“നിങ്ങൾ എന്നെ കൊന്നോളൂ; എന്നാലും കുമ്പസാര രഹസ്യം ഞാൻ പുറത്തു പറയില്ല” – ഒരു വൈദികന്റെ ധീരസാക്ഷ്യം

സിബിൾ റോസ് സാബു
സിബിൾ റോസ് സാബു

മെക്സിക്കോയിലെ ക്രിസ്റ്റെരോ യുദ്ധകാലം. കത്തോലിക്കാ വിശ്വാസത്തിനെതിരെ മെക്സിക്കൻ ഭരണക്കൂടം പരസ്യായുധം പ്രഖ്യാപിക്കുകയും കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചവരെ കൊന്നൊടുക്കുകയും ചെയ്തിരുന്ന കാലഘട്ടം! തങ്ങളുടെ വിശ്വാസം ജീവിക്കാൻ യാതൊരു വിധത്തിലും ഭരണകൂടം അനുവദിക്കില്ല എന്നു മനസിലാക്കിയ കത്തോലിക്കർ ചെറുത്തുനിൽക്കാൻ തീരുമാനമെടുക്കുന്നു.

‘ക്രിസ്തുരാജൻ നീണാൾ വാഴട്ടെ’ (വിവാ ക്രിസ്റ്റോ റേയ്) എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ‘ക്രിസ്റ്റെരോ’ എന്ന പേരിൽ കത്തോലിക്കർ അതിജീവനത്തിനായി ഒരുമിക്കുന്നു. ‘രാജ്യദ്രോഹികൾ’ എന്ന് മുദ്രകുത്തി അവരിൽ ചിലരെ മെക്സിക്കൻ പട്ടാളം കൊന്നൊടുക്കുകയും കാരാഗൃഹത്തിൽ അടക്കുകയും ചെയ്യുന്നു.

പ്രായമായ ഒരു സ്ത്രീക്ക് വിശുദ്ധ കുർബാനയുമായി പോകുന്ന വഴി മെക്സിക്കൻ പട്ടാളം പിടികൂടിയ ഒരു വൈദികനും അതേ കാരാഗൃഹത്തിലുണ്ടായിരുന്നു. മെക്സിക്കൻ ജനറൽ ആ വൈദികനോട് ക്രിസ്റ്റെരോ പോരാളികളുടെ കുമ്പസാരം കേൾക്കാൻ ആവശ്യപ്പെടുന്നു. കുമ്പസാര കൂദാശക്കു ശേഷം ആ വൈദികൻ കേട്ട കുമ്പസാര രഹസ്യങ്ങൾ തന്നോട് വെളിപ്പെടുത്താൻ മെക്സിക്കൻ ജനറൽ ആജ്ഞാപിക്കുന്നു. ‘കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ തനിക്ക് അധികാരമില്ല’ എന്നു പറഞ്ഞ വൈദികനെ തോക്ക് ചൂണ്ടി ‘സ്വന്തം ജീവൻ വേണോ, അതോ കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കണോ എന്ന് തീരുമാനിക്കൂ’ എന്നു പറഞ്ഞു അദ്ദേഹം ഭീഷണിപ്പെടുത്തി. ‘തന്നെ വധിച്ചുകൊള്ളൂ, എന്നാലും കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ സാധ്യമല്ല’ എന്ന് ആ വൈദികൻ ഉറപ്പിച്ചു പറഞ്ഞു.

തൊട്ടടുത്ത ദിവസം വൈകുന്നേരമായപ്പോൾ മെക്സിക്കൻ പട്ടാളം അദ്ദേഹത്തെ ഒരു സെമിത്തേരിയിൽ കൊണ്ടുവന്നു. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വിസമ്മതിച്ച ആ വൈദികനു നേരെ മെക്സിക്കൻ പട്ടാളം നിറയൊഴിച്ചു. തലയിൽ വെടി കൊണ്ട വൈദികൻ ആ സെമിത്തേരിയിൽ തൽക്ഷണം മരിച്ചുവീണു. രണ്ടായിരം ആണ്ടിൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ വി. മത്തെയോ കോറെയോ മാഗായാനേസ്‌ എന്ന, കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കാൻ വേണ്ടി രക്തസാക്ഷിത്വം വരിച്ച വൈദികനാണ് അദ്ദേഹം.

ഇനിയുമുണ്ട് കത്തോലിക്കാ സഭക്ക് മുതൽക്കൂട്ടായി കുമ്പസാരം എന്ന കൂദാശക്കുവേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികളായ വിശുദ്ധർ. ഓർമ്മയിൽ വരുന്ന മറ്റൊരു വിശുദ്ധൻ വൈദികരുടെ മദ്ധ്യസ്ഥാനായ ആർസിലെ ജോൺ വിയാനി പുണ്യാളനാണ്. ആർസ് എന്ന പ്രദേശത്തെ മുഴുവൻ മാനസാന്തരത്തിലേക്കു നയിച്ച വി. ജോൺ വിയാനിയെ കാണാൻ ആയിരങ്ങളാണ് ദിവസവും എത്തിച്ചേർന്നിരുന്നത്. ഒരു ദിവസം പതിനാറു മണിക്കൂറുകൾ വരെ അദ്ദേഹം കുമ്പസാരക്കൂട്ടിൽ ചിലവഴിക്കുന്നത് സാധാരണമായിരുന്നു.

കുമ്പസാരിക്കാൻ വന്ന ജനാവലിയെ കണ്ടിട്ട് വൈദികരുടെ വാർഷികധ്യാനത്തിൽ നിന്നു പോലും രൂപതാ മെത്രാൻ അദ്ദേഹത്തിന് ഇളവ് കൊടുത്തിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്. മാനസാന്താരപ്പെടുന്ന ഓരോ മനുഷ്യനും സൗഖ്യത്തിന്റെ കൂദാശ നൽകുക എന്നുള്ളത് ഈശോമിശിഹാ അവളെ ഭരമേൽപ്പിച്ച കർത്തവ്യമാണെന്ന് സഭ മനസിലാക്കുന്നു.

കുമ്പസാരക്കൂട്ടിൽ ഇരിക്കുന്നത് ഒരു വൈദികനല്ല; അത് എനിക്കുവേണ്ടി കുരിശിൽ മരിച്ച എന്റെ ഈശോ തന്നെയാണ്. ‘പറ്റിപ്പോയി ഈശോയേ’ എന്ന് ഞാൻ ചെന്നു പറയുമ്പോൾ വീണിടത്ത് നിന്ന് എഴുന്നേൽപ്പിച്ച്, സാരമില്ല മകനേ/ മകളേ എന്നു പറയുന്ന എന്റെ ഈശോ, സമരിയാക്കാരിയെ കാത്ത് കിണറ്റിൻകരയിൽ ഇരുന്നതു പോലെ ഞാൻ വരുന്നതും നോക്കി കാത്തിരിക്കുന്ന ഇടമാണ് കുമ്പസാരക്കൂട്.

ഇത്രയും പറഞ്ഞത്, കുമ്പസാരം എന്ന വിശുദ്ധമായ കൂദാശയെ അവഹേളിക്കുംവിധം ചിത്രീകരിച്ച ഒരു പരസ്യചിത്രം ഇന്ന് ശ്രദ്ധയിൽപെട്ടതു കൊണ്ടാണ്. മലയാള സിനിമ ഹാസ്യമുഹൂർത്തങ്ങൾ സൃഷ്ടിക്കാൻ കുമ്പസാരത്തെ തെരഞ്ഞെടുത്തിട്ട് വർഷങ്ങളായി. എന്നാൽ ഇന്ന് കണ്ട പരസ്യചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് മാർത്തോമ്മാ സഭയിലെ ഒരു വൈദികനാണ് എന്നതാണ് വേദനാജനകം. മാർത്തോമ്മാ സഭയിൽ അനുഷ്ഠിക്കാത്ത ഒരു കൂദാശയാണ് രഹസ്യ കുമ്പസാരം എന്നിരിക്കെ കത്തോലിക്കാ സഭയുടെ ഏഴു കൂദാശകളിലൊന്നായ വിശുദ്ധ കുമ്പസാരത്തെ വികലമായി ചിത്രീകരിക്കുന്ന ഒരു പരസ്യചിത്രത്തിൽ സാമ്പത്തികലാഭത്തിനു വേണ്ടി അദ്ദേഹം അഭിനയിക്കരുതായിരുന്നു. തന്റെ പ്രവർത്തിയെ ന്യായീകരിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പിന്നീട്‌ പോസ്റ്റും ഇട്ടു.

ഇങ്ങനെ ഒരു പരസ്യചിത്രം നിർമ്മിച്ചതും ഇതിന്റെ കോൺസെപ്റ്റ് കൊണ്ടുവന്നതും മറ്റൊരു മതത്തിൽപെട്ടവരാണെന്നതും കാലങ്ങളായി ക്രൈസ്തവ വിശ്വാസത്തിനു നേരെ നടത്തിവരുന്ന മാധ്യമ അവഹേളനങ്ങളുടെ ഭാഗമായി കാണാനേ നിർവ്വാഹമുള്ളൂ. ഈ തവണ അതിന് കൂട്ട് ഒരു ക്രൈസ്തവസഭയിൽ ശുശ്രൂഷ ചെയുന്ന വൈദികനും.

ഒരു മതത്തിന്റെ പ്രവാചകന്റെ പേര് ചോദ്യപേപ്പറിൽ വന്നു എന്ന കാരണം കൊണ്ട് ഒരു അധ്യാപകന്റെ കൈ വെട്ടിമാറ്റിയ ചരിത്രമുള്ള ഒരു നാട്ടിൽ ക്രൈസ്തവ വിശ്വാസത്തെ മാത്രം തെരഞ്ഞുപിടിച്ച് മാധ്യമ അവഹേളനം നടത്തുന്നവർക്ക് അറിയാം, കുരിശിൽ കിടന്ന് ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിച്ച നസ്രായന്റെ പിൻഗാമികൾ അക്രമാസക്തരല്ലെന്ന്.

സിബിൾ റോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.