ഇല കൊഴിയുംപോലെ

ജിൻസി സന്തോഷ്

‘ഇല’ അടരുമ്പോഴാണ് ചില്ല വെയിലറിയുന്നത്. ‘ചിലർ’ അകലുമ്പോഴാണ് നമ്മൾ ആ വിലയറിയുന്നത്. നീ മരിക്കണം എന്നാണ് ആദിയിലേയുള്ള നിയമം. തഴച്ചുവളരുന്ന വൃക്ഷത്തിൽ കൊഴിയുകയും വീണ്ടും തളിർക്കുകയും ചെയ്യുന്ന ഇലകൾപോലെയാണ് മനുഷ്യന്റെ തലമുറകൾ. കൊഴിഞ്ഞുവീഴുന്ന ഓരോ ഇലയും ഒപ്പംനിന്നിരുന്ന പച്ചിലകൾക്ക് ഒരു മുന്നറിയിപ്പാണ്. അതുപോലെ ഓരോ മരണവും നിനക്ക് സ്വർഗത്തിന്റെ മുന്നറിയിപ്പാണ് – “ഇന്നു ഞാൻ, നാളെ നീ.”

മരണം വിദൂരമല്ലെന്ന് ഓർക്കുക. പാതാളത്തിൽ പ്രവേശിക്കേണ്ട സമയം നിനക്ക് അജ്ഞാതമാണ്. മരിക്കുന്നതിനുമുമ്പ് സ്നേഹിതന് നന്മചെയ്യുക. ആവുന്നത്ര ഉദാരമായി അവനോടു പെരുമാറുക. ഇന്നിന്റെ സന്തോഷങ്ങൾ നഷ്ടപ്പെടുത്തരുത്. നിനക്ക് അർഹമായ സന്തോഷത്തിന്റെ ഓഹരി വേണ്ടെന്നുവയ്ക്കരുത്. ഉല്പന്നങ്ങൾ ജീർണ്ണിച്ച് ഇല്ലാതാകും; അവയുണ്ടാക്കിയ മനുഷ്യരും (പ്രഭാ. 14).

ലൗകികസമ്പത്തും സ്ഥാനമാനങ്ങളും വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടിൽ നിന്റെ വാക്കും പ്രവൃത്തികളുംമൂലം ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും പടിയിറങ്ങിപ്പോയവരെ ചങ്കോടു ചേർത്തുപിടിക്കാൻ കൺമുന്നിലെ ഓരോ മരണവും നിന്നെ ഓർമ്മിപ്പിക്കുന്നു. വിള്ളലുകൾ സംഭവിച്ച സ്നേഹബന്ധങ്ങൾക്കുനേരെ പടിയടയ്ക്കുന്നത് ക്രൈസ്തവീകമല്ല. സ്നേഹവലയങ്ങൾ ഭേദിച്ച് നമ്മിൽനിന്ന് അകന്നവർക്കുവേണ്ടി, നമ്മൾമൂലം വേദനിച്ച് മിഴി നിറഞ്ഞവർക്കുവേണ്ടി, പ്രതീക്ഷകളേകിയ തണലായിരുന്ന നല്ല സൗഹൃദങ്ങൾക്കുവേണ്ടി മരണം വരെ കാത്തിരിക്കരുത്; ക്ഷമിക്കാനും സ്നേഹിക്കാനും പുഞ്ചിരിക്കാനും. ബന്ധങ്ങളെ ചേർത്തുപിടിക്കാം, നിസ്വാർഥസ്നേഹത്തിൻ കരുതലോടെ.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.