്വേജിന്റെ കോ-ഫൗണ്ടറായി മാറി ഈ സന്യാസിനി. കൂടാതെ, ഈ കണ്ടുപിടിത്തത്തിലൂടെ കൂടുതൽ ആളുകൾക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ കഴിയുമെന്ന മേന്മയും സമ്മാനിച്ചു.

1965-ൽ കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി നേടിയ ആദ്യത്തെ അമേരിക്കൻ വനിതയായി സി. മേരി. അതിനുശേഷം സിസ്റ്റർ, അയോവയിലെ ക്ലാർക്ക് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം സ്ഥാപിച്ചു. 20 വർഷത്തോളം ആ ഡിപ്പാർട്ട്മെന്റിനെ മുന്നോട്ടുനയിച്ചത് സി. മേരി ആയിരുന്നു. തുടർന്നുള്ള ജീവിതത്തിലൊക്കെയും അധ്യാപികയായി അനേകര്‍ക്ക് കമ്പ്യൂട്ടർ പഠിക്കാൻ പ്രചോദനമായി അവർ നിലകൊണ്ടു; പ്രത്യേകിച്ച്, സ്ത്രീകൾക്ക്.

അന്നത്തെ കാലത്ത് സ്ത്രീകൾ അധികം കടന്നുവരാത്ത ഒരു മേഖലയായിരുന്നു ഇത്. ആ പ്രവണത മാറ്റാൻ സിസ്റ്റർ മേരിക്കു കഴിഞ്ഞു. അങ്ങനെ വികസനങ്ങളുടെ, പുരോഗതിയുടെ ചരിത്രത്തിൽ തന്റേതായ ഒരു ഇടം സ്ഥാപിക്കാൻ ഈ സന്യാസിനിക്കു കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.