പെസഹ അപ്പം മുറിക്കുന്നത് മുന്‍പ് ഉള്ള പ്രാര്‍ത്ഥന – സന്യാസ ഭവനങ്ങളില്‍

കു​ർ​ബാ​ന​യാ​കു​ന്ന വ​ലി​യ അ​പ്പം മു​റി​ക്ക​ലി​ന്റെ ഓ​ർ​മ പു​തു​ക്കി വ​ർ​ഷം​തോ​റും പെസ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സന്ന്യാസഭ​വ​ന​ങ്ങ​ളി​ൽ അ​പ്പം മു​റി​ക്ക​ൽ അ​ഥ​വാ പെ​സ​ഹാ ഭ​ക്ഷ​ണം നടത്താറുണ്ട്. അതിനു സഹായകമായ ഒരു പ്രാർത്ഥനാശുശ്രൂഷ.

(സന്ന്യാസസമൂഹാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം ഊട്ടുമുറിയിൽ നില്‍ക്കുന്നു. സന്ന്യാസസമൂഹത്തിലെ സുപ്പീരിയർ ആണ് പെസഹാ അപ്പം മുറിക്കൽ കര്‍മ്മത്തിന്റെ കാർമ്മികന്‍. അനുയോജ്യമായ പ്രാർത്ഥനകൾ കൂട്ടിച്ചേർക്കാവുന്നതും, പ്രാർത്ഥനകൾ ചുരുക്കാവുന്നതുമാണ്)

പരിശുദ്ധാത്മാവിന്റെ ഗാനം

സുപ്പീരിയർ: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി
സമൂ: ആമ്മേന്‍

സുപ്പീരിയർ: ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ:: ആമ്മേന്‍.

സുപ്പീരിയർ: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേര്‍ന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് ഉദ്‌ഘോഷിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങള്‍ക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. ദുഷ്ടാരൂപിയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേന്‍.

സുപ്പീരിയർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതല്‍ എന്നേക്കും, ആമ്മേന്‍.

സുപ്പീരിയർ: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേര്‍ന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന് ഉദ്‌ഘോഷിക്കുന്നു.

സുപ്പീരിയർ: അടിമത്തത്തില്‍ കഴിഞ്ഞ ഇസ്രായേല്‍ ജനത്തെ വാഗ്ദത്ത നാട്ടിലേക്കാനയിച്ച്, ആ ഓര്‍മ്മ ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത ദൈവമേ, അങ്ങയുടെ പ്രിയപുത്രന്‍ സ്ഥാപിച്ച പഴയപെസഹായുടെ പൂര്‍ത്തീകരണമായ പുതിയ പെസഹായില്‍ പങ്കുപറ്റുന്ന ഞങ്ങളെയും, ഞങ്ങളുടെ സന്യാസസഭാംഗങ്ങളെയും,  ഞങ്ങളുടെ പ്രിയപ്പെട്ടവരെയും രക്ഷയുടെ ഫലങ്ങള്‍ അനുഭവിക്കുവാന്‍ യോഗ്യരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും. ആമ്മേന്‍.

സങ്കീര്‍ത്തനം 136
കര്‍ത്താവിനു നന്ദി പറയുവിന്‍;
അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ്.

കര്‍ത്താവിനു നന്ദി പറയുവിന്‍;
അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ്. (ഓരോ പാദത്തിനുശേഷവും ഇത് ആവര്‍ത്തിക്കുന്നു)

ദേവന്മാരുടെ ദേവന് നന്ദിപറയുവിന്‍
കര്‍ത്താവിനു നന്ദി പറയുവിന്‍.

നാഥന്മാരുടെ നാഥന് നന്ദിപറയുവിന്‍
കര്‍ത്താവിനു നന്ദി പറയുവിന്‍.

കര്‍ത്താവ് മാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നവന്‍
കര്‍ത്താവിനു നന്ദി പറയുവിന്‍.

ജ്ഞാനംകൊണ്ട് അവിടുന്ന് ആകാശത്തെ സൃഷ്ടിച്ചു, സമുദ്രത്തിന്മേല്‍ ഭൂമിയെ വിരിച്ചു.
കര്‍ത്താവിനു നന്ദി പറയുവിന്‍.

അവിടുന്ന് മഹാദീപങ്ങളെ സൃഷ്ടിച്ചു,
പകലിനെ ഭരിക്കാന്‍ അവിടുന്ന് സൂര്യനെ സൃഷ്ടിച്ചു.
കര്‍ത്താവിനു നന്ദി പറയുവിന്‍.

രാത്രിയെ ഭരിക്കാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു.
കര്‍ത്താവിനു നന്ദി പറയുവിന്‍.

അവിടുന്ന് ഈജിപ്തുകാരുടെ ഇടയില്‍നിന്ന് ഇസ്രയേലിനെ മോചിപ്പിച്ചു
കര്‍ത്താവിനു നന്ദി പറയുവിന്‍.

അവിടുന്ന് ചെങ്കടലിനെ രണ്ടായി വിഭജിച്ചു,
അതിന്റെ നടുവിലൂടെ ഇസ്രായേലിനെ നടത്തി.
കര്‍ത്താവിനു നന്ദി പറയുവിന്‍.

അവിടുന്ന് തന്റെ ജനത്തെ മരുഭൂമിയിലൂടെ നയിച്ചു.
കര്‍ത്താവിനു നന്ദി പറയുവിന്‍.

നമ്മുടെ ദുസ്ഥിതിയില്‍ അവിടുന്ന് നമ്മെ ഓര്‍ത്തു,
നമ്മുടെ ശത്രുക്കളില്‍നിന്ന് നമ്മെ രക്ഷിച്ചു.
കര്‍ത്താവിനു നന്ദി പറയുവിന്‍.

അവിടുന്ന് എല്ലാ ജീവികള്‍ക്കും ആഹാരം കൊടുക്കുന്നു.
കര്‍ത്താവിനു നന്ദി പറയുവിന്‍.

സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിനു നന്ദിപറയുവിന്‍.
കര്‍ത്താവിനു നന്ദി പറയുവിന്‍.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതല്‍ എന്നേക്കും ആമേന്‍.

കര്‍ത്താവിനു നന്ദി പറയുവിന്‍;
അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ്.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ

സുപ്പീരിയർ: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ അങ്ങയുടെ സ്‌നേഹത്തിന്റെ പൂര്‍ണ്ണതയായ പുതിയ പെസഹാ ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും, മഹത്വത്തോടെ വീണ്ടും പ്രത്യക്ഷപ്പെടുന്ന അങ്ങയെ സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്കു വരുത്തുകയും ചെയ്യട്ടെ. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്‍ക്കുന്ന സഭയില്‍ ഞങ്ങളങ്ങയെ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും യോഗ്യരാകട്ടെ, എന്തുകൊണ്ടെന്നാല്‍ അങ്ങ് എല്ലാറ്റിന്റെയും സൃഷ്ടാവാകുന്നു. സകലത്തിന്റെയും നാഥാ എന്നേക്കും.
സമൂ: ആമ്മേന്‍

സുപ്പീരിയർ: സകലത്തിന്റെയും നാഥാ നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു
(എല്ലാവരും ചേര്‍ന്ന്)
ഈശാമിശിഹായെ നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ

സുപ്പീരിയർ: പെസഹാകുഞ്ഞാടായ മിശിഹായെ അങ്ങ് ഞങ്ങളുടെ ശരീരങ്ങളുടെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങള്‍ എപ്പോഴും നിനക്കു സ്തുതിയും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുവാന്‍ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേന്‍.

ശുശ്രൂ: നമുക്ക് സ്വരമുയര്‍ത്തി സജീവനായ ദൈവത്തെ പ്രകീര്‍ത്തിക്കാം.

സമൂ: പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ.

ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ

സുപ്പീരിയർ: പുതിയ പെസഹാ സ്ഥാപിച്ചുകൊണ്ട് ”ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍’ എന്നാഹ്വാനം ചെയ്ത ഈശോയേ, നിന്റെ വചനങ്ങള്‍ ശ്രവിച്ച് ഞങ്ങളുടെ ജീവിതെത്ത ക്രമപ്പെടുത്തി ലോകത്തിനും, സഭയ്ക്കും, സന്ന്യാസസമൂഹത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി ഞങ്ങളെത്തന്നെ പങ്കുവയ്ക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.
സമൂ: ആമ്മേന്‍.

ഒന്നാം വായന
പുറപ്പാട് 12: 21-28

മോശ ഇസ്രായേല്‍ ശ്രഷ്‌ഠന്‍മാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച്‌ നിങ്ങള്‍ പെസഹാ – ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍.
പാത്രത്തിലുള്ള രക്‌തത്തില്‍ ഹിസ്‌സോപ്പുകമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്‌.
എന്തെന്നാല്‍, ഈജിപ്‌തുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്‌തം കാണുമ്പോള്‍ കര്‍ത്താവു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന്‌ അനുവദിക്കുകയില്ല.
ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം.
കര്‍ത്താവ്‌ തന്‍െറ വാഗ്‌ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്‌ഥലത്ത്‌ ചെന്നുചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം.
ഇത്‌ കര്‍ത്താവിനര്‍പ്പിക്കുന്നപെസഹാബലിയാണ്‌. അവിടുന്ന്‌ ഈജിപ്‌തിലുണ്ടായിരുന്ന ഇസ്രായേല്‍ക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്‌തുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന്‌ ഇസ്രായേല്‍ക്കാരെ രക്‌ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട്‌ ദൈവത്തെ ആരാധിച്ചു.
അനന്തരം ഇസ്രായേല്‍ക്കാര്‍ അവിടം വിട്ടുപോയി. കര്‍ത്താവു മോശയോടും അഹറോനോടും കല്‍പിച്ചതു പോലെ ജനം പ്രവര്‍ത്തിച്ചു.

സുപ്പീരിയർ: ലോകത്തിന്റെ പ്രകാശവും സകലത്തിന്റെയും നാഥനുമായ മിശിഹായെ നിന്നെ ഞങ്ങളുടെ പക്കലേക്കയച്ച അനന്തകാരുണ്യത്തിന് എന്നേക്കും സ്തുതി. ആമേന്‍

സുവിശേഷവായന
ലൂക്കാ 22: 7-20

പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍െറ ദിനം വന്നുചേര്‍ന്നു.
യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു പെസഹാ ഭക്‌ഷിക്കേണ്ടതിന്‌ ഒരുക്കങ്ങള്‍ ചെയ്യുവിന്‍.
അവര്‍ അവനോടു ചോദിച്ചു: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌?
അവന്‍ പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ട്‌ ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങള്‍ അവനെ പിന്തുടരുക.
ആ വീടിന്‍െറ ഉടമസ്‌ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്‍െറ ശിഷ്യന്‍മാരോടുകൂടെ ഞാന്‍ പെസഹാ ഭക്‌ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്‌?
സജ്‌ജീകൃതമായ ഒരു വലിയ മാളിക മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക.
അവര്‍ പോയി അവന്‍ പറഞ്ഞതുപോലെ കണ്ടു; പെസഹാ ഒരുക്കുകയുംചെയ്‌തു.
സമയമായപ്പോള്‍ അവന്‍ ഭക്‌ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്‌തോലന്‍മാരും.
അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ്‌ നിങ്ങളോടു കൂടെ ഈ പെസഹാ ഭക്‌ഷിക്കുന്നതിന്‌ ഞാന്‍ അത്യധികം ആഗ്രഹിച്ചു.
ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്‌ഷിക്കയില്ല.
അവന്‍ പാനപാത്രം എടുത്തു കൃതജ്‌ഞതാസ്‌തോത്രം ചെയ്‌തതിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്‌ക്കുവിന്‍.
ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന്‌ ഞാന്‍ പാനം ചെയ്യുകയില്ല.
പിന്നെ അവന്‍ അപ്പമെടുത്ത്‌, കൃതജ്‌ഞതാ സ്‌തോത്രംചെയ്‌ത്‌, മുറിച്ച്‌, അവര്‍ക്കുകൊ ടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍െറ ശരീരമാണ്‌. എന്‍െറ ഓര്‍മയ്‌ക്കായി ഇതു ചെയ്യുവിന്‍.
അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്‍െറ രക്‌തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌.

(ആവശ്യമെങ്കില്‍ ചെറിയ സന്ദേശം നല്‍കാം)

കാറോസൂസ

ശുശ്രൂ: നമുക്കെല്ലാവര്‍ക്കും കൃതജ്ഞതയോടും സന്തോഷത്തോടുംകൂടെ ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു എന്നു ഏറ്റുപറയുന്നു.
സമൂ: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.

ശുശ്രൂ: ആദിയില്‍ മനുഷ്യനെ സൃഷ്ടിച്ച് സമൃദ്ധിയുടെ വിളനിലമായ ഏദന്‍തോട്ടം അവകാശമായി നല്‍കിയ ദൈവമേ.
സമൂ: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.

ശുശ്രൂ: പാപം ചെയ്ത് ദൈവകല്പന ലംഘിച്ച ഞങ്ങള്‍ക്ക് രക്ഷ നല്‍കുവാന്‍ രക്ഷകനെ അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത ദൈവമേ.
സമൂ: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.

ശുശ്രൂ: ഇസ്രയേല്‍ജനത്തെ ഈജിപ്തിന്റെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് തേനും പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്കു നയിച്ച ദൈവമേ.
സമൂ: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.

ശുശ്രൂ: ഈജിപ്തില്‍ നിന്നുള്ള ഇസ്രയേല്‍ ജനത്തിന്റെ വിമോചനത്തിന്റെ ഓര്‍മ്മയ്ക്കായി പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ ആഘോഷിക്കുവാന്‍ ഉദ്‌ബോധിപ്പിച്ച ദൈവമേ.
സമൂ: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.

ശുശ്രൂ: കാലത്തിന്റെ തികവില്‍ സ്വപുത്രനെതന്നെ അയച്ചുകൊണ്ട് രക്ഷ സാധിതമാക്കിത്തീര്‍ത്ത ദൈവമേ.
സമൂ: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.

ശുശ്രൂ: മനുഷ്യരോടുള്ള സ്‌നേഹത്താല്‍ ഈ ലോകം വിട്ടുപോകുന്നതിനുമുമ്പ് ഒരു പെസഹാതിരുനാളില്‍ ഓര്‍മ്മയ്ക്കായി എന്നുമനുഷ്ഠിക്കാന്‍ പരിശുദ്ധ കുര്‍ബാനയെന്ന അവര്‍ണ്ണനീയ ദാനം നല്‍കിയ ദൈവമേ.
സമൂ: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.

ശുശ്രൂ: ഞങ്ങളുടെ സന്യാസസമൂഹത്തെ രൂപപ്പെടുത്തുകയും, ഈ കൂട്ടായ്മയുടെ ഭാഗമായിരിക്കുവാന്‍ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കുകയും ചെയ്ത ദൈവമേ.
സമൂ: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.

ശുശ്രൂ: പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും ഞങ്ങള്‍ കടന്നുപോകുന്ന അവസരങ്ങളില്‍ ഇസ്രായേല്‍ ജനത്തെ നയിച്ചതുപോലെ നിന്റെ കരത്താല്‍ ഞങ്ങളെ കാത്തുപരിപാലിച്ച ദൈവമേ.
സമൂ: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.

ശുശ്രൂ: ഞങ്ങളുടെ സന്യാസസമൂഹത്തെ നിന്റെ ഇഷ്ടമനുസരിച്ച് രൂപപ്പെടുത്തുന്നതിനായി അത്യധ്വാനം ചെയ്ത ഞങ്ങളുടെ മണ്‍മറഞ്ഞുപോയ സന്യാസസഭാംഗങ്ങളെയോര്‍ത്ത്.
സമൂ: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.

ശുശ്രൂ: നമ്മുടെ സന്യാസസമൂഹത്തിന്, ഈ സന്ന്യാസഭ​വ​നത്തിന് ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങളെയുമോര്‍ത്ത് നന്ദി പറഞ്ഞുകൊണ്ട് നമുക്കെല്ലാവര്‍ക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമര്‍പ്പിക്കാം.
സമൂ: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ അങ്ങേയ്ക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

സുപ്പീരിയർ: പുതിയ ഇസ്രായേലായ ഞങ്ങളെ എല്ലാവിധ അടിമത്തത്തില്‍നിന്നും കാത്തുസംരക്ഷിക്കുന്ന നല്ലവനായ ദൈവമേ, അങ്ങേക്കു ഞങ്ങള്‍ നന്ദിപറയുന്നു. ഈ പെസഹാതിരുനാളില്‍ നിന്റെ ദൈവികപരിപാലന തിരിച്ചറിയുവാനും യഥോചിതം ജീവിതംകൊണ്ട് കൃതജ്ഞതയുള്ളവരായിരിക്കുവാനും ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.

സമൂ : ആമേന്‍.

പെസഹാ അപ്പവും പാലും ആശീര്‍വദിക്കല്‍

സുപ്പീരിയർ: ”പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണെമന്നു പഴയഇസ്രായേലിനു നിര്‍ദ്ദേശം നല്‍കിയ ദൈവമേ, പുതിയ ഇസ്രായേലായ ഞങ്ങള്‍ സെഹിയോന്‍ശാലയില്‍ ശിഷ്യരോടൊത്ത് പെസഹാ ആഘോഷിച്ച ഈശോയുടെ മാതൃകയില്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. അപ്പവും വീഞ്ഞും എടുത്ത് പിതാവിന്റെ പക്കലേക്കുയര്‍ത്തി വാഴ്ത്തി ഭക്ഷിക്കുവാന്‍ നല്‍കിയ പുത്രനായ ദൈവമേ സെഹിയോന്‍ മാളികയുടെ പ്രതിരൂപമായിരിക്കുന്ന ഞങ്ങളുടെ ഈ സന്ന്യാസഭവനത്തില്‍ ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമായ അപ്പത്തെയും പാലിനെയും നിന്റെ തൃക്കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു. ഇവയെ നീ ആശീര്‍വദിക്കണമേ. ഈ അപ്പവും പാലും ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുമ്പോള്‍ ഇതു ഞങ്ങളുടെ കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കും, കടന്നുപോയ വഴികളെ തിരിച്ചറിയുന്നതിനും, സ്വീകരിച്ച നന്മകള്‍ക്കു നന്ദിപറയുന്നതിനും, തെറ്റിപ്പോയ മാര്‍ഗ്ഗങ്ങളെ നേരെയാക്കുന്നതിനും അങ്ങനെ തേനും പാലും ഒഴുകുന്ന കാനാന്‍ദേശമായി ഞങ്ങളുടെ ഈ സന്ന്യാസഭവനം തീരുന്നതിനും അതുവഴിയായി സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കു നിത്യജീവന് ഉറപ്പുമായിത്തീരട്ടെ (പുരോഹിതരെങ്കില്‍) ഇപ്പോഴും എപ്പോഴും എന്നേക്കും (അല്ലെങ്കില്‍) നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.

സമൂ: ആമേന്‍.

(സുപ്പീരിയർ അപ്പം മുറിച്ചു പാലിൽ മുക്കി മുതിർന്നവർ മുതൽ പ്രായക്രമം അനുസരിച്ചു എല്ലാവർക്കും കൊടുക്കുന്നു. എല്ലാവരും ഭക്ഷിച്ചു കഴിയുമ്പോൾ കൃതജ്ഞതയുടേതായ ഒരു ഗാനം ആലപിക്കുന്നു.)

കൃതജ്ഞതയുടേതായ ഒരു ഗാനം

ഫാ. തോമസ്‌ കൊട്ടുപ്പള്ളില്‍ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.